Monday, October 19, 2015

ഒറ്റാല്‍



ചുരുങ്ങിയ ചെലവിൽ നിര്മ്മി ച്ചതോ, നാട്ടിൻപുറത്തിന്റെയും നന്മയുടെയും കഥകൾ പറയുന്നതോ, കുട്ടികളെയും ദരിദ്രരെയും വിദ്യാഭ്യാസമില്ലാത്തവരെയും കഥാപാത്രങ്ങളാക്കുന്നതോ, മനുഷ്യാവകാശധ്വംസനങ്ങളുടെ കഥകൾ പറയുന്നതോ ആയ സിനിമകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും വിമർശിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ? എനിക്കുണ്ട്. ‘അംഗപരിമിതരുടെ’ കായികമേളയ്ക്കുപോയിട്ട് കുറ്റം പറയുന്നതുപോലെ, കൊച്ചുകുട്ടികളുമായി ഇടികൂടാൻ പോകുന്നതുപോലെ ഒരു നാണംകെട്ട പരിപാടിയാണ് ഇതെന്നാണ്‌ തോന്നാറ്. മുഖ്യധാരയിൽ നിന്നുള്ള ‘മുന്നറിയിപ്പി’നെയും ‘1983’നെയും വിമർശിക്കുമ്പോഴും ‘നോർത്ത് 24 കാത’ത്തിനെയും ‘101 ചോദ്യങ്ങ’ളെയും ‘ക്രൈം നമ്പർ 89’നെയും ‘ഐൻ’നെയുംകുറിച്ച് മോശമായിട്ട് എന്തെങ്കിലും പറയാൻ ഒരു മടി. ആരെങ്കിലും ഇതു വായിച്ചിട്ട് ആ സിനിമ കാണണ്ട എന്നു തീരുമാനിച്ചാലോ? അങ്ങനെ ആ സംവിധായകൻ അടുത്ത പടം എടുക്കാതിരുന്നാൽ ആ പാപത്തിൽ എനിക്കും പങ്കുണ്ടാകുകയില്ലേ എന്നൊക്കെയാണ്‌ വിചാരം.


ജയരാജിന്റെ ‘ഒറ്റാൽ’ ഒരു മുഖ്യധാരാസംവിധായകന്റെ കൃതിയാണെങ്കിലും മുകളിൽ പറഞ്ഞ എല്ലാ സ്വഭാവങ്ങളുമുള്ളതാണ്‌. എന്നാലും വല്ലപ്പോഴുമൊരിക്കൽ മനസ്സിൽ തോന്നുന്ന നാലുവാക്കു പറഞ്ഞില്ലെങ്കിൽ വായിലെ മധുരം കാരണം പുഴുപ്പല്ലുവരികില്ലേ? പിന്നെ ഏറ്റവും മികച്ച പടത്തിനുള്ള സംസ്ഥാന അവാർഡ് കിട്ടിയതാണ്‌ എന്നുള്ളതുകൊണ്ട് അത്ര കുറ്റബോധം തോന്നണ്ടതില്ല.

(മുന്നറിയിപ്പ്: സിനിമ കാണുംമുമ്പ് കഥയറിയാന്‍ ഇഷ്ടമില്ലാത്തവർ തുടര്ന്നു വായിക്കരുത്)

