Thursday, July 30, 2020

ജോർജ് ഫ്ലോയ്‌ഡിൻ്റെ വീഡിയോയിൽ കാണുന്നവർ

ജൂലൈ ലക്കം പ്രസാധകൻ മാസികയിൽ പ്രസിദ്ധീകരിച്ചത്.






ജോർജ് ഫ്ലോയ്‌ഡ് എന്ന മനുഷ്യനെ ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ കഴുത്തിന്മേൽ കാൽമുട്ടമർത്തി കൊലപ്പെടുത്തുന്ന സംഭവത്തിൻ്റെ ഒന്നിലധികം വീഡിയോകൾ ഇതിനകം പരന്നുകഴിഞ്ഞിട്ടുണ്ട്. 


മെയ് 25ആം തീയതി വൈകിട്ട് അമേരിക്കയിലെ മിനിയാപ്പൊലീസ് എന്ന നഗരത്തിലാണ് സംഭവം നടക്കുന്നത്. സിഗരറ്റ് വാങ്ങിയപ്പോൾ ഫ്ലോയ്‌ഡ് ഉപയോഗിച്ചത് കള്ളനോട്ട് ആണ് എന്ന് ആരോപിച്ച് കടക്കാർ പൊലീസിനെ വിളിച്ചു. പൊലീസ് വരുമ്പോഴും റോഡിൽ പാർക്ക് ചെയ്ത കാറിൽത്തന്നെ കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു ഫ്ലോയ്‌ഡ്. ഇത് മുതലുള്ള സംഭവങ്ങൾ അവിടെക്കൂടിയ പലരും ഫോൺ ക്യാമറയിൽ റെക്കോഡ് ചെയ്തിട്ടുണ്ട്. ഫ്ലോയ്‌ഡ് കാറിൽ നിന്ന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല എന്നാണ് പൊലീസ് പറയുന്നത്. അവർ അയാളെ കാറിൽനിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും വിലങ്ങണിയിച്ച് പൊലീസിൻ്റെ കാറിലേക്ക് നടത്തുകയും ചെയ്തു. അവിടെ എത്തുന്നതിനുമുമ്പ് അയാൾ നിലത്തുവീണു. തനിക്ക് ഇടുങ്ങിയ സ്ഥലങ്ങളോട് ഭയമുണ്ടെന്നും പൊലീസ് വാഹനത്തിൽ കയറ്റരുതെന്നും പറഞ്ഞു എങ്കിലും അയാൾ കാറിൻ്റെ പിൻസീറ്റിൽ കയറുകയുണ്ടായി. കാറിൽ അടങ്ങിയിരിക്കാൻ വിസമ്മതിച്ചു എന്ന് ആരോപിച്ചാണ് ഷോവിൻ അയാളെ വലിച്ച് റോഡിലിട്ടത്. റോഡിൽ കിടക്കുന്ന ഫ്ലോയ്‌ഡിനെ മറ്റ് പൊലീസുകാർ അമർത്തിപ്പിടിച്ചപ്പോൾ തൻ്റെ സകലഭാരവും വഹിക്കുന്ന കാൽമുട്ട് അയാളുടെ കഴുത്തിൽ അമർത്തുകയാണ് ഷോവിൻ ചെയ്തത്. തനിക്ക് ശ്വാസംമുട്ടുന്നു എന്നും അമ്മേ എന്നും വെള്ളം വേണം എന്നും ഫ്ലോയ്‌ഡ് പല തവണ പറയുന്നത് വീഡിയോയിൽ കേൾക്കാം. എട്ടുമിനിറ്റിനു ശേഷം, ഫ്ലോയ്‌ഡിൻ്റെ ശരീരം നിശ്ചലമായിക്കഴിഞ്ഞുമാത്രമാണ് ഷോവിൻ ആ ശരീരത്തിൽനിന്ന് എഴുന്നേൽക്കുന്നത്.


കൊലപാതകത്തിൻ്റെ വീഡിയോ പുറത്തുവന്നതോടെ അമേരിക്കയിലെ വിവിധനഗരങ്ങളിലും ലോകമെമ്പാടും പ്രതിഷേധങ്ങൾ ഉയർന്നു. മുൻ പ്രസിഡൻ്റുമാർ ഉൾപ്പെടെയുള്ള വിശിഷ്ടവ്യക്തികളും ലോകരാഷ്ട്രങ്ങളും പൊലീസുകാരുടേതുൾപ്പെടെയുള്ള അസംഖ്യം സംഘടനകളും സംഭവത്തെ അപലപിച്ചു. നഗരാധികൃതർ നാലു പൊലീസുകാരെയും പിരിച്ചുവിടുകയും കൊലക്കുറ്റം ചുമത്തുകയും ചെയ്തെങ്കിലും പ്രതിഷേധക്കാരെ  അത് തൃപ്തിപ്പെടുത്തിയില്ല. പ്രതിഷേധപ്രകടനങ്ങളിൽ മിക്കതും സമാധാനപരമായിരുന്നു എങ്കിലും ചിലതൊക്കെ അക്രമാസക്തമാകുകതന്നെ ചെയ്തു. അനേകം നഗരങ്ങളിൽ നിശാനിയമം പ്രഖ്യാപിക്കപ്പെടുകയും ചിലയിടങ്ങളിൽ പട്ടാളം തെരുവിൽ ഇറങ്ങുകയും ചെയ്തു. പതിനായിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ദശകോടിക്കണക്കിന് ഡോളറിൻ്റെ വസ്തുവകകൾ നശിപ്പിക്കപ്പെട്ടു. വൈറ്റ് ഹൗസിനു മുമ്പിൽ നടന്ന പ്രതിഷേധം അക്രമാസക്തമാകുമെന്ന് ഭയന്ന് പ്രസിഡൻ്റ് ട്രംപ് നിലവറയിൽ ഒളിച്ചു എന്ന് വാർത്തകൾ പരന്നിട്ടുണ്ട്. 


