Monday, October 09, 2006

കഥാവശേഷന്‍

ഇതൊരു നിരൂപണമല്ല, പടം കണ്ടതിനെത്തുടര്‍ന്നുള്ള ചിതറിയ ചിന്തകള്‍ മാത്രം. പടം കണ്ടിട്ടില്ലാത്തവര്‍ക്കു മുന്നറിയിപ്പ്‌: പരിണാമഗുപ്തിവേണമെന്നുള്ളവര്‍ വായിക്കരുത്‌.

മലയാളത്തില്‍ മറ്റു സംവിധായകരുടെ സിനിമകളില്‍ കാണാത്ത പ്രമേയങ്ങളും കഥാസന്ദര്‍ഭങ്ങളും വിഷയങ്ങളും കാണാന്‍ ടി വി ചന്ദ്രന്‍ തന്നെ ശരണം.

സമൂഹത്തിലെ കിരാതത്വത്തെ ചെറുക്കാന്‍ മതിയായതു ചെയ്യാന്‍ കഴിയുന്നില്ലെന്നു ചൊല്ലി നിരാശനായി ആത്മഹത്യയ്ക്കു പോലും മുതിരാന്‍ മടിയ്ക്കാത്ത നായകന്‌ അത്തരം കിരാതത്വത്തിനു മുതിരാന്‍ തെല്ലും മടിയ്ക്കാത്ത ഒരു സംഘടനയുടെ നായകരിലൊരാളുടെ (നായനാര്‍) പ്രസംഗം 'കഴിയുമെങ്കില്‍ മിസ്സു ചെയ്യാറി'ല്ലെന്നും 'ഹൃദയത്തില്‍ നിന്നു വരുന്നതു പോലെയാണദ്ദേഹം സംസാരിക്കുന്ന'തെന്നുമൊക്കെ പറയാന്‍ കഴിയുമോ?

വര്‍ഗ്ഗീയകലാപത്തില്‍ കൂട്ടബലാത്സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയെയും തെരുവില്‍ക്കൂടി നടന്നു പോകുമ്പോള്‍ വലിച്ചിഴയ്ക്കപ്പെടുന്ന പെണ്‍കുട്ടിയെയും താങ്ങാനാവാത്ത തുക ആശുപത്രിയ്ക്കു കൊടുക്കാത്തതു കൊണ്ട്‌ ഭാര്യയുടെ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളിയെയും പോലെ അശരണരുടെ പട്ടികയില്‍ സുസംഘടിതരായ അധ്യാപകരെയും പെടുത്തുന്നതു ശരിയാണോ? അവരുടെ സമരപ്പന്തല്‍ ഇത്ര ശുഷ്കമോ? അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലോ?

ദിലീപിന്റെ കഥാപാത്രത്തിന്‌ പോളിഷ്‌ സ്വല്‍പം കൂടുതലായിപ്പോയോ? ആത്മാവു നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ ആത്മാവു നഷ്ടപ്പെടാതെ ജീവിക്കുന്ന ഒരാള്‍ ഇത്ര പൊരുത്തപ്പെട്ടു കഴിയുന്നവനായിരിക്കുമോ? സ്വല്‍പം അബ്‌നോര്‍മല്‍ ആയ ഒരാള്‍ക്കല്ലേ അതു കഴിയൂ?

ഒരേ സംഭവങ്ങള്‍ പലരുടെ കണ്ണുകളില്‍ കൂടി പലതവണ കാണിച്ചിരിക്കുന്നതില്‍ നിന്നു കാഴ്ചക്കാരനു പുതുതായെന്തെങ്കിലും കിട്ടുന്നുണ്ടോ എന്നു സംശയമുണ്ട്‌.

ആത്മഹത്യയെക്കുറിച്ചു ഗവേഷണം നടത്തുന്ന സ്ഥാപനത്തിന്റെ അന്തരീക്ഷസൃഷ്ടിയ്ക്കു വിശ്വാസ്യതപോര. അത്തരമൊരന്തരീക്ഷം ഒരു അസംബന്ധകഥയ്ക്കായിരുന്നു കൂടുതല്‍ യോജിച്ചത്‌.

ഹൃദയം പൊട്ടി കരഞ്ഞ്‌, പല കഥകളും പറഞ്ഞ്‌, തുരപ്പന്‍ സ്ഥലംവിടുമ്പോള്‍ കക്കാന്‍ മടിക്കുന്നില്ലെന്നതു നന്നായി.

ടി വി ചന്ദ്രന്റെ മറ്റു സിനിമകളിലേതു പോലെ ചില ചെറിയ കഥാപാത്രങ്ങള്‍ വലിയവയെക്കാള്‍ പൊലിയ്ക്കുന്നു (സലിംകുമാറിന്റെ കഥാപാത്രം). സംവിധായകന്റെ തന്നെ 'ഡാനി'യിലെ ഒരു കഥാപാത്രം (ചവരോ) ഒരു സ്ഥിതിവിവരക്കണക്കു മാത്രമായി കടന്നു വന്നതും നന്നായി.

നായകന്റെ പല ചെയ്തികളോടും യോജിയ്ക്കുന്ന കാഴ്ചക്കാര്‍ക്കു പോലും ബാച്ചിലര്‍ പാര്‍ട്ടിയില്‍ തന്നെ പരിഹസിക്കാന്‍ ജാതി പ്രയോഗിക്കുന്നയാളുടെ വായടപ്പിക്കാന്‍ അക്രമം ഉപയോഗിക്കുന്നതിനോടു യോജിക്കാന്‍ കഴിയുമോ എന്നു സംശയമാണ്‌.

യാദൃശ്ചികതകള്‍ കുറച്ചു കൂടുതലായിപ്പോയി. ഉദാഹരണത്തിന്‌, ചില കഥാപാത്രങ്ങള്‍ (പ്രത്യേകിച്ചും കള്ളന്‍) നായികയെത്തേടിയെത്തുന്നതിനെക്കാള്‍ നായിക അവനെത്തേടിപ്പോകുന്നതായിരുന്നു ഭേദമെന്നു തോന്നിപ്പോകുന്നു.

സംഭാഷണങ്ങള്‍ക്കു മിനുക്കുപണി ബാക്കിയുള്ളതുപോലെ അനുഭവപ്പെടുന്നു.

താരങ്ങള്‍ക്കു ദുര്‍മ്മരണമുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ്‌ ഉറങ്ങുന്നതുപോലെ ശാന്തമായ മുഖമുള്ളത്‌? മറ്റെല്ലാവരും, സിനിമകളിലെ ചെറുകഥാപാത്രങ്ങള്‍ പോലും, തൂങ്ങിമരിക്കുമ്പോള്‍ തുറിച്ച കണ്ണും ചാടിയ നാക്കും ഒക്കെയല്ലേ പതിവ്‌?

ഒരു രംഗത്തില്‍ ഭിത്തിയില്‍ പോസ്റ്ററായി പ്രത്യക്ഷപ്പെടുന്ന ചലച്ചിത്രസംവിധായകന്‍ അരവിന്ദന്റെ രൂപത്തിനെന്താണാവോ പ്രസക്തി? 'ഞാന്‍ മരിച്ചിട്ട്‌ അവന്‍ ജീവിച്ചാല്‍ മതിയായിരുന്നു' എന്നു പലകഥാപാത്രങ്ങളും പറഞ്ഞിരിക്കുന്നത്‌ ചലച്ചിത്രകാരന്റെയും അഭിപ്രായമാണോ?

<< മറ്റു പടങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍

Monday, October 02, 2006

വികടസരസ്വതി



നമ്പ്യാരും തോല,നീവീ, വിജയനൊടു ബഷീര്‍, വീക്കെയെന്‍ മുന്‍പരാകും
വമ്പന്മാരെന്തില്‍ നിന്നും വികടതയുടെ പൊന്‍പാനപാത്രം നിറച്ചോ
വെണ്‍പൂമാതേ, കനിഞ്ഞാ മിഴിയിലെ മദിരാരാശിതന്‍ തുള്ളി നാല-
ഞ്ചെന്‍ പേനത്തുമ്പിലും നീ ചൊരിയണ, മതിനാ, യംബികേ, കുമ്പിടുന്നേന്‍!
(2005)

<< എന്റെ മറ്റു ശ്ലോകങ്ങള്‍

വാഗ്‌ദേവതാ ധ്യാനം

പനിമതികല ചൂടി,പ്പാല്‍ക്കതിര്‍ പെയ്തു, പീന-
സ്തനമൊടു കുനിവാര്‍ന്നും താമരപ്പൂവിലാണ്ടും
കനിവൊടു കരതാരില്‍ പുസ്തകം, പേനയും പൂ-
ണ്ടനവധി വരമേകും വാണി കാക്കട്ടെ നമ്മെ.
(2005)

"തരുണശകലമിന്ദോര്‍..." എന്ന ശ്ലോകത്തിന്റെ പരിഭാഷ

<< എന്റെ മറ്റു ശ്ലോകങ്ങള്‍

ഇരുട്ടുമ്പോള്‍

മേളിച്ചേറെ രസിച്ച തോഴരൊടുവില്‍പ്പോകും മടങ്ങാതെ, യി- ക്കേളിക്കൊട്ടിലൊഴിഞ്ഞു മണ്ണിലലിയും മണ്ണായ്‌ക്കളിക്കോപ്പുകള്‍ കാളും കാളിമ ചൂഴുവാനണയുമന്നേരം തനിച്ചാകുമെന്‍ നീളും പാതയിലെന്നെനോക്കി വരികില്ലേ, കാളി, യെന്നമ്മ നീ? (2006) << എന്റെ മറ്റു ശ്ലോകങ്ങള്‍