Wednesday, March 31, 2010

ഉചിതമായ ചിഹ്നം ചേർത്തെഴുതുക

ഒന്ന്
എം. എഫ്‌. ഹുസൈൻ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ നായിന്റെ മോനേ കരയുന്നത്‌?
ഹുസൈൻ: എന്തിനാ ബുദ്ധനേ ഈ സവർണ്ണഫാസിസ്റ്റ്‌ശക്തികൾ എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത്‌?
ബുദ്ധൻ: സത്യം! അതു കടുത്ത അനീതി തന്നെ. നീ പണ്ടെങ്ങാണ്ടു വരച്ച ഒരു പടത്തിന്റെ പേരിൽ ഈ ചെയ്യുന്നതു കടുംകൈ തന്നെ. ഞാൻ എന്നും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷത്താണ്‌. നീ കരയാതെ. ഞാൻ ശക്തിയായി അപലപിച്ചുകൊണ്ട്‌ ഒരു പ്രസ്താവന ഇറക്കിയേക്കാം.
ഹുസൈൻ: സരസ്വതിയുടെയും ഭാരതമാതാവിന്റെയും പടത്തിൽ തുണിയുണ്ടായിരിക്കണമെന്നൊക്കെ പറഞ്ഞാൽ...
ബുദ്ധൻ: എടാ നായേ, ഇവളൊക്കെ മാറുമറയ്ക്കാൻ തുടങ്ങിയതൊക്കെ ഈ അടുത്ത കാലത്തല്ലേ? മാത്രവുമല്ല, ഇവരുടെയൊക്കെ ശരീരം എല്ലാ ഭാരതീയനും ഒരുപോലെ അവകാശപ്പെട്ടതല്ലേ? അല്ലെങ്കിൽത്തന്നെ ആരെയും തുണിയുടുക്കാതെ വരയ്ക്കാനുള്ള അവകാശം ഒരു ജനാധിപത്യരാഷ്ട്രത്തിലെ ഏതു പൗരനുമില്ലേ?
ഹുസൈൻ: വർഗ്ഗീയശക്തികൾ എന്റെ ജീവനുപോലും ഭീഷണിയാകുന്ന....
ബുദ്ധൻ: അതിനു തൊട്ടാലുടൻ വ്രണപ്പെടാൻ ഈ മതവികാരമെന്താ കന്യാചർമ്മമാണോ? ഇതുപോലെ കപടജനാധിപത്യം നിലനിൽക്കുന്ന ഒരു രാജ്യം നിനക്കെന്തിന്‌? ലോകത്ത്‌ എത്രയോ നല്ല രാജ്യങ്ങൾ കിടക്കുന്നു.
ഹുസൈൻ: അതെയതെ, കുവൈറ്റുപോലെ തങ്കപ്പെട്ട...
ബുദ്ധൻ: നീ കരയണ്ട, ഈ പുരസ്കാരം കൂടി വാങ്ങിച്ചുകൊണ്ടു പൊയ്ക്കോ.

രണ്ട്‌
സക്കറിയ: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ കഴുതേടെ മോനേ കരയുന്നത്‌?
സക്കറിയ: എന്തിനാ ബുദ്ധനേ ഈ മതേതര-വിപ്ലവശക്തികൾ എന്നെ കൈയേറ്റശ്രമം നടത്തുന്നത്‌?
ബുദ്ധൻ: എടാ മരിച്ചുപോയ നേതാക്കന്മാരെപ്പറ്റി അപവാദം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ കഴുതേ?
സക്കറിയ: അതിന്‌ ഞാൻ അവരെക്കുറിച്ചു നല്ലതല്ലേ പറഞ്ഞത്‌?
ബുദ്ധൻ: പാശ്ചാത്യജീർണ്ണതയുടെ പ്രതീകമായ ആധുനികസാഹിത്യം വായിച്ചുവളർന്ന നിനക്ക്‌ ലൈംഗികഅരാജകത്വം ഒരു നന്മയായിട്ടായിരിക്കും തോന്നുന്നത്‌. പക്ഷേ, വ്യഭിചാരിയായ ഒരു കള്ളഖദർ ധാരിയെയും സ്വപ്നത്തിൽപ്പോലും ഏകപത്നീവ്രതക്കാരായ അനശ്വരത്യാഗധാമനങ്ങളെയും ഒരേ ഖണ്ഡികയിൽ ചേർത്തു പ്രസംഗിക്കാൻ നിനക്ക്‌ എങ്ങനെ ധൈര്യം വന്നു?
സക്കറിയ: സത്യം പറഞ്ഞതിന്‌...
ബുദ്ധൻ: എല്ലാ സത്യവും എല്ലായ്പോഴും വിളിച്ചുപറയാനുള്ളതല്ലെന്നു നിനക്കറിഞ്ഞുകൂടേ? സദസ്സുനോക്കാതെ സംസാരിക്കരുതെന്നറിയാനുള്ള പ്രായമായില്ലേ നിനക്ക്‌?
സക്കറിയ: അതിന്‌ എന്നെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്യുകയാണോ ശരി?
ബുദ്ധൻ: അതിനിവിടെ പോലീസും മന്ത്രിമാരുമൊക്കെയില്ലേ? അവരിലൊന്നും വിശ്വാസമില്ല എന്നൊക്കെ വിളിച്ചു പറഞ്ഞാൽ...
സക്കറിയ: എന്റെ അഭിപ്രായസ്വാതന്ത്ര്യം...
ബുദ്ധൻ: നീ വിഷമിക്കണ്ട. ഞാൻ എന്നും കലാകാരന്റെ കൂടെയാണ്‌. നീ കരയാതെ പോ. ഞാനൊരു പ്രസ്താവന ഇറക്കിയേക്കാം. പക്ഷേ, ഇനി മേലാൽ ഇങ്ങനൊന്നും കേൾക്കാനിടയാകരുത്‌.