കറുത്ത വർഗക്കാർക്കെതിരെ നടക്കുന്ന പൊലീസ് അതിക്രമങ്ങളും കൊലപാതകങ്ങൾ പോലും നിത്യസംഭവമായ അമേരിക്കയിൽ പതിവിലും ശക്തമായ പ്രക്ഷോഭങ്ങൾ അരങ്ങേറിയതിനു പിന്നിലെ കാരണങ്ങൾ പരിശോധിച്ചാൽ അതിൽ പ്രധാനപ്പെട്ട ഒന്ന് ഈ വീഡിയോകൾ ആയിരുന്നു എന്ന് കാണാം. മൊബൈൽ ഫോൺ ക്യാമറയുടെ ചിമ്മാത്ത കണ്ണുകൾ കൊലപാതകത്തിന് സാക്ഷ്യം വഹിക്കുകയും കാഴ്ചക്കാരുടെ കൺമുമ്പിലേക്ക് കൂട്ടിക്കൊണ്ടുവരികയുമാണ് ചെയ്തത്. അറസ്റ്റ് ചെയ്യപ്പെടാൻ വിസമ്മതിച്ചു എന്ന പൊലീസ് വാദത്തെ നിരാകരിക്കുന്ന രീതിയിലുള്ള ഫ്ലോയ്‌ഡിൻ്റെ ചലനങ്ങൾ നമ്മൾ കാണുന്നു. നിസ്സഹായനായി പ്രാണനുവേണ്ടി അപേക്ഷിക്കുന്ന ആ മനുഷ്യൻ്റെ ശരീരം നിശ്ചലമാകുന്നത് നമ്മുടെ കൺമുമ്പിൽവെച്ചാണ്. “അയാൾ എതിർക്കുന്നില്ലല്ലോ,” കാഴ്ചക്കാരിൽ ഒരാൾ വിളിച്ചുപറയുന്നുണ്ട്. “ഈ സമയംകൊണ്ട് നിങ്ങൾക്ക് വേണമെങ്കിൽ അയാളെ വണ്ടിയിൽ കയറ്റാമായിരുന്നു.” അയാളുടെ കഴുത്തിൽ മുട്ടമർത്തി ഇരിക്കുന്ന പൊലീസുകാരൻ്റെ മുഖം അക്ഷോഭ്യമാണ്. തൻ്റെ ഭാരം മുഴുവൻ താഴെക്കിടക്കുന്ന ശരീരത്തിൽ കേന്ദ്രീകരിച്ച് അയാൾ ഇരിക്കുകയാണ്, കൊല്ലാൻ പരിശീലനം ലഭിച്ച ഒരു യന്ത്രത്തെപ്പോലെ. “നിങ്ങളുടെ ശരീരഭാഷ നോക്കൂ,” കാഴ്ചക്കാർ വിളിച്ചുപറയുന്നത് കേൾക്കാം. “രസിക്കുന്നതുപോലെ.” 


ഇത് വായിക്കുന്ന മിക്കവരെയും പോലെ ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഈ ദൃശ്യങ്ങൾ പലതവണ കണ്ടുകഴിഞ്ഞ ഒരാളാണ് ഇത് എഴുതുന്നത്. ഈ ദൃശ്യങ്ങളിൽ കാണുന്ന മനുഷ്യശരീരങ്ങളും അവ ഉണർത്തുന്ന ഏതാനും ചിന്തകളുമാണ് ഈ കുറിപ്പ്



എഴുന്നേൽക്കാൻ പിടയുന്ന മനുഷ്യൻ


ഈ ദൃശ്യങ്ങളിൽ ഒന്നാമതായി നമ്മുടെ ശ്രദ്ധയിൽ പെടുന്ന മനുഷ്യൻ കറുത്ത തൊലിയുള്ള ജോർജ് ഫ്ലോയ്‌ഡ് ആണ്. ഒരു റെസ്റ്റോറൻ്റിൽ സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന അയാൾക്ക് കോവിഡ് മഹാമാരിയെത്തുടർന്ന് റെസ്റ്റോറൻ്റുകൾ അടച്ചുപൂട്ടിയപ്പോൾ ജോലി നഷ്ടപ്പെട്ടു. കവർച്ചക്കുറ്റത്തിന് ജയിലിൽ കിടന്നിട്ടുണ്ട്. 46 വയസ്സുകാരനായ ഫ്ലോയ്‌ഡിന് മൂന്ന് കുട്ടികൾ ഉണ്ടായിരുന്നു. സംഗീതസംഘത്തിൽ ജോലി ചെയ്യുകയും ബാസ്കറ്റ്ബോൾ കളിക്കുകയും ചെയ്തിരുന്നു. 


ഇരുന്നൂറോ മുന്നോറോ സഹസ്രാബ്ദങ്ങൾക്കുമുമ്പ് ഇന്നത്തെ ആഫ്രിക്കയിലാണ് മനുഷ്യവംശം ഉത്ഭവിച്ചതെന്നാണ് ശാസ്ത്രത്തിൻ്റെ നിഗമനം. പലപ്പോഴായി അവിടംവിട്ട് ലോകത്തിൻ്റെ പല കോണുകളിലേക്ക് കുടിയേറിയ മനുഷ്യർ പല വംശങ്ങളായി പരിണമിച്ചു.


മനുഷ്യൻ മനുഷ്യനെ അടിമയാക്കി തൊഴിലിനും ലൈംഗികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സമ്പ്രദായം ഏറെ പഴക്കമുള്ളതാണ്. മിക്ക പ്രാചീനസമൂഹങ്ങളിലും അടിമത്തം പല രൂപങ്ങളിൽ നിലനിന്നിരുന്നു. നഗരങ്ങളും രാഷ്ട്രങ്ങളും ഉണ്ടായതോടെ പുറത്തുനിന്നുള്ള അടിമകളുടെ ആവശ്യം വർദ്ധിച്ചു. രൂപത്തിലും സംസ്കാരത്തിലും തങ്ങളെപ്പോലെതന്നെയുള്ളവരെക്കാൾ തങ്ങളിൽനിന്ന് വ്യത്യസ്തരായ മനുഷ്യരെ അടിമകളാക്കുന്നതിൽ മനുഷ്യന് ബുദ്ധിമുട്ട് കുറവായിരുന്നു എന്നുവേണം കരുതാൻ. കാഴ്ചയിൽ വ്യത്യസ്തനായ മനുഷ്യൻ മനുഷ്യനല്ലെന്ന് കരുതാൻ എളുപ്പമുണ്ടല്ലോ. അങ്ങനെ വെളുത്ത തൊലിയുള്ള മനുഷ്യൻ കറുത്ത തൊലിയുള്ളവനെ അടിമയാക്കാൻ തുടങ്ങി. ഈജിപ്തും റോമും ഉൾപ്പെടെയുള്ള മഹാസംസ്കാരങ്ങൾ പടുത്തുയർത്താൻ അടിമകളുടെ മെയ്ക്കരുത്ത് വേണ്ടിവന്നപ്പോൾ മറ്റ് ഭൂഖണ്ഡങ്ങൾ ആഫ്രിക്കയിലേക്ക് തിരിഞ്ഞു. കപ്പൽവ്യാപാരത്തിൽ വമ്പിച്ച പുരോഗതി കൈവരിച്ചുകഴിഞ്ഞിരുന്ന അറബികൾക്കായിരുന്നു അക്കാലത്ത് അടിമക്കച്ചവടത്തിൻ്റെ കുത്തക. അഞ്ച് നൂറ്റാണ്ടോളം ഈ അവസ്ഥ നില നിന്നു. പൊന്നിനും ആനക്കൊമ്പിനും സുഗന്ധവ്യഞ്ജനങ്ങൾക്കുമൊപ്പം വിനിമയം ചെയ്യപ്പെട്ടിരുന്ന വിലപ്പെട്ട കച്ചവടച്ചരക്കായിരുന്നു അടിമ.


