Thursday, September 08, 2016

പേരറിയാത്തവർ



സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ പടമാണെന്നു കേട്ടാണ് 'പേരറിയാത്തവർ' കാണാൻ പോയത്. ഹാസ്യരംഗങ്ങളിലും മിമിക്രിയിലും മറ്റും കഴിവുതെളിയിച്ചുകഴിഞ്ഞിട്ടുള്ള സുരാജിന്റെ അഭിനയം മികച്ചതാകുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ, കണ്ടതോ? വളരെ ഗൗരവത്തിൽ അദ്ദേഹം ചിത്രത്തിൽ ഉടനീളം അങ്ങനെ നടക്കുകയാണ്. ഏതു നടനെക്കൊണ്ടും അഭിനയിക്കാൻ കഴിയുന്ന ഭാവങ്ങൾ മാത്രം പ്രകടിപ്പിച്ചുകൊണ്ട്.

ഡോ: ബിജു എന്ന സംവിധായകന്റെ ഒരു ചിത്രം ആദ്യമായി കാണുകയാണ്. അദ്ദേഹത്തിന്റെ തനതുശൈലിയിലുള്ള ഒന്നാണിതെന്നാണ് കേൾക്കുന്നത്. പത്രമാധ്യമങ്ങളിൽ സ്ഥിരം പ്രത്യക്ഷപ്പെടുന്ന കുറേ വിഷയങ്ങളെടുത്ത് കോർത്തിണക്കി ഒരു കഥയുണ്ടാക്കുന്നു എന്നു കരുതുക. കേരളത്തിലെ മാലിന്യപ്രതിസന്ധി, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം, കൊച്ചുകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത്, ആദിവാസിഭൂസമരം, വികസനത്തിന്റെ പേരിൽ പാവപ്പെട്ട കുടുംബങ്ങളെ മതിയായ നഷ്ടപരിഹാരം നൽകാതെ ഒഴിപ്പിക്കുന്നത്, അന്യസംസ്ഥാനത്തൊഴിലാളികളുടെ ജീവിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങൾ ചേർത്ത് ഒരു ഉൾക്കാഴ്ചയുമില്ലാതെ ഒരു കഥ. സാഹിത്യത്തിലാണെങ്കിൽ ഒരു പൈങ്കിളിവാരികയിലെങ്ങാനും അച്ചടിച്ചുവന്നാലായി. സിനിമയിലായപ്പോഴോ? ദേശീയ പുരസ്കാരം. അന്താരാഷ്ട്രമേളകളിൽ പ്രദർശനം. എന്താണ് ഇതിനു കാരണം? സിനിമ അത്ര അവികസിതമാായ ഒരു കലാരൂപമാണോ? എല്ലാം കഴിഞ്ഞ്, അവസാനത്തെ ടൈറ്റിൽ എഴുതിക്കാണിക്കുമ്പോൾ കഥയ്ക്ക് അടിസ്ഥാനമായ സംഭവങ്ങളുടെ (മൂലമ്പിള്ളി, മുത്തങ്ങ തുടങ്ങി) ടിവി ദൃശ്യങ്ങളും കാണിക്കുന്നു. ഇതുമാത്രമായിരുന്നു സിനിമയെങ്കിലും ഒരു പോരായ്മയും വരുമായിരുന്നു എന്നു പറയാൻ വയ്യ.

ഒരു മുതിർന്ന പുരുഷനും ഒരു കുട്ടിയും തമ്മിലുള്ള നിർമലമായ സ്നേഹബന്ധത്തിന്റെ പറഞ്ഞുപഴകിയ ഫോർമുല (ബൈസിക്കിൾ തീവ്സും സിനിമാ പാരഡീസോയും മുതൽ ഒറ്റാലും നൂറ്റൊന്നു ചോദ്യങ്ങളും വരെ) ആവർത്തിച്ചിരിക്കുന്നു എന്നതിൽക്കവിഞ്ഞ് ആഖ്യാനപരമായിപ്പോലും ഒരു നേട്ടവും കൈവരിക്കുന്നില്ല ഈ ചിത്രം. ഇന്ദ്രൻസുൾപ്പെടെ ഒരു നടീനടന്മാർക്കും അഭിനയിക്കാൻ എന്തെങ്കിലുമുള്ളതായി തോന്നിയില്ല. ആകെ ഒരു ആശ്വാസം പശ്ചാത്തലാഖ്യാനം നടത്തുന്ന കുട്ടിയുടെ മികച്ച ശബ്ദാഭിനയമാണ്. ഇന്ദ്രൻസിനെ കണ്ടിട്ട് ആദിവാസിയായിട്ടും സുരാജിനെ കണ്ടിട്ട് വഴിതൂപ്പുകാരനായിട്ടും തോന്നുന്നില്ല എന്നൊക്കെയുള്ള പരാതികൾക്ക് സ്ഥാനമുണ്ടോ എന്നറിയില്ല. തെരുവുകുട്ടികൾ കോൺക്രീറ്റ് പൈപ്പുകളിൽ കിടക്കുന്ന ഒരു ഷോട്ടുണ്ട്. ഈ പടത്തിന്റെ മൊത്തത്തിലുള്ള കൃത്രിമത്വം മുഴുവനും വ്യക്തമാക്കുന്ന ഒരു ഷോട്ടാണത്. സംവിധായകൻ പൈപ്പിൽ കയറ്റിക്കിടത്തിയ ഉണ്ണാനും ഉടുക്കാനുമുള്ള വീടുകളിലെ കുട്ടികൾ ഷോട്ട് കഴിയാനായി കാത്തു കിടക്കുന്നതുപോലെ.

<< കണ്ടെഴുത്ത്

No comments: