Sunday, July 19, 2020

മഹാഭാരതം കുറിപ്പുകൾ 1-3

ഒന്ന്


മഹാഭാരതത്തെക്കുറിച്ച് എ. കെ. രാമാനുജൻ്റെ ഒരു നിരീക്ഷണം ഏറെ പ്രസിദ്ധമാണ്. ഒരു ഇൻഡ്യക്കാരന് ഈ കൃതി ആദ്യമായി വായിക്കുക സാധ്യമല്ല. നാം പിറന്നുവീഴുന്നതുതന്നെ മഹാഭാരതസംസ്കാരത്തിൻ്റെ നടുവിലേക്കാണ്.
ഇൻഡ്യക്കാരായി ജനിക്കുകയോ വളരുകയോ ചെയ്ത ആരുടെ കാര്യത്തിലും ഇത് സത്യമാണ്. നമുക്ക് ഓരോരുത്തർക്കും മഹാഭാരതസംബന്ധിയായ അസംഖ്യം ഓർമ്മകളും ചിന്തകളും ഉണ്ട്. അവയിൽ എൻ്റേത് ചിലത് കുറിച്ചുവെക്കാൻ ശ്രമിക്കുകയാണ് ഇവിടെ.

പാണ്ഡവരുടെയും കൗരവരുടെയും കഥകൾ എന്നാണ് കേട്ടുതുടങ്ങിയതെന്നോ വായിച്ച് തുടങ്ങിയതെന്നോ ആരാണ് പറഞ്ഞുതന്നതെന്നോ ഓർമ്മയില്ല. ആദ്യമായി വായിച്ച അമർ ചിത്രകഥകളിലൊന്ന് "പഞ്ചപാണ്ഡവന്മാർ" ആയിരുന്നു. വായിച്ച് വായിച്ച് താളുകൾ ഇളകിയ ആ സമ്മാനപ്പുസ്തകം ഇപ്പോഴും സൂക്ഷിപ്പിലുണ്ട്. പ്രിയപ്പെട്ട ബാലസാഹിത്യകാരനായ മാലിയുടെ മാലിഭാരതമായിരുന്നു മറ്റൊന്ന്.

സ്കൂളിൽ പലപ്പോഴായി മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ധാരാളം പാഠങ്ങൾ പഠിച്ചു. കാക്കകളുടെയും മൂങ്ങകളുടെയും കഥ, ഘോഷയാത്ര തുള്ളൽക്കഥയിൽ നിന്നുള്ള തോറ്റോടിയ പട, ഖാണ്ഡവവനം ദഹിപ്പിക്കുമ്പോൾ അതിൽ പെട്ടുപോയ പക്ഷിയുടെ വിലാപം, കുഞ്ചൻ നമ്പ്യാരുടെ പതിന്നാലുവൃത്തത്തിൽനിന്നുള്ള ഭഗവദ്ദൂത്, കീചകവധം ആട്ടക്കഥയിൽനിന്നുള്ള ദണ്ഡകം, ദ്യൂതം നാടകം, ഗാന്ധാരീവിലാപം, കുട്ടികൃഷ്ണമാരാരുടെ അർജുനവിഷാദയോഗം എന്നിങ്ങനെയുള്ള പാഠങ്ങളിലൂടെ, അവ പഠിപ്പിച്ച അധ്യാപകർ പകർന്നുതന്ന ഉൾക്കാഴ്ചകളിലൂടെ മഹാഭാരതബോധം വളർന്നു. മഹാഭാരതം എന്നും ശ്രീമദ് ഭഗവദ്‌ഗീത എന്നും മറ്റും പേരുള്ള സിനിമകൾ കണ്ടതായി ഓർമ്മയുണ്ട്. ദുര്യോധനവധവും സൈന്ധവവധവും കല്യാണസൗഗന്ധികവും കർണശപഥവും കഥകളികൾ കണ്ടു. ഓട്ടൻ തുള്ളൽ കണ്ടു. കൂത്തും പാഠകവും കേട്ടു. കെടാമംഗലം സദാനന്ദൻ്റെ കർണൻ കഥാപ്രസംഗം കേട്ടു. അമർ ചിത്രകഥകളിൽ നിന്ന് ഖാണ്ഡേക്കറുടെ യയാതിയിലേക്ക് മുതിർന്നു.

ഇക്കാലമത്രയും മഹാഭാരതത്തെക്കുറിച്ചുള്ള ധാരണ എന്നെങ്കിലുമൊരിക്കൽ വായിക്കേണ്ട ഒരു പുസ്തകം എന്നായിരുന്നു. കേൾക്കുന്ന കഥകളും ദൃശ്യ, സാഹിത്യ കൃതികളുമൊക്കെയായി ചുറ്റും നിറഞ്ഞുനിൽക്കുന്നത് അതിൻ്റെ കായ്‌ഫലങ്ങൾ മാത്രമാണെന്നും മൂലവൃക്ഷം ദൂരെ, എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഒരിടത്ത് നില്പുണ്ട് എന്നുമായിരുന്നു. കുഞ്ഞിക്കുട്ടൻ തമ്പുരാനെക്കുറിച്ചുള്ള പാഠം പഠിച്ചപ്പോൾ മലയാളത്തിൽ വായിക്കാൻ കഴിയും എന്നറിഞ്ഞ് ആശ്വസിച്ചു. വിദ്വാൻ കെ. പ്രകാശത്തിൻ്റെ ഗദ്യതർജ്ജമ അമ്മാവൻ്റെ കൈയിൽ കണ്ടു.

ഏത് കുട്ടിയെയും പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന മഹാഭാരത കഥയുടെ ആദ്യത്തെ ആകർഷണം അഞ്ച് സഹോദരന്മാർ നൂറു പേർക്കെതിരെ യുദ്ധംചെയ്ത് ജയിക്കുന്നതാണ് എന്ന് തോന്നുന്നു. സാർവലൗകീകവും സാർവകാലീനവുമായ ഒരു കുടുംബകഥ.

രണ്ട്


കോളേജിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് വായിക്കാൻ തന്ന കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനമാണ് മഹാഭാരതത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. മഹാഭാരതത്തിലെ പ്രധാനമെന്നും അപ്രധാനമെന്നും കരുതപ്പെടുന്ന ചില സന്ദർഭങ്ങൾ അടർത്തിയെടുത്ത്, അവയെ വിശകലനം ചെയ്ത്, മഹാഭാരതത്തിൻ്റെ മൊത്തത്തിലുള്ള പ്രമേയം എന്താണ് എന്ന് അന്വേഷിക്കുന്ന കുറെ ഉപന്യാസങ്ങളാണ് ഇതിൽ. ഓരോന്നും ചിന്തോദ്ദീപകം.

‘നേശേ ബലസ്യേതി ചരേതദധർമ്മം’ എന്ന മഹാഭാരതവാക്യത്തെ “ബലമില്ല എന്ന് സ്വയം കരുതുന്നതുകൊണ്ടാണ് നാം അധർമം ചെയ്യുന്നത്” എന്നാണ് മാരാർ വ്യാഖ്യാനിച്ചത്. ആ തലക്കെട്ടിലുള്ള ലേഖനം വർഷങ്ങളോളം എൻ്റെ ധർമ്മചിന്തയെ രൂപപ്പെടുത്തി എന്നു പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല.

ഏറെ വർഷങ്ങൾക്കുശേഷം ഈയിടെയാണ് ആ വാക്യത്തിന് മാരാർ പറഞ്ഞതല്ല മുൻകാലങ്ങളിൽ പറഞ്ഞുവന്നിരുന്ന അർത്ഥം എന്ന് മനസ്സിലാക്കിയത്. “ബലമുണ്ട് എന്ന് കരുതി അധർമം ചെയ്യരുത്” എന്നാണത്രെ അതിന് പൊതുവെ അംഗീകരിച്ചിട്ടുള്ള അർത്ഥം.

ഇതിൽനിന്ന് മനസ്സിലാക്കാവുന്നതുപോലെ മാരാരുടെ നിരീക്ഷണങ്ങൾ അന്നോളമുള്ള യാഥാസ്ഥിതിക സമീപനങ്ങൾക്കെതിരെയാണ് നിലകൊണ്ടത്. മലയാളിയുടെ മഹാഭാരതബോധത്തെത്തന്നെ മാരാർ പൊളിച്ചെഴുതിയെങ്കിലും യാഥാസ്ഥിതികപക്ഷം അതിനെതിരായ ആക്രമണങ്ങൾ തുടർന്നുപോന്നു. “മഹാഭാരതത്തിൽ ധർമ്മം ഉള്ളേടത്തെല്ലാം അധർമ്മവും തിരിച്ചും കണ്ടെത്തിയ കൃതി” എന്നോ മറ്റോ ആണ് പിൽക്കാലത്ത് സാഹിത്യവാരഫലം എം. കൃഷ്ണൻനായർ ഭാരതപര്യടനത്തെ പരിഹസിച്ചത്.
മൂന്ന്

 കോളേജിൽ പഠിക്കുമ്പോൾ ഒരു സുഹൃത്ത് വായിക്കാൻ തന്ന കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനമാണ് മഹാഭാരതത്തെക്കുറിച്ചുള്ള അവബോധത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. മഹാഭാരതത്തിലെ പ്രധാനമെന്നും അപ്രധാനമെന്നും കരുതപ്പെടുന്ന ചില സന്ദർഭങ്ങൾ അടർത്തിയെടുത്ത്, അവയെ വിശകലനം ചെയ്ത്, മഹാഭാരതത്തിൻ്റെ മൊത്തത്തിലുള്ള പ്രമേയം എന്താണ് എന്ന് അന്വേഷിക്കുന്ന കുറെ ഉപന്യാസങ്ങളാണ് ഇതിൽ. ഓരോന്നും ചിന്തോദ്ദീപകം.

‘നേശേ ബലസ്യേതി ചരേതദധർമ്മം’ എന്ന മഹാഭാരതവാക്യത്തെ “ബലമില്ല എന്ന് സ്വയം കരുതുന്നതുകൊണ്ടാണ് നാം അധർമം ചെയ്യുന്നത്” എന്നാണ് മാരാർ വ്യാഖ്യാനിച്ചത്. ആ തലക്കെട്ടിലുള്ള ലേഖനം വർഷങ്ങളോളം എൻ്റെ ധർമ്മചിന്തയെ രൂപപ്പെടുത്തി എന്നു പറഞ്ഞാൽ അതിശയോക്തിയായിരിക്കില്ല.

ഏറെ വർഷങ്ങൾക്കുശേഷം ഈയിടെയാണ് ആ വാക്യത്തിന് മാരാർ പറഞ്ഞതല്ല മുൻകാലങ്ങളിൽ പറഞ്ഞുവന്നിരുന്ന അർത്ഥം എന്ന് മനസ്സിലാക്കിയത്. “ബലമുണ്ട് എന്ന് കരുതി അധർമം ചെയ്യരുത്” എന്നാണത്രെ അതിന് പൊതുവെ അംഗീകരിച്ചിട്ടുള്ള അർത്ഥം.

ഇതിൽനിന്ന് മനസ്സിലാക്കാവുന്നതുപോലെ മാരാരുടെ നിരീക്ഷണങ്ങൾ അന്നോളമുള്ള യാഥാസ്ഥിതിക സമീപനങ്ങൾക്കെതിരെയാണ് നിലകൊണ്ടത്. മലയാളിയുടെ മഹാഭാരതബോധത്തെത്തന്നെ മാരാർ പൊളിച്ചെഴുതിയെങ്കിലും യാഥാസ്ഥിതികപക്ഷം അതിനെതിരായ ആക്രമണങ്ങൾ തുടർന്നുപോന്നു. “മഹാഭാരതത്തിൽ ധർമ്മം ഉള്ളേടത്തെല്ലാം അധർമ്മവും തിരിച്ചും കണ്ടെത്തിയ കൃതി” എന്നോ മറ്റോ ആണ് പിൽക്കാലത്ത് സാഹിത്യവാരഫലം എം. കൃഷ്ണൻനായർ ഭാരതപര്യടനത്തെ പരിഹസിച്ചത്.





<< കടലാസുകപ്പൽ

No comments: