Monday, June 15, 2015

പ്രേമം

അംഗങ്ങൾ എല്ലാം ഉടനടി ‘പ്രേമം’ കണ്ടിരിക്കണം എന്നും അഭിപ്രായം എഴുതിയിരിക്കണം എന്നും അല്ലെങ്കിൽ ബ്ലോഗര്‍ അക്കൗണ്ട് കാൻസൽ ആകും എന്ന നോട്ടീസ് കിട്ടിയ ഉടനെ തീയേറ്ററിലേക്കു വിട്ടു. മുമ്പിൽനിന്ന് മൂന്നാമത്തെ നിരയിലാണ്‌ ഇരുന്നതെങ്കിലും മുഴുവൻ കണ്ടു. ഇനിയും രണ്ടോ മൂന്നോ തവണ കാണാൻ വിരോധമില്ല. തേങ്ങയും പഞ്ചസാരയും വായ നിറച്ച് ഇട്ട് ചവയ്ക്കുമ്പോൾ കിട്ടുന്നതുപോലെ, ഡപ്പാംകുത്ത് കേൾക്കുന്നതുപോലെ ഒരു സുഖം. ഇതേ സംവിധായകന്റെ ‘നേരം’ കണ്ടപ്പോഴും ഇത് അനുഭവപ്പെട്ടിരുന്നു.

ഇഷ്ടപ്പെട്ട കാര്യങ്ങൾ:
- ചടുലമായ രംഗപരമ്പര, സംഭാഷണം, പാട്ടുകൾ.
- കുറെയൊക്കെ മ്യൂസിക്ക്‌ വീഡിയോ സ്റ്റൈലിലാണെങ്കിലും ഒട്ടും മടുപ്പിക്കാതെ ദൃശ്യങ്ങൾ ക്രമീകരിക്കാൻ കാണിച്ചിരിക്കുന്ന സംവിധാന-ചിത്രസംയോജന ശ്രദ്ധ
- മലർ (സായി പല്ലവി) നൃത്തസംവിധാനം നിർവഹിക്കുന്ന രംഗങ്ങൾ
- ബാംഗ്ലൂർ ഡെയ്സ്‌ പോലെ പാശ്ചാത്യസമ്പ്രദായങ്ങളെ കൊണ്ടാടുന്നില്ല (അവസാന ഭാഗത്തൊഴികെ). നാട്ടിൻപുറത്തെയും കാല്പനികവല്ക്കരിക്കുന്നില്ല.
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്നതിലെ സ്വാഭാവികത
- മണിച്ചിത്രത്താഴിലെ “വെള്ളം” രംഗത്തിന്റെ അനുകരണം, അതിനെക്കാൾ മെച്ചപ്പെട്ട രീതിയിൽ. ആ പടത്തിൽ ഒരു മാനസികരോഗിയെ പരിഹസിക്കുന്നതായിരുന്നു ആ രംഗമെങ്കിൽ ഇതിൽ ഒട്ടും ദുരുദ്ദേശമില്ലാത്ത ഒരു തമാശമാത്രമാണ്‌
- വിനയ്‌ ഫോർട്ട്‌
- മലയാളം സിനിമാപ്പേര്‌
- ‘സീൻ കോണ്ട്രാ’ എന്ന പാട്ടും അതിന്റെ ചിത്രീകരണവും

ഇഷ്ടപ്പെടാത്ത കാര്യങ്ങൾ:
- ഒരു പുതുമയുമില്ലാത്ത കഥ, സിനിമയിൽ മാത്രം കാണുന്നതുപോലുള്ള കഥ (വാഹനാപകടത്തില്‍പ്പെട്ട്‌ ഓർമ്മപോകലൊക്കെ നിർത്താറായില്ലേ?) (ന്യൂ ജെനറേഷൻ എന്നു പറഞ്ഞാൽ ഓൾഡ് ജെനറേഷൻ കഥ പുതിയ കുപ്പിയിൽ എന്നാണോ അർത്ഥം?)
- സൈഡ് കിക്കുകൾ, പ്യൂൺമാർ തുടങ്ങിയവർ അടിയ്ക്കാനും തൊഴിക്കാനും പരിഹസിക്കാനും ഉള്ളതാണെന്ന വിശ്വാസം (ഇതും ഓൾഡ് ജെനറേഷന്റെ തുടർച്ച തന്നെ)
- ഹാൻഡ് ഹെൽഡ് ക്യാമറ, ലൈവ് സൗണ്ട് തുടങ്ങിയ ടെക്നിക്കുകൾ റിയലിസ്റ്റ് കഥകളിൽ റിയലിസത്തിനു കരുത്തുപകരാൻ ഉപയോഗിക്കേണ്ടതാണ്‌. പള്ളിയിൽ മൈക്കുപിടിച്ച് പ്രേമഗാനം പാടുകയും മറ്റും ചെയ്യുന്ന കഥകളിൽ ഈ വിദ്യകൾക്ക് എന്തു പ്രസക്തി?
- ആഴമില്ലാത്ത പ്രമേയങ്ങൾ
- നിവിൻ പോളി. (പോളിയ്ക്കു റെയ്ഞ്ചില്ല എന്ന്‍ ശ്യാമപ്രസാദ് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ എനിക്കു പറയാമല്ലോ.)
- നിവിൻ പോളിയുടെ എതിരാളിയും അയാളെക്കാൾ മികച്ച നടനും ഇപ്പോൾ അധികം പടങ്ങളില്ലാത്തവനുമായ ഫഹദ്‌ ഫാസിലിനെ പരിഹസിച്ചുള്ള തമാശ
- അക്രമം കാണിച്ചിട്ടും ശിക്ഷകിട്ടാതെ പോകുന്ന വീരനായകനെയും കൂട്ടരെയും ഇഷ്ടപ്പെടാൻ കാണികളോട് ആവശ്യപ്പെടുന്ന കഥ (മോഹൻലാലിന്റെയും മറ്റും ഓൾഡ് ജെനറേഷൻ സിനിമകളുടെ തുടർച്ച)
- വലിയ ധീരയൊക്കെയാണെങ്കിലും റാഗിങ്ങൊക്കെ ‘നിങ്ങളുടെ കാര്യം’ എന്നു പറയുന്ന ടീച്ചർ
- ചിരിയല്ലാതെ മറ്റ്‌ ഭാവങ്ങൾ ഒന്നുമില്ലാത്ത നായികമാരുടെ പലഹാരതുല്യമായ സൗന്ദര്യം
- കഥാപാത്രങ്ങൾ മാതാപിതാക്കളെ ആശ്രയിച്ചു ജീവിക്കുന്നവരായിട്ടും സിനിമയിൽ അവർക്ക്‌ യാതൊരു സാന്നിദ്ധ്യവും ഇല്ലാത്തത്‌
- രഞ്ജി പണിക്കർ
- സിനിമയുടെ തുടക്കത്തിൽ കാണിക്കുന്ന കാലത്ത്‌ ഇത്ര ബഹളമായി കുറേ ആൺകുട്ടികൾ ഒരു പെൺകുട്ടിയുടെ പുറകേ നടന്നിട്ടും നാട്ടുകാരിലെ സദാചാരപൊലീസുകാർ ഇടപെടുന്നില്ല എന്നതു വിശ്വസിക്കാൻ കഴിയുന്നില്ല
- സംഭാഷണം റെക്കോഡ്‌ ചെയ്തിരിക്കുന്ന രീതി കാരണം (അതോ എന്റെ കേഴ്വിക്കുറവുമൂലമോ) ചിലതൊന്നും മനസ്സിലാകുന്നില്ല. രണ്ടാമതും മൂന്നാമതും സിനിമ കാണാനായി മനപ്പൂർവം ചെയ്തതതായിരിക്കുമോ?

<< കണ്ടെഴുത്ത്

No comments: