Saturday, December 22, 2007

നഗ്നസത്യം - ഒരു ജമൈക്കന്‍ നാടോടിക്കഥ


പണ്ടു സത്യം കൊച്ചുകുട്ടിയായിരുന്ന കാലത്ത്‌ അവന്‍ നൂലുബന്ധമില്ലാതെ നടക്കുന്നതു വീട്ടുകാരും നാട്ടുകാരുമൊക്കെ വാത്സല്യപൂര്‍വം നോക്കിനിന്നിരുന്നു. അവന്‍ വലുതാവാന്‍ തുടങ്ങിയപ്പോള്‍, അവന്റെ അമ്മ അവനെ തുണിയുടുപ്പിക്കാന്‍ ശ്രമിച്ചു. അവനതൊക്കെ ഉരിഞ്ഞിട്ടിട്ടു പിന്നെയും നഗ്നനായി നടന്നു. പിന്നെയും വളര്‍ന്നപ്പോള്‍, ഗ്രാമത്തിലെ പെണ്ണുങ്ങള്‍ ഒന്നു ശ്രമിച്ചു നോക്കി. അവന്‍ തുണിയൊക്കെ കീറിയെറിഞ്ഞിട്ടു പഴയതുപോലെ നടന്നു. ആണുങ്ങളായി പിന്നെ ശ്രമം. നിമിഷങ്ങള്‍ കൊണ്ടു പിന്നെയും പിറന്നപടിയിലായിട്ട്‌ അവന്‍ അവരോടു വാദിച്ചു, ഇതാണ്‌ എന്റെ വാസ്തവത്തിലുള്ള രൂപം; ഇതെനിക്കു മറച്ചുവെക്കണ്ട. നഗ്നത അഭംഗിയാണെങ്കില്‍ ദൈവം എന്നെ തുണിയുടുപ്പിച്ചു ലോകത്തിലേക്കയയ്ക്കുമായിരുന്നല്ലോ.

സത്യത്തിനെ തുണിയുടുപ്പിക്കാന്‍ കഴിയില്ലെന്നു മനസ്സിലായപ്പോള്‍ നാട്ടുകാര്‍ അവനെ ഒഴിവാക്കാന്‍ തുടങ്ങി. അവനെ എങ്ങാനും കണ്ടാല്‍ ആണുങ്ങള്‍ മുഖം തിരിച്ചു കളഞ്ഞു. പെണ്ണുങ്ങള്‍ വഴിമാറിപ്പോയി. അവന്റെ പെറ്റമ്മപോലും അവനെ വീട്ടില്‍ക്കയറ്റാതായി. അവന്റെ നഗ്നത കാണാതെ കഴിക്കാന്‍ നാട്ടുകാര്‍ ജനലുകള്‍ക്കു കട്ടിയുള്ള തിരശ്ശീലകളിട്ടു. സത്യം ആരുടെയും കണ്ണില്‍പ്പെടാതെ ജീവിച്ചു വൃദ്ധനായി.

ഒരിക്കല്‍ അവന്‍ ഗ്രാമത്തില്‍ പുതിയൊരു പെണ്ണിനെ കണ്ടു. അവളോട്‌ എല്ലാവരും സ്നേഹത്തോടെയും ആദരവോടെയും പെരുമാറുന്നതു കണ്ടു. അവളുടെ ചുറ്റിനും എപ്പോഴും ഒരാള്‍ക്കൂട്ടമുണ്ടാകും. അവള്‍ക്കു വര്‍ണ്ണപ്പകിട്ടുള്ള ഉടുപ്പുകളുണ്ടായിരുന്നു. അവയില്‍ നിറമുള്ള തൂവലുകളും ചിത്രവേലകളുമുണ്ടായിരുന്നു. അവയില്‍ നായാടുന്ന പുരുഷന്മാരുടെയും നൃത്തം ചെയ്യുന്ന സ്ത്രീകളുടെയും പടങ്ങള്‍ തുന്നിപ്പിടിപ്പിച്ചിരുന്നു. ഒരിക്കല്‍ ആളൊഴിഞ്ഞ സമയത്ത്‌ സത്യം അവളെ സമീപിച്ചു ചോദിച്ചു:

"എനിക്ക്‌ ഒരു ജീവിതകാലം കൊണ്ടു നേടാന്‍ കഴിയാത്ത സ്നേഹവും അടുപ്പവും നിനക്ക്‌ ഇത്ര പെട്ടെന്ന് നേടിയെടുക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്‌."

