Saturday, October 24, 2009

ലാ ലൂണാ: പൂനിലാവുദിക്കുമ്പോൾ



ചിത്രത്തിനു കടപ്പാട്: johncarney

ഞാൻ പണിചെയ്യുന്ന സ്ഥാപനത്തിലെ ഇടനാഴികളിൽ കണ്ടുമുട്ടുന്ന മുഖങ്ങളിൽ ഹൃദ്യമായി ചിരിക്കുന്നവരും പരിചയഭാവം നടിയ്ക്കുന്നവരും മുതൽ മുഖത്തു നോക്കാത്തവരും അനിഷ്ടത്തോടെ മുഖം തിരിച്ചുപോകുന്നവരും വരെ വിവിധതരക്കാരുണ്ട്‌. അവരിൽ ഒരാളാണ്‌ അയാൾ. അവഗണിയ്ക്കപ്പെടുന്നതു ശീലമായതുകൊണ്ട്‌ മുഖത്തുനോക്കണ്ട ആവശ്യമില്ലെന്ന മട്ടിൽ ഭാവഭേദമില്ലാതെ കടന്നുപോകുന്ന ഒരു മനുഷ്യൻ. നീണ്ടുമെലിഞ്ഞ അയാളുടെ മുഖത്തിന്റെ മിക്കഭാഗത്തും കഴുത്തിലും എന്തോ പൊള്ളലേറ്റതുപോലുള്ള നിറഭേദം കാണാം. പൊള്ളലേറ്റ തലയിൽ രോമങ്ങൾ അധികം വളരാത്തതുകൊണ്ട്‌ പ്രായമെത്രയായി എന്നു പറയാൻ ബുദ്ധിമുട്ടാണ്‌. മുപ്പതിനു മുകളിൽ എഴുപതിനു താഴെ എത്രവേണമെങ്കിലുമാകാം. കണ്ണിനു ചുറ്റുമുള്ള തൊലിയ്ക്ക്‌ കണ്ണിന്റെ വെള്ളയെക്കാൾ വലിയ നിറഭേദമില്ലാത്തതുകൊണ്ട്‌ കൺപോളകൾ മുറിഞ്ഞുപോയതുപോലെ തോന്നും. അതുപോലെ തന്നെ വായയും പല്ലിളിച്ചിരിക്കുന്നതായിട്ടേ തോന്നൂ. മങ്ങി അനാകർഷകമായ നിറങ്ങളിലുള്ള ഉടുപ്പുകളിട്ടു നടക്കുന്ന അയാൾക്ക്‌ ഭിത്തിയിൽ പതിച്ചുവെച്ചിരിക്കുന്ന ഒരു ചിത്രമായിട്ടോ മറ്റോ ആളുകൾ തെറ്റിദ്ധരിച്ചാൽക്കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്നുതോന്നും. ജന്മനാലുള്ള വൈകല്യമായിരിക്കുമോ അയാളുടേത്‌? ചെറുപ്പത്തിലെങ്ങാനും രക്ഷാകർത്താക്കളുടെ കൈപ്പിഴകൊണ്ടു സംഭവിച്ച അപകടമായിരിക്കുമോ? കൗമാരത്തിലെ എന്തെങ്കിലും കുസൃതിയുടെ പരിണതഫലമാവുമോ? പ്ലാസ്റ്റിക്ക്‌ സർജ്ജറിയ്ക്കു പണമില്ലാതിരുന്നതുകൊണ്ട്‌ വൈരൂപ്യവുംകൊണ്ട്‌ ജീവിക്കുന്നതായിരിക്കുമോ? 'എന്നും വഴിവക്കിൽ കാണുകയും ഒരിക്കലും അകത്തുകടക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്ന വീടുക'ളെപ്പറ്റിയെന്നപോലെ ചില ജിജ്ഞാസകൾ ശമിപ്പിക്കാവുന്നവയല്ല.