പിന്നീട് യൂറോപ്യൻ രാജ്യങ്ങൾ അമേരിക്ക പിടിച്ചെടുത്തതോടെ കരിമ്പിൻ്റെയും പരുത്തിയുടെയും പുകയിലയുടെയും തോട്ടങ്ങളിൽ ജോലിക്കാരുടെ ആവശ്യമുണ്ടായി. പതിനേഴാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് അമേരിക്കൻ അടിമത്തത്തിൻ്റെ ആരംഭം. ആഫ്രിക്കയിൽനിന്നുള്ള മനുഷ്യരെ മറ്റ് ഗോത്രങ്ങളുടെയും അറബികളുടെയും സഹായത്തോടെയാണ് പിടികൂടുന്നു. ചങ്ങലയ്ക്കിട്ടും പീഡിപ്പിച്ചും നടത്തി തുറമുഖങ്ങളിലെത്തിച്ച് മൃഗങ്ങളെപ്പോലെ കപ്പലിൽക്കയറ്റി അമേരിക്കയിലേക്ക് കൊണ്ടുവരുന്നു. കപ്പൽയാത്രയിൽത്തന്നെ അസംഖ്യം പേർ രോഗംകൊണ്ടും പട്ടിണികൊണ്ടും മരിച്ചു. അടിമവേട്ട വ്യാപകമായതോടെ ആഫ്രിക്കയിലെ മനുഷ്യർ അടിമത്തം ഭയന്ന് ബാഹ്യലോകത്തിൽനിന്ന് ബന്ധം വിച്ഛേദിച്ച് കാടുകളിലേക്ക് കുടിയേറി. അവർ മനുഷ്യപുരോഗതിയിൽനിന്ന് അകന്നു. ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമായി.


തെക്കും വടക്കും അമേരിക്കകളിൽ അടിമകളായി ജീവിച്ച മനുഷ്യരുടെ ജീവിതം ദുരിതപൂർണമായിരുന്നു. സൂര്യോദയം മുതൽ അസ്തമയം വരെ പണിയെടുക്കണം. കന്നുകാലികൾക്ക് നൽകുന്നതിനെക്കാൾ മോശപ്പെട്ട ഭക്ഷണം. ഉറങ്ങാൻ മൺതറയുള്ള കുടിലുകൾ. ഉടമയ്ക്കും കങ്കാണിമാർക്കും അടിമകളെ ക്രൂരമായി ശിക്ഷിക്കാൻ അധികാരമുണ്ടായിരുന്നു. അതിനു പുറമെ കുറ്റവാളികളായ അടിമകൾക്ക് വധശിക്ഷയുൾപ്പെടെ കഠിനമായ ശിക്ഷകൾ നൽകുന്നതിനുള്ള നിയമങ്ങളും ഉണ്ടായി. വില്പനച്ചരക്കായി മാത്രമല്ല പന്തയച്ചരക്കായും പണയച്ചരക്കായും സമ്മാനമായും അടിമകൾ കൈമാറ്റം ചെയ്യപ്പെട്ടു. കൂട്ടം ചേരാനോ ആയുധം ധരിക്കാനോ വിദ്യാഭ്യാസം നേടാനോ അവർക്ക് അധികാരമുണ്ടായിരുന്നില്ല. അടിമകളുടെ വിവാഹത്തിന് നിയമസാധുത ഇല്ലാതിരുന്നതുകൊണ്ട് ഉടമയ്ക്ക് ഒരേ കുടുംബത്തിലുള്ള അടിമകളെ വെവ്വേറെ വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും അധികാരമുണ്ടായിരുന്നു. അടിമപ്പെണ്ണുങ്ങൾ പ്രസവിച്ച കുട്ടികളെല്ലാം ഉടമയുടെ സ്വത്തുകളായിത്തീർന്നു. അടിമസ്ത്രീകൾ സ്ഥിരമായ ബലാത്സംഗത്തിനും ലൈംഗികചൂഷണത്തിനും ഇരകളായി. അടിമജീവിതത്തിൻ്റെ പിന്തുടർച്ചക്കാരായ ഇന്നത്തെ ആഫ്രിക്കൻ അമേരിക്കരുടെ ഡിഎൻഎ പരിശോധനകളിൽ മനസ്സിലാക്കാൻ കഴിയുന്നത് അവരുടെ പൂർവികരിൽ ഒരാളെങ്കിലും വെള്ളക്കാരനായിരുന്നു എന്നാണ്. അടിമത്തം വ്യാപകമായിരുന്ന പ്രദേശങ്ങളിൽനിന്നുള്ള കറുത്തവരുടെ ഡിഎൻഎയിൽ 20 മുതൽ 50 വരെ ശതമാനം യൂറോപ്യൻ കലർപ്പ് കാണുന്നുണ്ട്. വ്യാപകമായ ലൈംഗികഅടിമത്തമാണ് ഇതിൽനിന്ന് തെളിയുന്നത്. 


1776ൽ അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ സ്വതന്ത്രരായത് വെള്ളക്കാർ മാത്രമാണ്. കാൽനൂറ്റാണ്ടിനുശേഷം പുറത്തുനിന്ന് അടിമകളെ കൊണ്ടുവരുന്നതിന് നിരോധനം ഉണ്ടായെങ്കിലും മുമ്പുതന്നെ അമേരിക്കയിൽ എത്തിച്ചേർന്നിരുന്ന കറുത്തവരുടെ അടിമത്തവും രാജ്യത്തിനുള്ളിലെ അടിമവ്യാപാരവും തുടർന്നു. കള്ളക്കടത്തായി അടിമകളെ കൊണ്ടുവന്നപ്പോൾ പലപ്പോഴും നീതിവ്യവസ്ഥ കണ്ണടച്ചു. പിന്നെയും അര നൂറ്റാണ്ടു കഴിഞ്ഞാണ് അടിമത്തനിരോധനം വരുന്നത്. 1830ൽ ബ്രിട്ടീഷ് സാമ്രാജ്യം അടിമത്തം നിരോധിച്ചുകഴിഞ്ഞ് 35 വർഷം കഴിഞ്ഞേ അമേരിക്കയിൽ നിരോധനം എത്തിയുള്ളൂ. ആ നിരോധനമാകട്ടെ, അമേരിക്ക കണ്ട എക്കാലത്തെയും വലിയ യുദ്ധത്തിലേക്ക് വഴിതെളിക്കുകയും ചെയ്തു. അടിമത്തത്തെ നിരോധിക്കാൻ വേണ്ടി നിലകൊണ്ട ഏബ്രഹാം ലിങ്കൺ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ തെക്കൻ സംസ്ഥാനങ്ങൾ ആഭ്യന്തരയുദ്ധം പ്രഖ്യാപിച്ചു. നാലു വർഷം നീണ്ട യുദ്ധത്തിൽ അടിമകളുൾപ്പെടെ ആറരലക്ഷത്തോളം പേർ മരിച്ചു. 


ആഭ്യന്തരയുദ്ധത്തിൽ തെക്കൻ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതോടെ നാല്പതുലക്ഷം അടിമകൾ സ്വതന്ത്രരായി. പൂർണമായ പൗരത്വത്തിനും സമ്മതിദാനത്തിനും അവകാശികളായി. എന്നാൽ, സ്വന്തമായി ഭൂമിയോ പണമോ ഇല്ലാത്ത സ്വാതന്ത്ര്യം കൊടിയ ദാരിദ്ര്യത്തിലേക്കാണ് വഴിതെളിച്ചത്. ഭൂരിപക്ഷം അടിമകൾക്കും മുൻ ഉടമകളുടെ ഭൂമിയിൽത്തന്നെ നിസ്സാരമായ പ്രതിഫലം പറ്റുന്ന തൊഴിലാളികളായോ പാട്ടക്കാരായോ തിരികെപ്പോകേണ്ടിവന്നു. തൊഴിൽ സ്വാതന്ത്ര്യം പണയംവെച്ച് ഭൂവുടമകളുടെ കരാറുകളിൽ കുരുങ്ങി. അടിമത്തം പിൻവാതിലിലൂടെ മടങ്ങിയെത്തി.


പള്ളികളെ കേന്ദ്രീകരിച്ച് കേന്ദ്രസർക്കാരിൻ്റെ സഹായത്തോടെ നടത്തിയ വിദ്യാഭ്യാസ-ബോധവൽക്കരണ പ്രവർത്തനങ്ങൾ കറുത്തവരുടെ സമുദായങ്ങളിൽ പരിമിതമെങ്കിലും ആശാവഹമായ പുരോഗതി സൃഷ്ടിച്ചു. ഇക്കാലത്ത് ഒരു ആഫ്രിക്കൻ വംശജൻ അമേരിക്കൻ പാർലമെൻ്റിലേക്കു പോലും തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. വിവേചനം അപ്പോഴും നിലനിന്നു. വീടുവെക്കാവുന്ന പ്രദേശങ്ങൾ, ഹോട്ടലുകൾ, ബസ്സുകൾ, ട്രെയിനുകൾ തുടങ്ങി വെള്ളം കുടിക്കുന്ന പൈപ്പുകൾ വരെ കറുത്തവർക്കും വെളുത്തവർക്കും വെവ്വേറെയായിരുന്നു. 


പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ കാർഷികോത്പന്നങ്ങളുടെ വിലയിടിഞ്ഞതോടെ തോട്ടവിളകളെ ആശ്രയിച്ചുകഴിഞ്ഞ തെക്കൻ സംസ്ഥാനങ്ങൾ പ്രതിസന്ധിയിലായി. എല്ലാ സാമ്പത്തികത്തകർച്ചകളിലുമെന്നപോലെ ഏറ്റവും കഷ്ടത്തിലായത് താഴേക്കിടയിലുള്ളവർ തന്നെയാണ്. ഇതേ സമയം വമ്പിച്ച വ്യവസായവൽക്കരണം നടന്നുകൊണ്ടിരുന്ന വടക്കൻ സംസ്ഥാനങ്ങൾ സാമ്പത്തികമായ മുന്നേറ്റം നടത്താൻ തുടങ്ങി. വിവേചനത്തിൽനിന്നു രക്ഷപെടുന്നതിനും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ തേടിയും കറുത്തവർ കൂട്ടത്തോടെ തെക്കുനിന്ന് വടക്കോട്ട് പലായനം തുടങ്ങി. അറുപതുലക്ഷത്തോളം പേരാണ് ഇക്കാലത്ത് കുടിയേറിയത്. എന്നാൽ, അടിമത്തവിരുദ്ധതയുടെ തറവാടിത്തഘോഷണം നടത്തിയിരുന്ന വടക്കൻ സംസ്ഥാനങ്ങളിലും കറുത്തവരുടെ എണ്ണം കൂടാൻ തുടങ്ങിയതോടെ പലതരം അസ്വസ്ഥതകൾ ഉടലെടുത്തു. കുടിയേറ്റം തടയുന്ന നിയമങ്ങൾ നിലവിൽവന്നു. നഗരങ്ങളിൽ വംശീയകലാപങ്ങൾ നടന്നു. എങ്കിലും കടുത്ത വിവേചനം നിലവിലിരുന്ന തെക്കൻ നാടുകളിലെക്കാൾ ഏറെ മെച്ചമായിരുന്നു പുതിയ പരിതസ്ഥിതികളിലെ ജീവിതം.


ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ നടന്ന പൗരാവകാശ സമരങ്ങളാണ് ആഫ്രിക്കൻ അമേരിക്കൻ ചരിത്രത്തിലെ അടുത്ത നാഴികക്കല്ല്. ബസ്സിൽ വെള്ളക്കാർക്കുള്ള ഇരിപ്പിടത്തിൽനിന്ന് എഴുന്നേൽക്കാൻ വിസമ്മതിച്ച റോസാ പാർക്സും തൻ്റെ മകളുടെ കോളേജ് വിദ്യാഭ്യാസത്തിനുവേണ്ടി നിയമയുദ്ധത്തിന് തയ്യാറായ ഒളിവർ ബ്രൗണും ആയിരുന്നു ഈ സമരങ്ങൾക്ക് തുടക്കമിട്ടത്. കറുത്ത ഗാന്ധി എന്ന് നാം വിളിക്കുന്ന മാർട്ടിൻ ലൂതർ കിങ്ങിൻ്റെ സഹനസമരങ്ങളും മാൽക്കം എക്സിൻ്റെ നേതൃത്വത്തിലുള്ള വംശാഭിമാനപ്രസ്ഥാനങ്ങളും ആളിപ്പടർന്നു. കിങ്ങും മാൽക്കം എക്സും മറ്റനേകം സമരനായകരും വിവിധഘട്ടങ്ങളിൽ കൊല്ലപ്പെട്ടെങ്കിലും ഈ പ്രക്ഷോഭപരമ്പര വമ്പിച്ച വിജയമാണ് നേടിയത്.


2008ൽ നടന്ന തെരഞ്ഞെടുപ്പിൽ ബരാക്ക് ഒബാമ രാജ്യത്തിൻ്റെ ആദ്യത്തെ ആഫ്രിക്കൻ വംശജനായ പ്രസിഡൻ്റായി.  2012ൽ രണ്ടാമതും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അടിമകളുടെ പിൻഗാമിയല്ല ഒബാമ എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. കെനിയയിൽനിന്ന് ഉന്നതവിദ്യാഭ്യാസത്തിന് എത്തിയ പിതാവിൻ്റെയും വെള്ളക്കാരിയായ മാതാവിൻ്റെയും കുട്ടിയായിരുന്നു എങ്കിലും അമേരിക്കൻ വംശീയതയുടെ ചരിത്രത്തിൽ പ്രതീകാത്മകമായ പ്രാധാന്യമെങ്കിലും അദ്ദേഹത്തിനുണ്ട്. വർണ്ണവിവേചനത്തിൻ്റെ കറകൾ നിലനിൽക്കുന്ന അമേരിക്കൻ വ്യവസ്ഥിതിയെ ഒബാമ അഴിച്ചുപണിയുമെന്ന് പ്രതീക്ഷിച്ചവർ നിരാശരായെങ്കിലും എക്കാലത്തെയും മികച്ച അമേരിക്കൻ പ്രസിഡൻ്റുമാരിൽ ഒരാളായിത്തന്നെ അദ്ദേഹം വിലയിരുത്തപ്പെടുന്നുണ്ട്.


രണ്ടു നൂറ്റാണ്ടിലധികം നീണ്ട വിവേചനത്തിൻ്റെ വ്രണങ്ങൾ അമേരിക്കൻ സമൂഹത്തിനടിയിൽ ഇപ്പോഴും പുകയുന്നുണ്ട്. രാഷ്ട്രമെന്ന നിലയിൽ അമേരിക്ക അടിമത്തത്തിന് മാപ്പു പറയുകയോ അതിൻ്റെ ദുരന്തഫലങ്ങൾ ഏറ്റുവാങ്ങിയവരുടെ പരമ്പരകൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല. തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും സാമ്പത്തികഅവസരങ്ങളിലും ആരോഗ്യരക്ഷയിലും ആയുർദൈർഘ്യത്തിലും കറുത്തവർ പിന്നോക്കമായി തുടരുന്നു. ഒരേപോലെയുള്ള യോഗ്യതയുള്ള അപേക്ഷകരിൽ കറുത്തവർ തഴയപ്പെടുന്നതായി തെളിയിക്കുന്ന പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. കൊവിഡ് പോലുള്ള മഹാമാരികളും കാലാവസ്ഥാദുരന്തങ്ങളും സംഭവിക്കുമ്പോഴും ദുരിതം ഏറ്റുവാങ്ങുന്നത് കറുത്തവർ തന്നെ. ലഹരിവസ്തുക്കളുടെ ഉപയോഗവും ഗാർഹികപീഡനവും പരാജയപ്പെട്ട മറ്റ് ഏത് ജനതയെയും പോലെ ഇവരെയും കാർന്നുതിന്നുന്നു.


കറുത്തവരും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള ബന്ധം തുടക്കം മുതൽതന്നെ ശത്രുതയുടേതായിരുന്നു. അടിമത്തത്തിൻ്റെ കാലത്ത് വെറും ഉരുക്കളായി കരുതപ്പെട്ടിരുന്ന അവർക്ക് പ്രത്യേകിച്ച് ഒരു നിയമപരിരക്ഷയും ഉണ്ടായിരുന്നില്ല. അടിമത്തം അവസാനിച്ച സമയത്ത് ചിലയിടങ്ങളിൽ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ച അടിമകളെ പരാജയപ്പെടുത്താൻ എത്തിയത് പട്ടാളമാണ്. ഇന്നും ആ വിവേചനങ്ങളുടെ അന്തരീക്ഷം വിട്ടുമാറിയിട്ടില്ല. സംശയത്തിൻ്റെ പേരിൽ വഴിയിൽ തടയപ്പെടുന്നവരിൽ കറുത്തവരുടെ അനുപാതം വെള്ളക്കാരെ അപേക്ഷിച്ച് ക്രമാതീതമാണ്. ഒരേ കുറ്റം ചെയ്ത ആളുകളുടെ താരതമ്യപഠനത്തിൽ കൂടുതൽ കഠിനമായ ശിക്ഷ ലഭിക്കുന്നവർക്ക് കറുത്തവർക്കാണെന്ന് കാണാം. തടങ്കലിൽ കിടക്കുന്നവരിലും വധശിക്ഷ ലഭിച്ചവരിലും മുൻപന്തിയിൽ കറുത്തവർ തന്നെ.


പൊലീസ് അതിക്രമങ്ങളിൽ കൊല്ലപ്പെടുന്ന കറുത്തവരുടെ നീണ്ട പരമ്പരതന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കാലാകാലങ്ങളിൽ പൊട്ടിയൊലിക്കുന്ന ഒരു വ്രണം പോലെ പ്രതിഷേധങ്ങളും കലാപങ്ങളും ഉണ്ടാകുകയും കെട്ടടങ്ങുകയും ചെയ്യുന്നു. നീതിന്യായവ്യവസ്ഥയുടെതന്നെ ഭാഗമായ പൊലീസിൻ്റെ പക്ഷത്താണ് കോടതികൾ മിക്കപ്പോഴും നിലയുറപ്പിക്കാറ്. മിക്ക കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാറില്ല.


കറുത്ത വർഗക്കാരായ ചലച്ചിത്രകാരന്മാരിൽ പ്രഥമഗണനീയനായ സ്പൈക്ക് ലീയുടെ ‘ഡൂ ദ റൈറ്റ് തിങ്ങ്’ (നന്മ ചെയ്യുക) എന്ന പേരിൽ ഒരു ചിത്രമുണ്ട്. “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന നിലവിളിയോടെ ജോർജ് ഫ്ലോയ്‌ഡ് ഞെരിഞ്ഞടങ്ങുന്നതിന് വർഷങ്ങൾ മുമ്പ് പുറത്തിറങ്ങിയ ആ ചിത്രത്തിലെ ഒരു കഥാപാത്രം പൊലീസിൻ്റെ മരണപ്പിടുത്തത്തിൽ ശ്വാസം മുട്ടി മരിക്കുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നുണ്ട്. 2014ൽ ലൈസൻസില്ലാതെ സിഗരറ്റ് വിൽക്കാൻ ശ്രമിച്ചതിന് ന്യൂ യോർക്ക് പൊലീസ് പിടികൂടിയ എറിക് ഗാർനർ മരണപ്പെട്ടതും ഇങ്ങനെതന്നെ. സംഭവത്തിൽ പങ്കാളികളായ പൊലീസുകാരെ കോടതി വെറുതെവിട്ടു. വിചാരണ രഹസ്യമായിരുന്നതുകൊണ്ട് പൊലീസിനെതിരെ എന്ത് കുറ്റമാണ് ആരോപിച്ചതെന്നോ എന്തൊക്കെ തെളിവുകളാണ് ഹാജരാക്കിയതെന്നോ അറിയാനുള്ള മാർഗമില്ല. ഈ ലേഖനം എഴുതിത്തുടങ്ങിയതിനുശേഷം ജൂൺ 3 ന് ഇത് എഴുതുന്നയാൾ ജോലി ചെയ്യുന്ന വാഷിങ്ടൺ സംസ്ഥാനത്തിൽ ഒരു കറുത്ത മനുഷ്യൻ കൂടി “എനിക്ക് ശ്വാസം മുട്ടുന്നു” എന്ന ഞരക്കവുമായി പൊലീസിൻ്റെ കൈയിൽക്കിടന്ന് മരിച്ചു.


വെളുത്തവൻ്റെ  രാഷ്ട്രം തൻ്റേതല്ലെന്നും അവൻ്റെ നിയമങ്ങൾ തനിക്കു സുരക്ഷിതത്തിനുള്ളതല്ലെന്നുമുള്ള നിരാശയിൽനിന്നും ദാരിദ്ര്യത്തിൽനിന്നുമാണ് കറുത്ത ചെറുപ്പക്കാർ നിയമവിരുദ്ധമായ മാർഗങ്ങളിലേക്ക് തിരിയുന്നത്. അതേ രോഷമാണ് നഗരങ്ങളെ വിഴുങ്ങുന്ന കലാപാഗ്നിയായി ആളിക്കത്തിക്കൊണ്ടിരിക്കുന്നതും.


വെളുത്ത മനുഷ്യൻ്റെ ഭാരം


ജോർജ് ഫ്ലോയ്‌ഡിൻ്റെ കൊലപാതകവീഡിയോയിലെ രണ്ടാമത്തെ മനുഷ്യശരീരം ഡെറിക് ഷോവിൻ എന്ന പൊലീസുകാരൻ്റേതാണ്. നമുക്ക് പരിചിതമായ കഥകളിയിലേതുപോലെ ഈ കളിയിലും നിറഞ്ഞാടുന്നത് പ്രതിനായകൻ തന്നെ. മുഖത്ത് ക്ഷോഭലേശമില്ലാതെ, തൻ്റെ ശരീരത്തിൻ്റെ ഭാരം മുഴുവൻ കറുത്തവൻ്റെ കഴുത്തിൽ കേന്ദ്രീകരിച്ച്, മണ്ണോടുചേർത്ത് അമർത്തുകയാണ് അയാൾ. കൊല്ലാൻ പരിശീലനം സിദ്ധിച്ച ഒരു യന്ത്രത്തെപ്പോലെ.


44 വയസ്സാണ് ഷോവിന്. ഏറെക്കുറെ ഫ്ലോയ്‌ഡിൻ്റെ പ്രായംതന്നെ. ധീരതയ്ക്കുള്ള അംഗീകാരം നേടിയിട്ടുണ്ട്. ഫ്ലോയ്‌ഡിൻ്റെ മരണത്തിനുശേഷം പുറത്തുവന്ന വസ്തുതകളിൽ ഒന്ന് ഷോവിനും ഫ്ലോയ്ഡും ഒരേ റെസ്റ്റോറൻ്റിൽ സെക്യൂരിറ്റിക്കാരായി ജോലി ചെയ്തിട്ടുണ്ട് എന്നതാണ്. അവർ തമ്മിൽ പരിചയമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. 


ഒരു പ്രദേശം വിട്ട് പുതിയ ഇടങ്ങൾ തേടി പോകുന്ന മനുഷ്യർ ആദ്യത്തെ സ്ഥലത്ത് നിൽക്കക്കള്ളിയില്ലാതെ വരുന്നവരാണ് എന്നാണല്ലോ സാധാരണ പറയാറ്. മനുഷ്യവംശങ്ങളുടെ ഉൽപ്പത്തികാലത്ത് ആഫ്രിക്ക വിട്ട് പോകേണ്ടിവന്നവരിൽനിന്നാണല്ലോ വെളുത്ത തൊലിയുള്ള വംശങ്ങൾ പരിണമിച്ചുണ്ടാകുന്നത്. അതായത്, ഇന്നത്തെ വെളുത്തവർ ആഫ്രിക്കയിലെ കീഴാളരുടെ പിൻഗാമികളായിരിക്കണം എന്ന് അർത്ഥം.


പരിണാമത്തിലൂടെ മനുഷ്യൻ നേടിയ കഴിവുകളിലൊന്ന് സ്വന്തക്കാരനെയും അപരനെയും തിരിച്ചറിയാനുള്ള കഴിവാണ്. ഒരാളെ കാണുമ്പോൾ സ്വന്തം ഗോത്രത്തിൽപ്പെട്ടവനാണോ എന്ന് തിരിച്ചറിയാൻ കഴിയാതിരുന്ന ആദിമമനുഷ്യരുടെ പരമ്പരകൾ എതിരാളികളുടെ കൈയാൽ ചത്തൊടുങ്ങി. മിത്രത്തെയും ശത്രുവിനെയും കാഴ്ചകൊണ്ട് വിവേചിച്ചറിയാനുള്ള കഴിവുള്ളവൻ അതിജീവിച്ചു. തന്നെക്കാൾ വ്യത്യസ്തമായ രൂപമുള്ളവരെ തിരിച്ചറിയാനുള്ള ഈ ശേഷി മനുഷ്യൻ്റെ തലച്ചോറിൻ്റെ ഭാഗമായി. അത് വിവേചനമായി. ഗോത്രങ്ങൾ ജനപഥങ്ങളായും രാഷ്ട്രങ്ങളായും വളർന്നപ്പോൾ ഈ വിവേചനശേഷി സാംസ്കാരികസൂചകങ്ങളിലും ആരോപിക്കപ്പെട്ടു. തൻ്റെ നാട്, ജനത, കുലം, രാഷ്ട്രം അന്യൻ്റേതിനെക്കാൾ മികച്ചതാണെന്നും വ്യത്യസ്തമായ മതവും വിശ്വാസപ്രമാണങ്ങളും ഭാഷയുമുള്ളവൻ മ്ലേച്ഛനാണെന്നുമുള്ള വിശ്വാസം പ്രബലമായി. ദൈവങ്ങളും മതങ്ങളും അവിശ്വാസിയെ കൊന്നൊടുക്കാൻ വിശ്വാസിയെ ബാധ്യതപ്പെടുത്തി. ദൈവത്തിൻ്റെ പ്രിയപ്പെട്ട ജനത തങ്ങളാണെന്നുള്ള വിശ്വാസം എല്ലാ ജനസമൂഹങ്ങളും വെച്ചുപുലർത്തിയിരുന്നെങ്കിലും കൈയൂക്കുകൊണ്ട് അത് തെളിയിക്കാൻ കഴിഞ്ഞവരിൽ മാത്രമേ ആ വിശ്വാസത്തിന് വിലയുണ്ടായുള്ളൂ. 


യൂറേഷ്യൻ ഗോത്രങ്ങൾ ചെന്നേടത്തെല്ലാം ജയിച്ചുകയറിയപ്പോൾ അവൻ്റെ തൊലിനിറം വെളുപ്പാണ് എന്ന ധാരണയുണ്ടായി. അത് പ്രകാശത്തിൻ്റെയും അറിവിൻ്റെയും പരിശുദ്ധിയുടെയും നിറമായി. കറുപ്പ് അന്ധകാരത്തിൻ്റെയും അജ്ഞതയുടെയും അഴുക്കിൻ്റെയും പര്യായമായി. വെളുത്ത തൊലി സുന്ദരവും കറുത്തത് വിരൂപവുമായി.


പതിനായിരത്തിലധികം വർഷമായി മനുഷ്യവാസമുണ്ടായിരുന്ന അമേരിക്കൻ ഭൂഖണ്ഡത്തെ പതിനഞ്ചാം നൂറ്റാണ്ടിൽ ‘കണ്ടെത്തിയ’ കൊളംബസിനെ നമുക്കെല്ലാം അറിയാം. യൂറോപ്പിലെ പരാജിതരും ദരിദ്രരും സമൂഹഭ്രഷ്ടരുമാണ് ഏറ്റവുമാദ്യം ‘പുതിയ’ ഭൂഖണ്ഡത്തിലേക്ക് കുടിയേറിയത്. അവിടെ സമൃദ്ധിയിലും സമാധാനത്തിലും കഴിഞ്ഞ ആദിമജനതയെ ('റെഡ് ഇൻഡ്യൻ’ എന്ന വാക്ക് പിൽക്കാലത്ത് അധിക്ഷേപസൂചകമായിമാറി, ‘നീഗ്രോ’ പോലെ) തുരത്തി അവിടെ പാർപ്പുറപ്പിച്ചു. പുതിയ മനുഷ്യർ കൊണ്ടുവന്ന രോഗങ്ങളിൽ അവർ ചത്തൊടുങ്ങി. ബാക്കിവന്നവർ യുദ്ധങ്ങളിൽ കൂട്ടക്കൊലചെയ്യപ്പെടുകയും അടിമകളാക്കപ്പെടുകയും ചെയ്തു. ഫലഭൂയിഷ്ടമായ പ്രദേശങ്ങളിൽനിന്ന് തരിശുനിലങ്ങളിലേക്ക് മാറിത്താമസിക്കാൻ നിർബന്ധിതരായി.


വ്യവസായവിപ്ലവത്തിൻ്റെ വരവോടെ യൂറോപ്പിന് പുതിയ വിപണികളും പുതിയ ഖനികളും ആവശ്യമായി. കോളണികൾ ഉണ്ടായി. ലോകത്തിൻ്റെ കേന്ദ്രബിന്ദു യൂറോപ്പായി മാറി. ലോകത്തെ ‘അപരിഷ്കൃതരായ’ ജനതകളെ മുഴുവൻ നാഗരികതയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തം വെളുത്ത മനുഷ്യൻ്റേതാണെന്ന് സ്ഥാപിക്കുന്ന പ്രത്യയശാസ്ത്രം ഉണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ബ്രിട്ടീഷ് സാമാജ്യവാദിയായ സാഹിത്യകാരൻ റഡ്യാർഡ് കിപ്ലിങ് എഴുതിയ ഒരു കവിതയുടെ പേരുതന്നെ ‘വെളുത്ത മനുഷ്യൻ്റെ ഭാരം’ (The White Man's Burden) എന്നായിരുന്നു. 


‘വെളുത്ത മനുഷ്യൻ്റെ ഭാരം’ എന്ന പ്രയോഗത്തോട് സദൃശമായ ‘പ്രത്യക്ഷനിയോഗം’ (Manifest Destiny) എന്ന അധികാരബോധമാണ് അമേരിക്കൻ കോളനിവൽക്കരണത്തെ നയിച്ചത്. ഉത്തമജനതയായ വെളുത്തവർക്ക്  ദൈവം തന്ന സമ്മാനമാണ് അമേരിക്ക എന്നും അതിനെ സ്വന്തമാക്കി അനുഭവിക്കുക തങ്ങളുടെ ഭാഗധേയമാണെന്നുമുള്ള ബോധ്യമായിരുന്നു അതിൻ്റെ ഉള്ളടക്കം.


മറ്റൊരു ജനതയ്ക്ക് ജന്മസിദ്ധമായ ഭൂമി കയ്യേറി പടുത്തുയർത്തിയതാണ് തങ്ങളുടെ രാജ്യമെന്നും അത് എന്നെങ്കിലുമൊരിക്കൽ തങ്ങൾക്ക് നഷ്ടമായേക്കും എന്നുമുള്ള ഭീതി ഐക്യനാടുകളുടെ ഉപബോധമനസ്സിൽ ഒളിഞ്ഞുകിടക്കുന്നതായി നമുക്ക് പലയിടത്തും കാണാൻ കഴിയും. പുരാണങ്ങളിൽ ആരെങ്കിലും എവിടെയെങ്കിലും തപസ്സ് തുടങ്ങിയാലുടൻ അത് തൻ്റെ ഇന്ദ്രത്വം തട്ടിയെടുക്കാനാണെന്ന് ധരിക്കുകയും അത് മുടക്കാൻ ശ്രമമാരംഭിക്കുകയും ചെയ്യുന്ന ദേവേന്ദ്രനെപ്പോലെ, ഭൂഗോളത്തിൻ്റെ ഏതെങ്കിലും കോണിൽ ഒരു രാജ്യം വൻശക്തിയാകാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു എന്ന് ധരിച്ചാലുടൻ പടയൊരുക്കം നടത്തുന്നേടത്തോളം വളർന്നു ഈ അരക്ഷിതബോധം. ഹോളിവുഡ് ചലച്ചിത്രങ്ങളിൽ ഭൂമി പിടിച്ചടക്കാൻ വേണ്ടി നിരന്തരം വന്നുകൊണ്ടിരിക്കുന്ന ബഹിരാകാശജീവികളുടെ പെരുപ്പവും ഈ ഭീതിയെത്തന്നെയാവണം സൂചിപ്പിക്കുന്നത്.


അടിമത്തം അമേരിക്കയുടെ അഭിവൃദ്ധിക്ക് തുടക്കംകുറിച്ചു. തങ്ങളുടെ കാർഷികവ്യവസ്ഥയെ താങ്ങിനിർത്തുന്ന ഇരുകാലിമൃഗങ്ങൾ എന്ന നിലയിൽക്കവിഞ്ഞുള്ള പ്രാധാന്യമൊന്നും വെള്ളക്കാർ അടിമകൾക്ക് നൽകിയില്ല. ബ്രിട്ടീഷ് ആധിപത്യത്തിന് അറുതി കുറിച്ചുകൊണ്ടുള്ള സ്വാതന്ത്ര്യപ്രഖ്യാപനം അമേരിക്കയെ പൂർവാധികം ശക്തമാക്കി. മനുഷ്യമഹത്വത്തിൻ്റെയും സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും പ്രഖ്യാപനമായ അമേരിക്കൻ ഭരണഘടന ലോകമെമ്പാടുമുള്ള ജനാധിപത്യപ്രേമികളെ രോമാഞ്ചമണിയിച്ചെങ്കിലും ആ രേഖയിൽ ആദിവാസികൾക്കും അടിമകൾക്കും സ്ത്രീകൾക്കും സ്ഥാനമുണ്ടായില്ല. ഉടമകൾക്കാകട്ടെ, തങ്ങളുടെ ഉടമസ്ഥതയിലുള്ള അടിമകളുടെ എണ്ണത്തിൻ്റെ അഞ്ചിൽ മൂന്ന് പ്രാതിനിധ്യംകൂടി തെരഞ്ഞെടുപ്പുകളിൽ കിട്ടുകയും ചെയ്തു. അമേരിക്കൻ സ്ഥാപകപിതാക്കന്മാർ (Founding Fathers) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരുപത്തൊന്ന് പ്രമുഖഭരണഘടനാശില്പികളിൽ പതിന്നാലുപേർക്കും സ്വന്തമായി അടിമകളുണ്ടായിരുന്നു.


