Wednesday, November 27, 2019

തൊണ്ടിമുതലും ദൃക്‌സാക്ഷിയും


തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടു, ബോധിച്ചു. ക്രമസമാധാനപാലനം, നീതിന്യായം എന്നീ പേരുകളിൽ നമ്മുടേതുപോലുള്ള രാജ്യങ്ങളിൽ അരങ്ങേറുന്ന കലാപരിപാടിയുടെ വിശ്വസനീയമായ ചിത്രീകരണം, ഉദ്വേഗജനകമായ കഥ, വിശദാംശങ്ങളിലുള്ള ശ്രദ്ധകൊണ്ട് കഥാസന്ദർഭങ്ങൾക്കും കഥാപാത്രങ്ങൾക്കും (തീരെ ചെറിയ കഥാപാത്രങ്ങൾ ഉൾപ്പെടെ) കിട്ടുന്ന സ്വാഭാവികത, സംഭാഷണങ്ങളിൽ മൊത്തത്തിലും പ്രാദേശികഭാഷയുടെ ഉപയോഗത്തിലുമുള്ള ഭംഗി, അലൻസിയറുടെയും (അപൂർവം ചില അവസരങ്ങളിലൊഴികെ ഫഹദ്‌ ഫാസിലിൻ്റെയും) പൊലീസ് വേഷമിടുന്ന മറ്റനേകം നടന്മാരുടെയും അഭിനയം ഇങ്ങനെ ഒരുപാട് സുഖങ്ങൾ പറയാനുണ്ടെങ്കിലും ഈ പടത്തിൻ്റെ ഏറ്റവും പ്രധാനമായ നേട്ടമായി തോന്നിയത് മറ്റൊന്നാണ്.

കുറ്റവാളി വില്ലനായി വരുന്നതാണ് കഥകളിലെ ഏറ്റവും പഴക്കമുള്ള രീതി. അതിനു സമാന്തരമായിത്തന്നെ തന്നെ കുറ്റവാളിയെ നായകനാക്കുന്ന കായംകുളം കൊച്ചുണ്ണിമാരുടെ കഥകളുടെ പാരമ്പര്യവും ഉണ്ട്. എന്നാൽ ‘തൊണ്ടിമുതൽ’ ഈ രണ്ടിൽനിന്നും വേറിട്ട് വേറൊരു വഴി തുറക്കാനുള്ള ശ്രമത്തിലാണ്.

കാഴ്ചക്കാർ എന്ന നിലയിൽ നമുക്ക് ആദ്യംമുതൽ അറിയുന്ന ദമ്പതികൾ. അവർ പ്രേമിച്ചതും നാടുവിട്ടതും ബുദ്ധിമുട്ടിയതുമെല്ലാം നേരിട്ട് അറിഞ്ഞവരാണ് നമ്മൾ. അവരുടെ ഏക ആശ്രയമായ സ്വർണം നമ്മുടെ കണ്മുമ്പിൽവെച്ച് മോഷ്ടിക്കപ്പെടുന്നു. അവർക്ക് അത് തിരികെ കിട്ടണം എന്നും കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നുമുള്ള ആഗ്രഹവുമായി ഇരിക്കുന്ന സമയത്താണ് അവരെക്കാൾ തൊലിവെളുപ്പും കുസൃതിയും പ്രസരിപ്പുമുള്ള കള്ളൻ പതുക്കെ നമ്മുടെ മനം ‘കവരുന്നത്’. അതിനുവേണ്ടി ചലച്ചിത്രകാരൻ ഉപയോഗിക്കുന്ന കരുക്കളിൽ ഒന്ന് ഫഹദ് ഫാസിലിൻ്റെ താരമൂല്യമാണ്. പോരെങ്കിൽ അയാൾ പറയുന്ന കഥകളിൽ ചെറുപ്പത്തിലെ അനാഥത്വവും ദാരിദ്ര്യവും പണത്തിൻ്റെ ആവശ്യവുമൊക്കെയുണ്ടുതാനും. അയാൾ പറയുന്ന കഥകളിലൂടെയല്ലാതെ ഇതൊന്നും കാണുന്നും അറിയുന്നും ഇല്ലെങ്കിലും നമ്മൾ അയാളെ വിശ്വസിക്കാൻ തയ്യാറാണ്. എന്നാൽ, കള്ളൻ്റെ പിറകേ പോകുന്ന കാഴ്ചക്കാരനെ വെറുതെവിടാൻ തയ്യാറാകുന്നില്ല ചലച്ചിത്രകാരൻ. ഓരോ തവണ അയാളെ ഇഷ്ടപ്പെടാൻ നമ്മൾ തയ്യാറാകുമ്പോഴും അയാൾ അതിലും കൂടിയ എന്തെങ്കിലും കടുംകൈ കാണിച്ചുകൂട്ടുന്നുണ്ട്. എന്നാൽ, പൊലീസിൻ്റെ കൈയിൽനിന്ന് കടുത്ത ഭേദ്യം അനുഭവിക്കുന്ന അവനെ ഒട്ട് വെറുക്കാനും നമുക്ക് സാധിക്കുന്നില്ല.

സിനിമാവസാനത്തിൽ കുറ്റവാളിയും ഇരയുംകൂടി രണ്ടുപേർക്കും ഗുണകരമായ ഒരു ഒത്തുതീർപ്പിലെത്തി കഥ മംഗളമാക്കുന്നുണ്ടെങ്കിലും സിനിമ കഴിഞ്ഞ് ആലോചിക്കുമ്പോൾ ആലോചിക്കാൻ തയ്യാറുള്ളവർക്ക് ബുദ്ധിമുട്ടുള്ള ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. വാസ്തവത്തിൽ നമ്മൾ ഇത്ര നെറികെട്ടവരാണോ? വർഷങ്ങളായി തീറ്റിപ്പോറ്റുന്ന ഉടമസ്ഥനെ വഞ്ചിച്ച് കള്ളൻ്റെ പക്ഷം ചേരുന്ന കാവൽനായയെപ്പോലെ ഇത്ര അനായാസമായി സത്യത്തിനെയും നീതിയെയും തള്ളിപ്പറയാൻ നമുക്ക് എങ്ങനെ സാധിച്ചു? നിത്യജീവിതത്തിലും വാർത്തകളിലും തെരഞ്ഞെടുപ്പിൽപ്പോലും നമ്മുടെ പിന്തുണ പോകുന്നത് സത്യത്തിൻ്റെ പക്ഷത്തേക്കാണോ അതോ വശ്യശക്തിയുള്ള വ്യക്തികളുടെ പക്ഷത്തേക്കോ?

<< ????? ????? ???????????