ഹാലോവീന്‌ പതിവു വേഷങ്ങൾക്കു പകരം പ്രച്ഛന്നവേഷങ്ങൾ ധരിച്ചു വരാൻ ജോലിക്കാർക്ക്‌ അനുവാദമുണ്ട്‌. ചോരയൊലിയ്ക്കുന്ന കടവായുള്ള രക്തരക്ഷസ്സുകളായും രാജകുമാരിമാരായും യക്ഷിക്കഥകളിലെ കഥാപാത്രങ്ങളായും വീരനായകന്മാരായും വീട്ടുപകരണങ്ങളായിട്ടു പോലും വേഷം ധരിച്ചു വരുന്നവർ ഒരു ദിവസം മുഴുവൻ അലഞ്ഞുനടക്കുന്നതുകാണാം. ചില വർഷങ്ങളിൽ വേഷങ്ങൾക്കു മത്സരങ്ങളുണ്ടാകാറുണ്ട്‌. കഴിഞ്ഞകൊല്ലത്തെ മത്സരത്തിൽ ഡ്രാക്കുളയ്ക്കും നേഴ്സിനും സൂപ്പർമാനും ബബിൾ ബോയിയ്ക്കും പുറമേ കണ്ണഞ്ചിക്കുന്ന ഒരു സുന്ദരികൂടിയുണ്ടായിരുന്നു. ആറടിയിലധികം ഉയരവും വെളുത്തുമെലിഞ്ഞ ശരീരവുമുള്ള, കിരീടംപോലെയുള്ള സ്വർണ്ണത്തലമുടിയ്ക്കു മുകളിൽ തൂവലുകൾ ചാർത്തിയ, തിളങ്ങുന്ന തൊങ്ങൽക്കുപ്പായത്തിനടിയിലൂടെക്കാണുന്ന വടിവൊത്ത കാലുകളിൽ ഹൈഹീൽ ഷൂസ്‌ ധരിച്ച ഒരു സുന്ദരി. തിളങ്ങുന്ന പല്ലുകൾ വെളിപ്പെടുത്തിയുള്ള ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയോടെ എയ്തുവിടുന്ന കടാക്ഷങ്ങൾ. രണ്ടാമത്തെ നോട്ടത്തിൽ ആളെ മനസ്സിലായി. അയാൾ തന്നെ. ആ 'തീപ്പാതി'.

'അയാളെ അറിയുമോ?' ഞാൻ അടുത്തിരുന്ന സഹപ്രവർത്തകനോടു ചോദിച്ചു.
'ഹെൽപ്‌ഡെസ്കിലാണു ജോലി ചെയ്യുന്നതെന്നറിയാം. അയാൾ ലാ ലൂണയിൽ നൃത്തംചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്‌.'
'എന്താണ്‌ ലാ ലൂണാ?'
'അത്‌ സ്വവർഗ്ഗപ്രേമികൾക്കും സ്ത്രീകൾക്കും വേണ്ടിയുള്ള പുരുഷനർത്തകരുടെ ക്ലബ്ബാണ്‌.'

തന്റെ വൈകല്യം നിറഞ്ഞ പകൽജീവിതത്തെ വെല്ലുവിളിച്ചുകൊണ്ട്‌ 'ഇളം വെണ്ണിലാവിൻ കതിർ പോലെ' രാത്രിതോറും ഉയിർത്തെഴുനേൽക്കുന്ന വിഭ്രാമകമായ ജീവിതം! തീപ്പൊള്ളലിനു മുമ്പുള്ള ആകാരത്തിന്റെ സാധാരണത്വത്തിലേക്കു മടങ്ങിക്കൊണ്ടല്ല, ഒരിയ്ക്കൽ രുചിനോക്കിയിട്ടു ബാക്കിയിട്ടിട്ടുപോയ അഗ്നിയോടു സാരൂപ്യം പ്രാപിച്ചുകൊണ്ടുള്ള നൃത്തപൂജ!

പകലത്തെ പതിവു ജോലിയ്ക്കു ശേഷം വൈകുന്നേരമോ രാത്രിയിലോ മറ്റൊരു ജോലി ചെയ്യുന്നതിനുള്ള ഒരു അമേരിക്കൻ വാക്കാണ്‌ 'മൂൺലൈറ്റിങ്ങ്‌'. കുടുംബം പുലർത്താൻ കുറച്ചു ചില്ലറയുണ്ടാക്കാനുള്ള മാർഗ്ഗമായിട്ടു മാത്രമല്ല, പകൽജോലിയിൽ കിട്ടാത്ത സർഗ്ഗപരതയോ അംഗീകാരമോ നേടാനുള്ള ഉപാധികളായും ഈ നിലാവേലകളെ ഉപയോഗിക്കുന്നവർ ധാരാളമുണ്ട്‌. യക്ഷിക്കഥകളിൽ പൂനിലാവുദിക്കുമ്പോൾ ദേവതകളായും രാജകുമാരന്മാരായും ജീവൻവെക്കുന്ന പാറക്കഷണങ്ങളെപ്പോലെ, ജോലിസ്ഥലത്തു കണ്ടെത്താൻ കഴിയാത്ത ധന്യതയുടെ പങ്കു പിടിച്ചുവാങ്ങാനായി ആരാധനാലയങ്ങളിലും സേവനസംഘടനകളിലും കളിക്കളങ്ങളിലും കലാസപര്യയിലും മുഴുകുന്ന ധാരാളം പേർ. (അങ്ങിങ്ങായി ചില ബ്ലോഗെഴുത്തുകാരും ഉണ്ടായിരിക്കണം.) ഓഫീസിലെ ഇടനാഴികളിൽ കാണുന്ന പാതി ജീവനുള്ള കണ്ണുകളിൽ കണ്ണുകൊരുക്കാൻ മടിക്കുന്ന ചിലർ തിളങ്ങുന്ന കണ്ണുകളോടെ മറ്റു കണ്ണുകളിൽ തിരികൊളുത്തുന്നുണ്ടാവണം.

ഹാലോവീനുമായി ബന്ധപ്പെട്ട്‌ പല രാജ്യങ്ങളിലും പല വിശ്വാസങ്ങളും നിലവിലുണ്ട്‌. അവയിൽ പ്രമുഖമായ ഒന്നാണ്‌ മരിച്ചവരുടെ ലോകത്തുനിന്ന് ജീവിക്കുന്നവരുടെ ലോകത്തേക്കുള്ള ചില വാതിലുകൾ തുറക്കുന്ന ദിവസമാണ്‌ ഹാലോവീൻ എന്നത്‌. എവിടെയോ മറഞ്ഞു കഴിയുന്ന നമ്മുടെ പഴക്കങ്ങൾ നമ്മുടെ ജീവിതത്തിൽ വീണ്ടും വന്നു സന്ധിക്കുന്ന ആ ഒരു ദിവസമെങ്കിലും ഹെൽപ്‌ഡെസ്കിലെ രൂപമില്ലാത്ത ഒച്ചയുടെയും ദിവ്യസൗന്ദര്യമുള്ള ഒരു നർത്തകിയുടെയും ലോകങ്ങൾ കൂടിക്കലരുന്നുണ്ടല്ലോ. അതുപോലുമില്ലാത്ത, ഒരിക്കലും കലർന്നൊഴുകാത്ത ജീവിതങ്ങളുമായി എത്രയോ പേർ!

Wednesday, September 23, 2009

faയോടൊപ്പം ആരുണ്ട്‌?

രാസമൂലകങ്ങളുടെ ആവർത്തനപ്പട്ടിക ഇന്നു നാം കാണുന്ന രൂപത്തിലായത്‌ ഏറെക്കാലത്തെ പരിണാമത്തിലൂടെയാണത്രേ. ഭാഷയിലെ ശബ്ദങ്ങളുടെ ആവർത്തനപ്പട്ടികയെന്നു വിളിക്കാവുന്ന അക്ഷരമാലയും അത്തരമൊരു പരിണാമത്തിനു വഴങ്ങുമോ? അതോ അത്തരമൊരു ശ്രമം ലിപിപരിഷ്കരണം പോലെ ഭാഷയുടെ മരണത്തിലേക്കു നയിക്കുമെന്ന് അഭിപ്രായമുള്ളവരുണ്ടാകുമോ?

നാം പരിചയിച്ചിരിക്കുന്ന മലയാളം അക്ഷരമാല സംസ്കൃതത്തിൽ നിന്ന്, മറ്റു മിക്ക ഭാരതീയഭാഷകളെയും പോലെ സ്വീകരിച്ചിട്ടുള്ളതാണ്‌. വ്യഞ്ജനങ്ങളുടെ ക്രമം നാം പഠിച്ചിട്ടുള്ളത്‌ ഇങ്ങനെയാണ്‌

ഖരംഅതിഖരംമൃദുഘോഷംഅനുനാസികം
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗം


ഇതിൽ ശ മുതലുള്ള നാലക്ഷരങ്ങളെ (ഊഷ്മാക്കൾ) വർഗ്ഗാക്ഷരങ്ങളുടെ കൂടെ കുടിയിരുത്താൻ കഴിയില്ലേ? (ഒന്ന് ഉറക്കെ വായിച്ചു നോക്കൂ) അങ്ങനെ വരുമ്പോൾ പവർഗ്ഗത്തിലെ ഒരു സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതു കാണുകയില്ലേ? അവിടെ ഇരിക്കേണ്ടവനല്ലേ നമ്മളൊക്കെ പുച്ഛിച്ചു തള്ളിയിരിക്കുന്ന fa?


ഖരംഅതിഖരംമൃദുഘോഷംഅനുനാസികംഊഷ്മാവ്
കവർഗ്ഗം
ചവർഗ്ഗം
ടവർഗ്ഗം
തവർഗ്ഗം
പവർഗ്ഗംfa


അറിയപ്പെടാത്തവയ്ക്കും തമസ്കരിക്കപ്പെട്ടവയ്ക്കും പാർശ്വവത്കരിക്കപ്പെട്ടവയ്ക്കും സംസ്കാരങ്ങളിൽ അർഹതപ്പെട്ട ഇടം നേടിക്കൊടുക്കണമെന്ന വാദങ്ങളുടെ കാലത്ത്‌ faയെ അക്ഷരമാലയിൽ കുടിയിരുത്താൻ വാദിക്കാനും ആളുണ്ടാവുമോ? അറുകൊലചെയ്യപ്പെട്ടവരുടെ ആത്മാവുകൾ ശരീരമുള്ളവരെ ബാധിക്കുമെന്നു പറയുന്നതുപോലെ എന്നോ എങ്ങനെയോ കശാപ്പുചെയ്യപ്പെട്ടതുകൊണ്ടായിരിക്കുമോ fa ഫയുടെ മേൽ ബാധ കൂടുന്നത്‌?


<< തോന്നിയവാസം

Saturday, September 19, 2009

ഝാർഖണ്ഡിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്‌

ഝയെ ഓർമ്മയില്ലേ? മൈഥിലി ഭാഷ പറഞ്ഞ്‌, എരുമപ്പാലു കുടിച്ച്‌ ബിഹാറിലെങ്ങാണ്ടു കിടന്ന ഏതോ ഝായുടെ കാര്യമല്ല, നമ്മുടെ സ്വന്തം ഝ എന്ന അക്ഷരം. ചവർഗ്ഗത്തിലെ ഘോഷം. എന്തായിരുന്നു ഒരു പ്രതാപം! ഝഷകേതനൻ കൊടികുത്തിവാണിരുന്ന മണിപ്രവാളകാലത്ത്‌ ഝടിതി ഝണഝണക്വാണം മുഴക്കാൻ കവികൾ നിരന്തരം ഝയെ ആശ്രയിച്ചിരുന്നു. ചങ്ങമ്പുഴക്കാലത്തെ സംഗീതനിർഝരിയിൽ ഝല്ലീഝംകാരമുതിർത്തവരും തേടിയെത്തിയതു ഝയെ തന്നെയായിരുന്നു. നീലകണ്ഠൻ പരമാരയുടെ ഝംഝാരവൻ എന്ന കുറ്റാന്വേഷണനോവൽ വായിച്ചു കിടിലംകൊണ്ടിരുന്നു ഒരുകാലത്തെ വായനക്കാരെല്ലാം.

ഝയുടെ കഷ്ടകാലം തുടങ്ങിയതു പുതിയലിപിയോടെയാണെന്നു തോന്നുന്നു. അക്ഷരശൂന്യന്മാരായ ചില അച്ചുനിരത്തലുകാർ ഈ അക്ഷരം കണ്ട്‌ തയും ധയും ചേർന്ന കൂട്ടക്ഷരമാണെന്നു കരുതി ത്‌ധ എന്നെഴുതാൻ തുടങ്ങിയതോടെ, അനഭിമതനായ ഒരു ഐ. എ. എസ്സുകാരനെപ്പോലെ ഈ അച്ച്‌ ഒരു മൂലക്കു കിടന്നു ക്ലാവുപിടിച്ചുതുടങ്ങിയിരുന്നു.

അപ്പോഴും ഝ കരുതിയിരുന്നു. അക്ഷരമാലയിൽനിന്നു പുറത്താക്കാൻ ആർക്കും കഴിയില്ലല്ലോ. എന്നിട്ടും, കാണെക്കാണെ, ഝാൻസിറാണി നാടുനീങ്ങി, ഝലം ശത്രുരാജ്യത്തായി. ഒടുക്കം ഝാർഖണ്ഡിനു സംസ്ഥാനപദവികിട്ടിയപ്പോൾ ഏറ്റവും സന്തോഷിച്ച മലയാളി ഝ ആയിരുന്നിരിക്കണം. ഇനി എന്തു ചെയ്യുമെന്നു കാണണമല്ലോ?

അതും നടന്നില്ല. സസ്പെൻഷൻ കഴിഞ്ഞിട്ടും സർവീസിൽ കയറാൻ അനുവാദം കിട്ടാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥനെപ്പോലെ ഝ ഇന്നും പുറത്തുതന്നെ. വിവിധ കൊലക്കേസുകളും അഴിമതികളും ഗൂഢാലോചനകളും അന്വേഷിക്കുന്നതിലെല്ലാം അഭിപ്രായവ്യത്യാസമുള്ള പത്രങ്ങൾ, മാതൃഭൂമിയും മനോരമയും ദീപികയും കേരളകൗമുദിയും ദേശാഭിമാനിയുമെല്ലാം ഝയോടുള്ള നീതികേടിൽ ഒറ്റക്കെട്ടാണ്‌.








പ്രതീക്ഷയ്ക്കു വകയുണ്ടെങ്കിൽ അതു മാധ്യമത്തിലും ഏതാനും ഓൺലൈൻ പത്രങ്ങളിലുമാണ്‌. ഝയെ അറിയുന്ന അവർ ആയിക്കൂടെന്നില്ലല്ലോ നാളത്തെ വാർത്താമാധ്യമങ്ങൾ.








നാളെ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി ഝുംപാ ലാഹിരിയും പ്രിയരാഗം ഝാലവരാളിയുമായിത്തീർന്നാലോ?

<< തോന്നിയവാസം

Tuesday, August 18, 2009

വിക്കിയിലെ മണ്ടത്തരങ്ങള്‍

പണ്ട്‌ പൂമ്പാറ്റയില്‍ വായിച്ച കഥയാണ്‌:

ഒരിടത്ത്‌ ഒരു ചിത്രകലാവിദ്യാര്‍ത്ഥിയുണ്ടായിരുന്നു. അയാള്‍ വരയ്ക്കുന്ന ചിത്രങ്ങളിലെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത്‌ ഗുരു അയാളെ ഒരു മികച്ച ചിത്രകാരനാക്കിത്തീര്‍ത്തു. ഒടുവില്‍ ഒരു ദിവസം, ശിഷ്യന്റെ പുതിയ ചിത്രം കണ്ട ഗുരു പറഞ്ഞു: "എന്റെ അറിവില്‍ പെട്ടിടത്തോളം, ഈ ചിത്രത്തിന്‌ എന്തെങ്കിലും കുറവു പറയാനില്ല. എനിക്കറിയുന്നതെല്ലാം നിനക്കു പഠിപ്പിച്ചുതരാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷമുണ്ട്‌."

എന്നാല്‍, തനിക്ക്‌ ഇനിയും പലതും പഠിക്കാന്‍ ബാക്കിയുണ്ടെന്നു കരുതിയിരുന്ന ശിഷ്യന്‍ പറഞ്ഞു: "ഇനി എനിക്കാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ തരാന്‍ ആര്‍ക്കു കഴിയും എന്നുകൂടി അങ്ങ്‌ ഉപദേശിച്ചുതരണം."

"എന്റെ അറിവില്‍ അങ്ങനെയാരും നമ്മുടെ പട്ടണത്തിലില്ല." ഗുരു പറഞ്ഞു "നീ ഒരു കാര്യം ചെയ്യൂ. നിന്റെ ചിത്രങ്ങള്‍ വരച്ചിട്ട്‌ വഴിയമ്പലത്തില്‍ കൊണ്ടു പ്രദര്‍ശിപ്പിക്കുക. ഇതിലേ കടന്നുപോകുന്നവരില്‍ ചിത്രകലയില്‍ അറിവുള്ളവരുണ്ടാകാം. അവര്‍ തിരുത്തിത്തന്നെന്നുവരാം."

ചിത്രകാരന്‍ തന്റെ ഏറ്റവും പുതിയ ചിത്രം വഴിയമ്പലത്തില്‍ പ്രദര്‍ശനത്തിനുവെച്ചു. അതിന്റെ താഴെ ഒരു കുറിപ്പും വെച്ചു: "ബഹുമാനപ്പെട്ട കാഴ്ചക്കാരാ, താങ്കള്‍ക്ക്‌ ഈ ചിത്രത്തില്‍ എന്തെങ്കിലും അപാകതകള്‍ കാണുകയാണെങ്കില്‍ ആ ഭാഗത്ത്‌ ദയവായി ഒരു അടയാളം വരയ്ക്കാന്‍ അപേക്ഷ."

ഒന്നുരണ്ടു ദിവസങ്ങള്‍ കഴിഞ്ഞ്‌ ചിത്രം നോക്കാന്‍ വന്ന ചിത്രകാരന്‍ ഞെട്ടിപ്പോയി. ചിത്രം മുഴുവന്‍ അടയാളങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. തന്റെ ചിത്രത്തില്‍ ഇത്രയേറെ തെറ്റുകളുണ്ടായിരുന്നെന്നോ?

വിവരമറിഞ്ഞ ഗുരു പറഞ്ഞു: "അടുത്ത ചിത്രം വെയ്ക്കുമ്പോള്‍ അതോടൊപ്പം നീ ചായങ്ങളും ബ്രഷുകളും വെയ്ക്കണം. എന്നിട്ട്‌, ചിത്രത്തില്‍ അപാകതകള്‍ കാണുന്നപക്ഷം അവ തിരുത്താനുള്ള ഒരു അപേക്ഷയും പ്രദര്‍ശിപ്പിക്കുക."

ശിഷ്യന്‍ അങ്ങനെചെയ്തു. ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും ചിത്രത്തില്‍ ആരും ഒരു മാറ്റവും വരുത്തിയില്ല.

ഈ കഥ ഈയിടെ ഓര്‍മ്മവന്നത്‌ വിക്കിപീഡിയയിലെ അബദ്ധങ്ങളെപ്പറ്റി ഒന്നിലധികം പേര്‍ പരാതികള്‍ പറയുന്നതു കേട്ടപ്പോഴാണ്‌. ലാഭത്തിനായി വിജ്ഞാനകോശങ്ങളും നിഘണ്ടുക്കളുമുണ്ടാക്കുന്ന സ്വകാര്യസംരംഭങ്ങളാരെങ്കിലുമായിരുന്നു ഇതു പറയുന്നതെങ്കില്‍ അസൂയയാണ്‌ അതിനു പിന്നിലെന്നു പറയാമിയായിരുന്നു. എന്റെ അറിവില്‍ പെട്ടിടത്തോളം വിക്കിപീഡിയ വിജ്ഞാനത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലെ ഒരു വിജയകരമായ പരീക്ഷണമാണ്‌. ഗൂഗിള്‍ ഉള്‍പ്പെടെ സ്വകാര്യസംരംഭങ്ങള്‍ പോലും മാനിക്കുന്ന ഒരു ജനാധിപത്യസംരംഭം. ഇത്‌ എന്ത്‌ അഭിപ്രായവും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നു കൊട്ടിഘോഷിക്കുകയും പറയുന്ന അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മാറ്റിനിര്‍ത്തി ഇടിതരികയും ചെയ്യുന്ന ചില പാര്‍ട്ടികളിലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോലെയല്ല, തെറ്റുകുറ്റങ്ങള്‍ പരിഹരിക്കാന്‍ എല്ലാ സൗകര്യങ്ങളും തന്നിട്ടു നടത്തുന്ന യഥാര്‍ത്ഥജനാധിപത്യമാണ്‌. എന്നാല്‍പ്പിന്നെ, വിക്കിപീഡിയയെ പരിഹസിച്ചു നെടുങ്കന്‍പോസ്റ്റെഴുതുന്ന സമയം കൊണ്ട്‌ ആ തെറ്റ്‌ തിരുത്തി സ്വയം സമൂഹജീവിയാകാനുള്ള ശ്രമമെങ്കിലും നടത്തിക്കൂടേ നമുക്ക്‌?