നന്മനിറഞ്ഞ ഗ്രാമങ്ങളെപ്പറ്റി, അവിടുത്തെ അനഭ്യസ്തവിദ്യരായ പഴയ തലമുറയെപ്പറ്റിയുള്ള കഥകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ സിനിമ കണ്ടിരിക്കണം. ഇടയ്ക്കിടയ്ക്ക് ഫിഷ്-ഐ ലെൻസുകൊണ്ട് ഹൈലൈറ്റ് ചെയ്യുന്ന, നീണ്ടുപരന്നുകിടക്കുന്ന കുട്ടനാടിന്റെ ദൃശ്യങ്ങളാണ് ആദ്യാവസാനം. ശ്രീവത്സൻ ജെ. മേനോന്റെ മൃദുവായ ഘടം, കാവാലം നാരായണപ്പണിക്കർ എഴുതിയ കവിതകൾ എല്ലാമുണ്ട്. (ഇതിൽ താറാവുകാരന്‍ മുമ്പൊരു സിനിമയിൽ ഉപയോഗിച്ചുകഴിഞ്ഞതാണ്. യൂ-റ്റ്യൂബില്‍ നെടുമുടി വേണു പാടിയത് കിട്ടാനുമുണ്ട്. പക്ഷേ, പുതുമ ഈ പടത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്‍ അല്ലാത്ത സ്ഥിതിക്ക് അതിലൊന്നും കാര്യമില്ല.) പഴമ = നന്മ എന്നു വിശ്വാസിക്കുന്നവര്ക്ക് പറ്റിയ പടമാണ്. പഴമ ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്‌ സിനിമയിൽ. ഗ്രാമീണരും വൃദ്ധരും മുഴുവന്‍ നല്ലവരാണ്. അവർ കള്ളുകുടിക്കുകയും വള്ളപ്പാട്ട് പാടുകയും, (‘കുട്ടനാടന്‍ പുഞ്ചയിലെ’ അല്ലാതെ ഒരു പാട്ട് കിട്ടിയില്ലേ?) രാവിലെ മുതൽ വൈകിട്ടുവരെ ചൂണ്ടയിടുകയും, യാതൊരു തെരക്കുമില്ലാതെ ഒറ്റാൽ വെച്ച് മീന്‍ പിടിക്കുകയും, ആര്ക്കും കത്ത് ഇല്ലെങ്കിലും പോസ്റ്റും കൊണ്ടു വരികയും (കുട്ടനാട്ടുകാർ കത്ത് എന്ന വാക്ക് ഉപയോഗിക്കാറുണ്ടോ?), ചക്രം ചവിട്ടുകയും, ‘ടോർച്ചും കുടച്ചക്രവും’ ഒക്കെ വന്നെങ്കിലും സന്ധ്യയ്ക്ക് വിളക്കുകാലിന്മേൽ എണ്ണവിളക്ക് കൊളുത്തിവെക്കുകയും ഒക്കെ ചെയ്യുന്നു. യന്ത്രങ്ങൾ പുതുമയുടെ പ്രതിനിധികളാണ്‌. ക്രൂരതയെക്കുറിച്ചും ചൂഷണത്തെക്കുറിച്ചുമുള്ള രംഗങ്ങളിൽ മാത്രമേ അവ കടന്നുവരുന്നുള്ളൂ. തഴച്ചുവളരുന്ന നെല്പാടങ്ങൾ കാണിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലെങ്ങും ഒരു യന്ത്രം പോലും കാണാനില്ല. ഇതെല്ലാം യന്ത്രസഹായമില്ലാതെ പഴയ ചിട്ടയനുസരിച്ച് മനുഷ്യര്‍ നട്ടുവളർത്തിയതായിരിക്കാം. അസുഖം ഉണ്ടാകുമ്പോൾ ഒരേ ദിശയിൽനിന്ന് ഒന്നിച്ച് ഓടിയെത്തുന്ന ഇവരുടെ അലേർട്ട് സിസ്റ്റം ‘പൂഹോയ്’ വിളിയും കൈയിലെ വെളിച്ചം ചൂട്ടുകറ്റയുമാണ്‌.

വിദ്യാഭ്യാസമാണ് വിമര്ശേനവിധേയമാകുന്ന മറ്റൊരു സ്ഥാപനം. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒരു തടവറതന്നെയാണ്‌. ‘മരിക്കുന്നതുവരെ പഠിത്തമാണ്‌’ എന്നും മറ്റുമുള്ള വിമർശനങ്ങൾ അങ്ങിങ്ങ് കേള്ക്കാംാ. നല്ലകഥാപാത്രങ്ങളിൽ വീട്ടമ്മയും ഡോക്ടറുമൊഴികെ എല്ലാവരും വിദ്യാഭ്യാസമില്ലാത്തവരാണ്‌.
ഇതുവരെ പറഞ്ഞത് ഈ ചിത്രം മുന്നോട്ടുവെക്കുന്ന ദര്ശിനത്തെക്കുറിച്ചാണ്. ഇതിനോട് ഒരു കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് എനിക്ക് വിയോജിപ്പുണ്ട് എന്നത് ഒരു കാര്യം. എന്നാൽ, ഇതും ഒരു ദര്ശ്നമാണ് എന്നതും അത്തരം ഒരു ദര്ശ്നം അവതരിപ്പിക്കാന്‍ ഒരു ചിത്രത്തിന് അവകാശമുണ്ട് എന്നതും വേറെ കാര്യം.
ഇനി പറയുന്നത് ശില്പപരമായ പ്രശ്നത്തെക്കുറിച്ചാണ്. ഹൃദയസ്പർശിയാവേണ്ട ഒരു കഥയാണ്‌. പക്ഷേ, ഒന്നും തോന്നുന്നില്ല. പിടിച്ച് ഉലച്ചുകളയുന്ന ഏതാനും ഷോട്ടുകൾ ഒഴിച്ചാൽ ഈ ചിത്രം മുഴുവന്‍ വിരസതയാണ്.

അഭിനയിച്ചു പരിചയമില്ലാത്ത മുഖ്യനടന്മാരെക്കൊണ്ട് നന്നായി അഭിനയിപ്പിച്ചിട്ടുണ്ട് എന്നു പറയാതെ വയ്യ, ഒരു പട്ടി ഉള്പ്പെഴടെ.
മലയാളസിനിമ അന്താരാഷ്‌ട്രതലത്തിൽ എന്തുകൊണ്ട് അംഗീകാരങ്ങൾ നേടുന്നില്ല എന്ന്‍ വിചാരപ്പെടുന്നവർ വാഴ്ത്തപ്പെടുന്ന ഇത്തരം ചിത്രങ്ങൾ കാണേണ്ടതാണ്.

<< കണ്ടെഴുത്ത്‌