മൂന്ന്
പ്രൊഫ: ടി. ജെ. ജോസഫ്‌: ബുദ്ധനേ, ബുദ്ധനേ...
ബുദ്ധൻ: എന്താടാ പന്നീടെ മോനേ കരയുന്നത്‌?
ജോസഫ്‌: എന്തിനാ ഈ പോലീസും അക്രമിസംഘങ്ങളും എന്നെയിങ്ങനെ വേട്ടയാടുന്നത്‌?
ബുദ്ധൻ: എടാ പടച്ചവനെയും പ്രവാചകനെയും പറ്റി അസഭ്യം പറയരുതെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെടാ പന്നീ?
ജോസഫ്‌: മുഹമ്മദ്‌ എന്നു പറഞ്ഞാൽ പ്രവാചകനാണെന്ന് വ്യാഖ്യാനിക്കുന്നത്‌ വായനക്കാരന്റെ ദുഷ്ടബുദ്ധിയായിക്കൂടേ?
ബുദ്ധൻ: എന്നാൽ ആ ദുഷ്ടബുദ്ധിയാണ്‌ നിന്നെയും എടുത്തിട്ടു വ്യാഖ്യാനിക്കാൻ പോകുന്നതെന്നു നീയും കരുതണം.
ജോസഫ്‌: അതിന്‌ കടകളും വാഹനങ്ങളും തല്ലിപ്പൊളിക്കുകയാണോ ചെയ്യേണ്ടത്‌? അത്ര പെട്ടെന്നു തകരുന്ന ഒന്നാണോ ഈ മതവികാരം?
ബുദ്ധൻ: എടാ ജനരോഷം, ജനരോഷം എന്നു കേട്ടിട്ടുണ്ടോ? അതു പൊട്ടിത്തെറിയ്ക്കും, ആളിപ്പടരും, ആഞ്ഞടിയ്ക്കും...
ജോസഫ്‌: എനിക്കെതിരെ ക്രിമിനൽ കേസെടുക്കാൻ മതേതരനും പുരോഗമനവാദിയുമായ നമ്മുടെ വിദ്യാഭ്യാസമന്ത്രി...
ബുദ്ധൻ: എടാ ഈ സമത്വസുന്ദരസംസ്ഥാനത്തിലെ ക്രമസമാധനവും മതസൗഹാർദ്ദവും തകർക്കാൻ സാമ്രാജ്യത്വശക്തികളുടെ കൈയിൽനിന്ന്‌ നീ എത്ര ഡോളർ വാങ്ങിയെടാ? പാവപ്പെട്ട ഇസ്ലാമികരാഷ്ട്രങ്ങളിലെ എണ്ണ കൊള്ളചെയ്തതും പോരാഞ്ഞ്‌, അവിടം ബോംബിട്ടു തുലയ്ക്കുന്ന, ജൂതന്മാർക്കു കഞ്ഞിവെക്കുന്ന അമേരിക്കയല്ലേടാ നിന്റെ പിന്നിൽ? ബാലപീഡനം പ്രചരിപ്പിക്കാൻ വത്തിക്കാനിൽപ്പോയി പ്രത്യേകപരിശീലനം നേടി വന്നതല്ലേടാ നീ? ഇതുവരെ എത്ര പിഞ്ചുകുഞ്ഞുങ്ങളെ കശക്കിയെറിഞ്ഞെടാ നീ?
ജോസഫ്‌: എന്റെ പൗരാവകാശവും ആവിഷ്കാരസ്വാതന്ത്ര്യവും...
ബുദ്ധൻ: ചോദ്യക്കടലാസിലാണോടാ നിന്റെ ആവിഷ്കാരസ്വാതന്ത്ര്യം? ഇവിടെക്കിടന്നു കരഞ്ഞു ബഹളമുണ്ടാക്കിയേക്കരുത്‌. ഉടൻ പോയില്ലെങ്കിൽ ഞാൻ പോലീസിൽ അറിയിക്കും. വല്ലയിടത്തും പോയി പാറപൊട്ടിച്ചോ ബ്ലോഗെഴുതിയോ ജീവിച്ചോണം. പോ... എനിക്കു ധ്യാനത്തിനു സമയമായി.

Saturday, January 23, 2010

പാവപ്പെട്ടവരുടെ ഝുംപാലാഹിരി

ചരിത്രം പഠിക്കാത്തവർ അത്‌ ആവർത്തിക്കാൻ ശപിക്കപ്പെട്ടിരിക്കുന്നു എന്നതുപോലെ തന്നെയല്ലേ സാഹിത്യത്തിന്റെയും കാര്യം?

ഒരു പ്രശസ്തസാഹിത്യകാരനെ തക്കത്തിൽക്കിട്ടിയപ്പോൾ ആരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ. ഒരു കഥ വായിക്കാൻ കൊടുത്തിട്ട്‌ അഭിപ്രായം പറയിച്ചു. കഥയൊക്കെ നന്നായിട്ടുണ്ടെന്നു പറഞ്ഞിട്ട്‌ അദ്ദേഹം പറഞ്ഞു, ഈ പ്രമേയം മലയാളത്തിൽ പുതിയതല്ല.

അല്ലേ? ഞാൻ അത്ഭുതപ്പെട്ടു. മലയാളത്തിൽ എഴുതപ്പെടുന്നതൊന്നും വായിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ഞാൻ എഴുതുന്നതിനു പുതുമയുണ്ടെന്ന് ഉറപ്പില്ലെന്നോ?

കുറച്ചുകാലം കഴിഞ്ഞ്‌ ഒരു സുഹൃത്തിനു മറ്റൊരു കഥ വായിക്കാൻ കൊടുത്തപ്പോൾ അയാൾ വേദനയോടെ ചോദിച്ചു, "എന്തിനാ ഝുംപാ ലാഹിരിയുടെ ശൈലി ഇങ്ങനെ അനുകരിക്കുന്നത്‌?"

എന്റെ ഹൃദയം വീണ്ടും തകർന്നു. 'സെക്സി' എന്നൊരു കഥ റേഡിയോയിൽ വായിച്ചുകേട്ടിട്ടുള്ളതല്ലാതെ ഝുംപാ ലാഹിരി എഴുതിയതൊന്നും ഞാൻ വായിച്ചിട്ടില്ല. അവരുടെ നോവലിനെ ആസ്പദമാക്കിയുള്ള നെയ്‌ംസെയ്ക്ക്‌ സിനിമ കണ്ടാൽ അവരുടെ ശൈലിയുടെ സ്വാധീനം വരുമോ?

എന്നാൽ ചോദ്യം അതായിരുന്നില്ല. ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ, അറിയപ്പെടുന്ന മറ്റെഴുത്തുകാരുടെ കൃതികൾ വായിക്കാതെ അവരുടെ പ്രമേയങ്ങളും ഇതിവൃത്തങ്ങളും ഭാഷയും ഞാൻ അനുകരിക്കുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്തും? അപ്പോൾപ്പിന്നെ ആരെയൊക്കെ വായിക്കണം? വ്യാസൻ, വാല്മീകി, കാളിദാസൻ, ഹോമർ, സോഫോക്ലീസ്‌, ഷേൿസ്പിയർ, ടോൾസ്റ്റോയ്‌, ദസ്തയേവ്‌സ്കി, കസാൻദ്‌സാക്കിസ്‌, നോബൽ സമ്മാനം നേടിയ കഥാകാരന്മാർ, പിന്നെ ജ്ഞാനപീഠം, ബുക്കർ, പുലിറ്റ്‌സർ പിന്നേതൊക്കെ പുരസ്കാരങ്ങൾ? ഉപജീവനത്തിനൊരു തൊഴിലും ഒരു കുടുംബവും ഉള്ള ഒരാൾക്ക്‌ ഇതിനെല്ലാത്തിനും കൂടി എവിടുന്നു സമയം കിട്ടും? അപ്പോൾ എഴുത്തും വായനയും ഒരു തൊഴിലാക്കിയവരും അവിവാഹിതരും മാത്രം എഴുതിയാൽ മതിയെന്നോ?

തൽക്കാലം അതു സമ്മതിക്കാൻ മനസ്സില്ല. ഞാൻ എന്റെ സമയവും കഴിവുമനുസരിച്ച്‌ എഴുതട്ടെ. വലിയ വലിയ എഴുത്തുകാരെ വായിക്കാത്തവരോ വായിച്ചിട്ടും പുതുമ തോന്നുന്നവരോ മാത്രം എന്റെ എഴുത്തു വായിക്കട്ടെ. ഒന്നുമില്ലെങ്കിലും ധാരാളം ചിലവുള്ള ഒരു എഴുത്തുകാരിയല്ലേ ഝുംപാ ലാഹിരി? അവരുടെ അഡിക്ഷനുള്ള കുറച്ചു വായനക്കാരില്ലാതിരിക്കുമോ? അവരുടെ ഇടയിൽ 'പാവപ്പെട്ടവരുടെ ഝുംപാ ലാഹിരി' എന്ന പേരിൽ എനിക്കു തന്നത്താൻ മാർക്കറ്റു ചെയ്യാൻ സാധിച്ചാലോ?

വാൽക്കഷ്ണം:

പഴയൊരു സംസ്കൃതശ്ലോകത്തിൽ ഏതാണ്ടിങ്ങനെ പറഞ്ഞിരിക്കുന്നു: "മഹാകവികളുടെ പ്രയോഗങ്ങൾ കാണാതെയും ശബ്ദശാസ്ത്രം വശത്താക്കാതെയും ആരെങ്കിലും കുറേ കവിതയെഴുതിക്കളയാമെന്നു കരുതുന്നുണ്ടെങ്കിൽ അവൻ നക്ഷത്രങ്ങൾ കൊണ്ട്‌ മാലകെട്ടാനാണു പരിപാടിയിടുന്നത്‌." ഭാഷയും സാഹിത്യവും നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന ഏതെങ്കിലും പ്രോഫസർമാരെഴുതിയ ശ്ലോകമായിരിക്കും. പിന്നല്ലാതെ!

<< തോന്നിയവാസം

Monday, January 04, 2010

കോൾമയിരിന്റെ ഉപയോഗം

കോൾമയിരിന്റെ ഉപയോഗം എന്ന കവിത തർജ്ജനിയിൽ.

<< കവിതകൾ

ചിത്രത്തിനു കടപ്പാട്: വിക്കിമീഡിയ

Sunday, December 20, 2009

കാമകൂടോപനിഷത്ത്


ചിത്രത്തിനു കടപ്പാട്: ശുഭ

പ്രസിദ്ധീകരണം പുനരാരംഭിച്ചിരിക്കുന്ന മൂന്നാമിടം വാരികയിൽ സർജുവുമായുള്ള അഭിമുഖവും നീണ്ടകഥ കാമകൂടോപനിഷത്തും കാണുക.

അഭിമുഖം

കാമകൂടോപനിഷത്ത് അദ്ധ്യായം 1-3
കാമകൂടോപനിഷത്ത് അദ്ധ്യായം 4-6
കാമകൂടോപനിഷത്ത് അദ്ധ്യായം 7-10
കാമകൂടോപനിഷത്ത് അദ്ധ്യായം 11-13
കാമകൂടോപനിഷത്ത് അദ്ധ്യായം 14-15

ഈ നീണ്ടകഥ ആദ്യം പ്രസിദ്ധീകരിച്ചത് സമകാലികമലയാളം വാരികയുടെ 2009 ഓണപ്പതിപ്പിൽ.

ഈ കഥയ്ക്കുവേണ്ട പല വിവരങ്ങളും തന്നു സഹായിച്ച ജി. മനു, വഡവോസ്കി, രാജ്, എതിരൻ കതിരവൻ എന്നീ ബൂലോകർക്കു നന്ദി.

<< കഥകൾ