"നിന്റെ പേരെന്താണ്‌?" അവള്‍ അലിവോടെ ചോദിച്ചു.

"സത്യം." അവന്‍ പറഞ്ഞു.

"ഉം. എനിക്കു തോന്നി. എന്റെയും പേര്‌ സത്യമെന്നായിരുന്നു. എനിക്കും നഗ്നയായി നടക്കാനായിരുന്നു ഇഷ്ടം. ആളുകള്‍ക്ക്‌ അത്‌ ഇഷ്ടമാകുന്നില്ലെന്നു മനസ്സിലാക്കിയിട്ടാണ്‌ ഞാന്‍ മോടിയുള്ള ഉടുപ്പുകള്‍ ചാര്‍ത്തി നടക്കാന്‍ തുടങ്ങിയത്‌. ഇപ്പോള്‍ എല്ലാവര്‍ക്കും എന്നെ സ്നേഹവും വിശ്വാസവുമാണ്‌."

"നിന്റെ പുതിയ പേരെന്താണ്‌?" സത്യം ചോദിച്ചു.

"കഥ" അവള്‍ പറഞ്ഞു

ജമൈക്കന്‍ വംശജയായ ബ്രിട്ടീഷ്‌ കഥപറച്ചിലുകാരി കാരള്‍ റസ്സല്‍ പറഞ്ഞുകേട്ടത്‌. ഇതേ കഥ അല്‍പസ്വല്‍പം വ്യത്യാസത്തോടെ ആഫ്രിക്കന്‍, യഹൂദ, പൂര്‍വയൂറോപ്യന്‍ പാരമ്പര്യങ്ങളിലും പറഞ്ഞുവരുന്നുണ്ടത്രെ.

Thursday, December 06, 2007

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍ കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ

തള്ളയെ അനുസരിക്കാത്ത ആട്ടിന്‍ കുട്ടിയുടെ സമ്പൂര്‍ണ്ണ ജീവിതകഥ എന്ന എന്റെ നീണ്ടകഥ തര്‍ജ്ജനിയില്‍



ഒന്നാം ഭാഗം (ഒക്ടോബര്‍ ലക്കം)
രണ്ടാം ഭാഗം (നവംബര്‍ ലക്കം)
മൂന്നാം ഭാഗം (ഡിസംബര്‍ ലക്കം)

<< എന്റെ മറ്റു കഥകള്‍

ജനലോ കണ്ണാടിയോ?

വെള്ളെഴുത്തിന്റെ ജനലെഴുത്തു വായിച്ചപ്പോള്‍ മൂന്നുപ്രാവശ്യമെങ്കിലും കണ്ടിട്ടുള്ള റിയര്‍ വിന്‍ഡോ ഒന്നുകൂടി കാണണമെന്നു തോന്നി. ലൈബ്രറിയില്‍ ഹോള്‍ഡിലിട്ട ഡി.വി.ഡി. വൈകാതെ എത്തി. വീട്ടില്‍ക്കൊണ്ടു വെച്ചു. അടുത്ത ആഴ്ചയറുതിയ്ക്കു കാണാം. മറ്റു തിരക്കുകള്‍ കാരണം അതു നടന്നില്ല. ഒരാഴ്ചകൂടി കഴിഞ്ഞു കൊടുക്കാമെന്നു കരുതിയപ്പോള്‍ പറ്റില്ല, ഉടന്‍ തിരികെ എത്തിക്കണം. ലൈബ്രറിയിലുള്ള പതിനാലു കോപ്പികളും മറ്റാരൊക്കെയോ ഹോള്‍ഡില്‍ ഇട്ടിട്ടുണ്ടത്രേ. എന്നാല്‍ പിന്നെ ഒരിക്കല്‍ക്കൂടി അതിന്മേല്‍ത്തന്നെ ഹോള്‍ഡ്‌ ഇട്ടേക്കാമെന്നു വിചാരിച്ചപ്പോള്‍ അതും നടപ്പില്ല. ഒരാഴ്ച കഴിഞ്ഞ്‌ വീണ്ടും ശ്രമിച്ചപ്പോഴാണു കിട്ടിയത്‌. ഇറങ്ങിയിട്ട്‌ അമ്പതുകൊല്ലം കഴിഞ്ഞ ഒരു പടത്തിനാണ്‌ ഈ കാത്തിരിപ്പ്‌. ലോകത്തെവിടെയൊക്കെയോ ഇപ്പോഴും ഇതു കാണപ്പെടുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യുന്നു എന്നതു തന്നെ മതിയാകുമല്ലോ ഇതൊരു സാധാരണ പടമല്ലെന്ന് ഓര്‍മ്മപ്പെടുത്താന്‍.

ഉദ്വേഗജനകമായ ഒരു കഥ, കറുത്ത പ്രമേയങ്ങളെ സഹനീയമാക്കാന്‍ പാകത്തിന്‌ ഉടനീളം വിതറിയിരിക്കുന്ന നര്‍മ്മം, സാധാരണക്കാരന്റെ പരിവേഷമുള്ള ജെയിംസ്‌ സ്റ്റുവാര്‍ട്ടിന്റെയും പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഗ്രെയ്സ്‌ കെല്ലിയുടെയും താരസാന്നിദ്ധ്യം, ശുഭകരമായ അന്ത്യം ഇതൊക്കെയായിരിക്കാം അന്‍പതുകളില്‍ ഈ ചിത്രത്തെ ഒരു വന്‍വിജയമാക്കിയത്‌. എന്നാല്‍ അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കാഴ്ചക്കാര്‍ ഇതിലേക്കു മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നതിനു മതിയായ കാരണം അതൊക്കെയാണോ? അല്ലെന്നു തീര്‍ച്ച. വെറുമൊരു കുറ്റാന്വേഷണകഥയില്‍ ആഴമുള്ള പ്രമേയങ്ങള്‍ ഉള്‍ച്ചേര്‍ക്കാനും അവയെ കാഴ്ചക്കാരിലേക്ക്‌ ഒരു ബാധപോലെ ആവാഹിച്ചുവിടാനുമുള്ള ഹിച്ച്കോക്കിന്റെ പാടവം തന്നെയാണ്‌ ജനലുകള്‍ തുറക്കാതെ തന്നെ എക്കാലവും ജീവിക്കാന്‍ കഴിയുന്ന ഈ എയര്‍ കണ്‍ഡീഷന്‍ഡ്‌ കാലഘട്ടത്തിലും ഈ ചിത്രത്തെ പ്രസക്തമാക്കുന്നത്‌.

ദാമ്പത്യത്തെക്കുറിച്ചുള്ള നായകന്റെ ഭീതിയെക്കുറിച്ചാണ്‌ ഒന്നാമതായും ഈ ചിത്രമെന്നു തോന്നുന്നു. തന്റെ സ്വതന്ത്രജീവിതത്തിന്‌ അറുതിവരുത്താന്‍ വേണ്ടി, തന്റെ സാഹസികപര്യടനങ്ങള്‍ക്കു മൂക്കുകയറിടാന്‍ വേണ്ടി പിറകെ കൂടിയിരിക്കുന്ന ഒഴിയാബാധയായാണ്‌ ലീസയെ ജെഫ്‌ കാണുന്നത്‌. നോക്കുന്നിടത്തെല്ലാം അയാള്‍ കാണുന്നത്‌ ആ ഭവിഷ്യത്കാലത്തിന്റെ ഭീതിദമായ ചുവരെഴുത്തുകളാണ്‌. കിടപ്പിലായ ഭാര്യയും ട്രാവലിങ്ങ്‌ സെയില്‍സ്‌മാനും ചേര്‍ന്ന ജോടിയാണ്‌ ഇതിന്റെ ഏറ്റവും ഭയങ്കരമായ ഉദാഹരണം. പടത്തിന്റെ തുടക്കത്തില്‍ പ്രത്യാശയും പരസ്പരസ്നേഹവും നിറഞ്ഞവരായി രംഗപ്രവേശം ചെയ്യുന്ന നവവധൂവരന്മാരെയാകട്ടെ ദാമ്പത്യത്തിന്റെ ഊരാക്കുരുക്കില്‍ പെട്ട പുരുഷനായും അയാള്‍ക്ക്‌ ഒരു പുകവലിവേളയുടെ സ്വൈരം പോലും കൊടുക്കാത്ത സ്ത്രീയായും പരിണമിപ്പിക്കുകയാണ്‌ ക്രമേണ ഹിച്ച്കോക്ക്‌. എന്നാല്‍, വിവാഹം ഒഴിവാക്കിയുള്ള ഒരു ജീവിതമാണു തെരഞ്ഞെടുക്കുന്നതെങ്കില്‍ അതിന്റെ ഏകാന്തതയെക്കുറിച്ചും ശൂന്യതയെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തലുകളും കണ്മുമ്പില്‍ തെളിയുന്നുണ്ടു ജെഫിന്‌: മറ്റ്‌ അവിവാഹിതരുടെ ജീവിതങ്ങളിലൂടെ. അപ്പാര്‍ട്ട്‌മെന്റ്‌ സമുച്ചയത്തിന്റെ മൂന്നു നിലകളിലൂടെയാണ്‌ സംവിധായകന്‍ മൂന്നവസ്ഥകളെ അവതരിപ്പിച്ചിരിക്കുന്നത്‌. താഴത്തെ നില അവിവാഹിതരുടെ നരകമാണ്‌. ജെഫിന്റെ നേര്‍ക്കുള്ള രണ്ടാമത്തെ നില വിവാഹിതരുടെ നരകവും. മുകളിലത്തെ നില സന്തുഷ്ടരായ വിവാഹിതരുടേതാണെന്നത്‌ ജെഫിന്റെ പേടിക്കാഴ്ചകള്‍ക്ക്‌ അപ്രാപ്യമായിരിക്കുമ്പോള്‍ തന്നെ സംവിധായകന്‍ നമുക്കു വ്യക്തമായി കാണിച്ചു തരുന്നുണ്ട്‌. എന്നാല്‍ ആ സന്തുഷ്ടിയുടെ സാധ്യതകളെക്കാള്‍ ജെഫിനെ ആകര്‍ഷിക്കുന്നത്‌ ദുരിതം നിറഞ്ഞ ഭാവികാലത്തിന്റെ പ്രത്യക്ഷങ്ങളാണ്‌. വിവാഹജീവിതത്തിനു മാനസികമായി തയ്യാറെടുപ്പില്ലാതിരിക്കുമ്പോള്‍ പോലും ലീസ തന്നെയുപേക്ഷിച്ചു പൊയ്ക്കളയുമോ എന്ന ഭീതിയും അയാള്‍ അനുഭവിക്കുന്നുണ്ട്‌. അവള്‍ പിണക്കത്തില്‍ യാത്രപറയുന്ന ദിവസം 'സ്റ്റാറ്റസ്‌ ക്വോ' നിലനിര്‍ത്തിക്കൂടേ എന്ന് ആകാംക്ഷയോടെ അയാള്‍ ചോദിക്കുന്നു. 'വിന്‍ഡോ ഷോപ്പര്‍' എന്നാണ്‌ അയാളെ സ്റ്റെല്ല പരിഹസിക്കുന്നത്‌.

തന്റെ സാമ്പിള്‍ സ്യൂട്ട്കെയ്സുമായി നിശാടനം നടത്തുന്ന ഒരാള്‍ ഭാര്യയെ കൊന്നതാണെന്നുള്ള വിദൂരനിഗമനത്തിലെത്താനും ജെഫിന്‌ ബുദ്ധിമുട്ടുണ്ടാകുന്നില്ല. എന്തുകൊണ്ട്‌? തന്റെ ജീവിതത്തില്‍ നിന്നു ലീസയെ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച്‌ തലപുകഞ്ഞുകൊണ്ടിരിക്കുന്ന ജെഫിന്‌ അതു കഴിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ? ഒരു കള്ളനെ പിടിക്കാന്‍ മറ്റൊരു കള്ളനെ വേണം വിടാനെന്ന പഴഞ്ചൊല്ലില്‍ നിന്ന് ഒരു സിനിമാപ്പേരുതന്നെ കണ്ടെത്തിയ ഹിച്ച്കോക്ക്‌ എന്ന കള്ളന്റെ ചിത്രങ്ങളില്‍ മിക്കതിലും 'നായക'ന്മാരുടെ ദൗര്‍ബല്യങ്ങളുടെ മൂര്‍ത്തരൂപങ്ങളെ അനുസ്മരിപ്പിക്കുന്ന വില്ലന്മാരും അവരുടെ ഉള്‍നരകങ്ങളില്‍ നിന്നു ജനിച്ചതുപോലെയുള്ള പ്രതിസന്ധിഘട്ടങ്ങളും ബാഹ്യരൂപമെടുത്തു വരുന്ന ഇത്തരം കാഴ്ച കാണാവുന്നതാണ്‌.

ലൈംഗികമായ ശേഷിക്കുറവിനെക്കുറിച്ചുള്ള അവിവാഹിതന്റെ ഉത്കണ്ഠയും അന്നത്തെ ഹോളിവുഡിന്റെ ചട്ടങ്ങളുടെ പരിമിതികളില്‍ നിന്നുകൊണ്ടു ഹിച്ച്കോക്ക്‌ ദ്യോതിപ്പിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്കെന്താണ്‌ വീഞ്ഞുകുപ്പി തുറക്കാന്‍ എപ്പോഴും ഇത്ര ബുദ്ധിമുട്ട്‌? ('പിക്കിള്‍ കുപ്പികള്‍ ഇത്രയും കട്ടിയായിട്ട്‌ അടച്ചുവെച്ചതു കൊണ്ട്‌ മാത്രം ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു സ്പീഷിസ്‌' എന്ന് പുരുഷവംശത്തെ ഒരു ബ്ലോഗര്‍ വിശേഷിപ്പിച്ചത്‌ ഓര്‍ത്തുപോയി.)

കാഴ്ചയെയും ഒളിഞ്ഞുനോട്ടത്തെയും കുറിച്ചുള്ള ഒരു ചിത്രവും കൂടിയാണ്‌ റിയര്‍ വിന്‍ഡോ. അയല്‍ക്കാരന്റെ പിന്മുറ്റം കാണത്തക്കവിധം തുറക്കുന്ന ജനല്‍ പണിയരുതെന്നു യഹൂദരുടെ പുരാതനനിയമസംഹിത അനുശാസിക്കുന്നതായി കേട്ടിട്ടുണ്ട്‌. ന്യൂ യോര്‍ക്ക്‌ നഗരം ഈ നിയമമനുസരിച്ചായിരുന്നു പണിഞ്ഞിരുന്നതെങ്കില്‍ ഈ ചിത്രം ഒരിക്കലും ഉണ്ടാകുകയില്ലായിരുന്നു. ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന സംശയം കാരണം മറ്റുള്ളവന്റെ മുറികളിലേക്കു ക്യാമറ ലെന്‍സും ദൂരദര്‍ശിനിയുമുപയോഗിച്ചു നോക്കാന്‍ ജെഫ്‌ മടിക്കുന്നില്ല. എന്നാല്‍, ഇതൊരു തുടക്കം മാത്രമാണ്‌. ഒരു കുറ്റകൃത്യവും നടന്നിട്ടില്ലാത്ത മറ്റു വീടുകളിലെ താമസക്കാരെ നോക്കാനും പോലീസിലെ സുഹൃത്തിനെ ഉപയോഗിച്ച്‌ 'പുള്ളി'യുടെ തപാല്‍ പരിശോധിപ്പിക്കാനും അയാളുടെ വീടു പരിശോധിക്കാന്‍ പോലും ആവശ്യപ്പെടാനും ക്രമേണ അയാള്‍ സന്നദ്ധനാകുന്നു. ഇവിടെ അതിക്രമിച്ചു കടക്കലിന്റെ ഒന്നാം ഘട്ടമായിത്തീരുകയാണ്‌ നോട്ടം.

സാഹസികമായ സ്ഥലങ്ങളില്‍ സാഹസികമായ പ്രവൃത്തികളിലേര്‍പ്പെട്ടിരിക്കുന്നവരെ സ്വന്തം സാഹസികതയിലൂടെ ക്യാമറയില്‍ പകര്‍ത്തി സാഫല്യം തേടുന്ന ജെഫിന്‌ നോട്ടം ഒരു ഭ്രാന്താണ്‌. അയാളുടെ സ്വഭാവത്തിന്റെ ഭാഗമായ ഈ സാഹസികത അവനവനെ നോക്കാതിരിക്കാനുള്ള തന്ത്രമാണോ എന്നു പോലും തോന്നിപ്പോകുന്നു കാലൊടിഞ്ഞു മുറിയില്‍ പെട്ടുപോയ അയാളെ കാണുമ്പോള്‍. 'അവസാനമില്ലാത്ത ഉല്ലാസയാത്ര നടത്തുന്ന ഒരു വിനോദസഞ്ചാരി' എന്നാണ്‌ ലീസ അയാളെ പരിഹസിക്കുന്നത്‌. മറ്റൊരാളെ നോക്കുമ്പോള്‍ അറിവുള്ളവര്‍ കാണുന്നത്‌ അവനവനെത്തന്നെയാണെങ്കില്‍ അറിവില്ലാത്തവര്‍ അവനവനെ നോക്കാതിരിക്കാനുള്ള പോംവഴിയായി വിനിയോഗിക്കുന്നു നോട്ടത്തെ. ചലനശേഷിയും സ്വയം പ്രതിരോധശേഷിപോലും നശിച്ച ജെഫ്‌ വലിയൊരു കണ്ണായി മാറിയിരിക്കുകയാണ്‌. കണ്ണിനെയും ക്യാമറയെയും പോലെ തന്നത്താന്‍ കാണാനുള്ള കഴിവില്ലാത്ത ഒരു 'കണ്ണു മെയ്യായവന്‍'. തന്റെ കാഴ്ചവെട്ടത്തില്‍ കടന്നുകയറി ലീസ സാഹസികത പ്രകടിപ്പിക്കാന്‍ തുടങ്ങുന്നതോടെ അവളില്‍ ആകര്‍ഷണം വര്‍ദ്ധിക്കുകയാണ്‌ അയാള്‍ക്ക്‌.

ജെഫിന്റെ ഒപ്പം കാണികളെയും ഹിച്ച്കോക്ക്‌ ആ ജനലരികില്‍ തടവിലിട്ടിരിക്കുകയാണ്‌. അവസാനഭാഗത്തൊഴികെ അവിടെ നിന്നു പുറത്തുകടക്കാത്ത കാമറയെ സര്‍ഗ്ഗപരമായ ഒരു വെല്ലുവിളിയെന്നതിനെക്കാള്‍ കാണികളെ ജെഫുമായി തന്മയീഭാവം സ്ഥാപിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു അടവായിട്ടാണ്‌ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍, ജെഫിന്റെ വീക്ഷണകോണിലൂടെ കഥയവതരിപ്പിക്കുക മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ അദ്ദേഹത്തിന്‌ ജെഫിനെ കാണിച്ചുതരേണ്ട ആവശ്യം തന്നെ ഇല്ലായിരുന്നു. അതിനു പകരം, അയാളെ കാണിക്കുകയും അയാള്‍ കാണാത്തതും ചിലതു നമ്മെ കാണിക്കുകയും ചെയ്യുന്നതോടെ അയാളുടെ കാഴ്ചയെ ചോദ്യം ചെയ്യാനാവശ്യമായ അകലം നമുക്കു തരികയാണ്‌ സംവിധായകന്‍. അതു നമ്മള്‍ ഉപയോഗിക്കുന്നില്ലെങ്കില്‍ ജെഫിന്റെ ഒളിഞ്ഞുനോട്ടത്തിലെ പങ്കാളിമാത്രമായി നമുക്കു ചുരുങ്ങേണ്ടിവരും.

കാഴ്ചയെക്കുറിച്ചെന്നപോലെ സിനിമാക്കാഴ്ചയെക്കുറിച്ചും അസാധാരണമായ ചില സത്യങ്ങള്‍ നമ്മെ അനുഭവിപ്പിക്കാനാണ്‌ ഹിച്ച്കോക്ക്‌ ശ്രമിച്ചിരിക്കുന്നത്‌. പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെ ഞൊറിഞ്ഞുയരുന്ന റ്റൈറ്റില്‍ സീക്വന്‍സിലെ തിരശ്ശീല മുതല്‍ ഇതു വ്യക്തമാകുന്നുണ്ട്‌. ഒരു കൊലപാതകം നടന്നിട്ടില്ലായിരിക്കാം എന്നു തോന്നിത്തുടങ്ങുമ്പോള്‍ ജെഫിനെയും ലിസയെയും പോലെ നമ്മളും അസ്വസ്ഥരാകാന്‍ തുടങ്ങുന്നു. ഹിച്ച്കോക്കിന്റെ സിനിമ കാണാന്‍ പോയാല്‍ ചോരയൊഴുകുന്നതു കാണാം എന്ന പ്രതീക്ഷയുമായി കണ്ണും മിഴിച്ചിരിക്കുന്ന നമ്മെയല്ലേ അദ്ദേഹം പരിഹസിക്കുന്നത്‌? അയല്‍ വീട്ടിലെ ബഹളം കേട്ടു ബാല്‍ക്കണിയില്‍ കാഴ്ചകാണാനിറങ്ങിവരുന്ന സംഗീതസംവിധായകന്റെ വീട്ടിലെ വിരുന്നുകാരെപ്പോലെ, തങ്ങള്‍ക്കു സംഭവിച്ചാല്‍ ദുരന്തമായി മാറുമായിരുന്ന സംഭവങ്ങള്‍ മറ്റുള്ളവര്‍ക്കു സംഭവിക്കുന്നതു കാണാന്‍ കഴയ്ക്കുന്ന കണ്ണുകളുമായി കാത്തിരിക്കുന്ന നമ്മളെ? 'നിനക്കു സ്വയം കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍!' (If only you could see yourself!) എന്നാണു ലീസ ജെഫിനെ പഴിക്കുന്നത്‌. ക്ലൈമാക്സ്‌ രംഗത്തില്‍ ജെഫ്‌ കാഴ്ചപ്പണ്ടമായിത്തീരുകയും അയാളുടെ അയല്‍ക്കാര്‍ അയാളുടെ ദുരന്തം കാണാനെത്തിച്ചേരുകയും ചെയ്യുന്ന രംഗത്തില്‍ ക്യാമറയും അവരോടൊപ്പം ചേരുകയാണ്‌.

മധുരതരമെന്നു തോന്നാവുന്ന ഒരു ശുഭപര്യവസാനവും നുണഞ്ഞ്‌ വീടുകളിലേക്കു മടങ്ങിയ അമ്പതുകളിലെ പ്രേക്ഷകരെ സ്റ്റുഡിയോകള്‍ ആഗ്രഹിച്ചതുപോലെ തൃപ്തിപ്പെടുത്തിവിടുമ്പോഴും അവരുടെ മനസ്സുകളില്‍ ഇരുണ്ടഭീതികള്‍ വിതച്ചു ചിരിക്കുകയാണു ഹിച്ച്കോക്ക്‌: ഉറങ്ങുന്ന ജെഫിന്‌ ഒരു വേട്ടമൃഗത്തിനെന്നപോലെ കാവലിരിക്കുമ്പോഴും അയാള്‍ കാണാതെ പുസ്തകം മാറ്റിവായിക്കുന്ന ലീസയിലും മധുവിധു കഴിഞ്ഞു ജീവിതയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ദമ്പതികളിലും കൂടി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുള്ള അസ്വാരസ്യം നിറഞ്ഞ ദാമ്പത്യത്തെച്ചൊല്ലിയുള്ള ആശങ്കകള്‍, പൈശാചികകൃത്യം നടത്തിയ കൊലപാതകി പിശാചായിരുന്നില്ല - നമ്മെപ്പോലെ മാനുഷികമായ ദൗര്‍ബല്യങ്ങളുള്ള ഒരു മനുഷ്യനായിരുന്നു എന്ന തിരിച്ചറിവ്‌, ഇതെല്ലാം മനസ്സിലേക്കു കള്ളക്കടത്തു നടത്തിക്കഴിഞ്ഞിരിക്കുന്നു ഈ അതികായനായ ചലച്ചിത്രകാരന്‍.

സിനിമകള്‍ കാണുമ്പോള്‍ പശ്ചാത്തലസംഗീതം ശ്രദ്ധയില്‍ പെട്ടില്ലെങ്കില്‍ അതാണു വിജയകരമായ സംഗീതമെന്നു പറയാറുണ്ട്‌. അതു വിപരീതാര്‍ത്ഥത്തില്‍ റിയര്‍ വിന്‍ഡോയ്ക്കും ബാധകമാണ്‌. സ്വാഭാവികമായ പശ്ചാത്തലശബ്ദങ്ങള്‍ മാത്രമാണ്‌ ഇതിലുപയോഗിച്ചിട്ടുള്ളത്‌. എന്നാല്‍, ഒരിക്കല്‍പ്പോലും ഇതു കണ്ടിരിക്കുമ്പോള്‍ ശ്രദ്ധിച്ചിട്ടില്ല ആ കാര്യം. എവിടെയോ വായിച്ചപ്പോഴാണ്‌ അങ്ങനെയാണല്ലോ എന്നു ശ്രദ്ധിച്ചത്‌.

ഹിച്ച്കോക്ക്‌ റിയര്‍ വിന്‍ഡോ എടുത്തത്‌ ടെലിവിഷന്‍ വ്യാപകമാകുന്നതിനു മുന്‍പാണ്‌. മടിയില്‍ ഒരു സുന്ദരിയിരുന്നു ചുംബിക്കുമ്പോഴും അയല്‍പക്കത്ത്‌ നടന്നതെന്താണെന്നോര്‍ത്ത്‌ അസ്വസ്ഥനാകുകയും ഏകാകിയായ അയല്‍ക്കാരിയുടെ നേര്‍ക്ക്‌ അവള്‍ കാണാതെ ഗ്ലാസുയര്‍ത്തുകയും ചെയ്യുന്ന നായകനെ സൃഷ്ടിക്കുമ്പോള്‍ അദ്ദേഹത്തിനു നമ്മുടെ ടി.വി. കാലത്തെ മുന്‍കൂട്ടിക്കാണാന്‍ കഴിഞ്ഞിരിക്കുമോ? മെഗാസീരിയലുകളും റിയാലിറ്റി ഷോകളും കാര്‍ന്നുതിന്നു കഴിഞ്ഞ, 'പിതൃസഹജമായ' വാത്സല്യത്തോടെ കഥാപാത്രങ്ങളെക്കുറിച്ചു ചര്‍ച്ചനടത്തുകയും അടുത്ത എപ്പിസോഡില്‍ എന്തായിരിക്കും നടക്കാന്‍ പോകുന്നതെന്ന് തീരുമാനിക്കാനും ശ്രമിക്കുന്ന നമ്മള്‍ 'കാഴ്ചക്കാരുടെ' ജീവിതത്തെ?