ആഫ്രിക്കയിൽനിന്ന് അടിമകളെ പിടിച്ചുകൊണ്ടുവരുന്നതിന് നിരോധനമുണ്ടായപ്പോൾ തോട്ടമുടമകൾക്ക് അല്പം ബുദ്ധിമുട്ടൊക്കെ ഉണ്ടായെങ്കിലും അടിമകളുടെ തലമുറകൾ നിലനിൽക്കുന്നിടത്തോളം കാലം തങ്ങളുടെ ജീവിതം സുരക്ഷിതമാണെന്ന ബോധം അവർക്ക് ഉണ്ടായിരുന്നു. എന്നാൽ, അടിമത്തം തന്നെ നിരോധിച്ചുകൊണ്ട് വടക്കൻ സംസ്ഥാനങ്ങൾ ആഞ്ഞടിച്ചപ്പോൾ കാൽക്കീഴിലെ മണ്ണുതന്നെ ഒലിച്ചുപോകുന്നതായിട്ടാണ് അവർക്ക് അനുഭവപ്പെട്ടത്. കാർഷികവ്യവസ്ഥിതിയെ താങ്ങിനിർത്തുന്ന അധ്വാനശേഷി നഷ്ടപ്പെട്ടാൽ എല്ലാം തകർന്നടിയും. ആഭ്യന്തരയുദ്ധത്തിൽ താൽക്കാലികമായി കീഴടങ്ങിയെങ്കിലും തുടർന്നു നടന്ന രാഷ്ട്രീയമായ ചരടുവലികളിലൂടെ അവർ പരിഷ്കരണവാദികളെ തളർത്തി. കേന്ദ്രസേന പിന്മാറി.


സമത്വത്തിൻ്റെ ജ്വരം അടങ്ങിയെന്ന് മനസ്സിലാക്കിയ തെക്കൻ സംസ്ഥാനങ്ങൾ മുൻ അടിമകളെ വീണ്ടും വരുതിയിലൊതുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കറുത്തവരെ ഉദ്ധരിക്കുന്നതിനുവേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളെ തളർത്താൻ പ്രസിഡൻ്റ് ആൻഡ്രൂ ജോൺസൺ പലവട്ടം ശ്രമിച്ചു. കേന്ദ്രം അനുവദിച്ച വോട്ട് അവകാശത്തിലും മറ്റ് പൗരസ്വാതന്ത്ര്യങ്ങളിലും സംസ്ഥാനങ്ങൾ വെള്ളം ചേർക്കാൻ തുടങ്ങി.


എഴുന്നേൽക്കാൻ പിടയുന്ന മനുഷ്യനെ മണ്ണിലേക്ക് തിരികെയമർത്താൻ വേണ്ടി നിയമങ്ങളോടൊപ്പം തന്നെ ഭീകരവാദവും ഓടിയെത്തി. ആഭ്യന്തരയുദ്ധത്തിൽ പരാജയപ്പെട്ട സൈനികർ കൂ ക്ലക്സ് ക്ലാൻ (Ku Klux Klan) എന്ന ഭീകരപ്രസ്ഥാനത്തിന് രൂപം നൽകി. വിദ്യാഭ്യാസം നേടാൻ ശ്രമിക്കുകയും അധികാരസ്ഥാനങ്ങളിലേക്ക് ഉയരുകയും ചെയ്യുന്ന കറുത്തവരെയും അവരെ പിന്തുണച്ച വെള്ളക്കാരെയും ക്ലാൻ ആക്രമിച്ചു. മരിച്ച പട്ടാളക്കാരുടെ ആത്മാക്കളാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് വെളുത്ത ളോഹയും മുഖംമൂടിയും ധരിച്ച് രാത്രികാലങ്ങളിൽ പന്തം കൊളുത്തിപ്പിടിച്ചാണ് ഇവർ ആക്രമണങ്ങൾ നടത്തിയത്. കറുത്തവരുടെ പള്ളികളും വീടുകളും പള്ളിക്കൂടങ്ങളും അഗ്നിക്കിരയായി. മനുഷ്യർ വെന്തുമരിച്ചു. ഭയം കറുത്ത മനുഷ്യൻ്റെ ജീവിതത്തിൽ മടങ്ങിവന്നു.


ചെറിയ കുറ്റങ്ങൾ പെരുപ്പിച്ചുകാണിച്ചും ഇല്ലാത്തവ ആരോപിച്ചും നടത്തുന്ന പരസ്യവിചാരണകളും ആൾക്കൂട്ടക്കൊലകളും (lynching) വ്യാപകമായി. അര നൂറ്റാണ്ടിനുള്ളിൽ 3500 കറുത്തവർ ഇത്തരത്തിൽ കൊല്ലപ്പെട്ടു.


ഈ വിചാരണകളിൽ കറുത്ത പുരുഷന്മാരിൽ ആരോപിക്കപ്പെട്ടുപോന്ന പതിവുകുറ്റങ്ങളിലൊന്ന് വെള്ളക്കാരികളുമായുള്ള രഹസ്യബന്ധമോ ലൈംഗികഅതിക്രമമോ ആയിരുന്നു. സ്വന്തം സ്വത്തായി വെച്ച് അനുഭവിച്ചുപോന്ന കറുത്ത സ്ത്രീകളിൽ തങ്ങൾ അടിച്ചേൽപ്പിച്ച പീഡനങ്ങൾ തങ്ങളുടെ സ്വത്തായ വെള്ളക്കാരികളിൽക്കൂടി മടക്കിക്കിട്ടുമോ എന്ന അബോധമായ ഭീതിയായിരിക്കണം ഈ ആരോപണങ്ങളായി പുറത്തുവന്നത്.

  

പത്തൊമ്പതാം നൂറ്റാണ്ടിൽ വംശവിവേചനത്തിൻ്റെ പഴയ ന്യായീകരണങ്ങളെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞപ്പോൾ വെള്ളക്കാരൻ്റെ മനസ്സ് പുതിയ ശാസ്ത്രത്തിൽ അഭയം കണ്ടെത്താൻ ശ്രമിച്ചു. ‘യോഗ്യതയുള്ളത് അതിജീവിക്കും’ എന്ന ഡാർവിൻ്റെ സിദ്ധാന്തത്തെ ദുർവ്യാഖ്യാനം ചെയ്ത് വെളുത്തവർ കറുത്തവരെക്കാൾ ഗുണമേന്മയുള്ള നരവംശമാണെന്ന് സിദ്ധാന്തിക്കുന്ന കാഴ്ചകളാണ് ഇക്കാലത്ത് കാണാൻ കഴിയുന്നത്.


ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ യൂറോപ്പിൽ ക്ഷാമവും കൃഷിനാശവും നടമാടിയപ്പോൾ ജർമ്മനിയിൽ നിന്നും അയർലൻഡിൽ നിന്നും ഇറ്റലിയിൽനിന്നും അമേരിക്കയിലേക്ക് അഭയാർത്ഥിപ്രവാഹങ്ങളുണ്ടായി. ആദ്യകാലങ്ങളിൽ ഇവരും വിവേചനത്തിന് വിധേയരായെങ്കിലും വെളുത്ത തൊലിയുടെ പേരിൽ രാഷ്ട്രം അവരെ വൈകാതെതന്നെ അമേരിക്കൻ സ്വപ്നത്തിൻ്റെ പങ്കാളികളാക്കി. 


രണ്ടാം ലോക യുദ്ധക്കാലത്ത് ജാപ്പനീസ് വംശജരെ ശത്രുചാരന്മാരെന്ന് മുദ്രകുത്തി തടങ്കൽപ്പാളയങ്ങളിൽ അടച്ചപ്പോൾ വീണ്ടും അമേരിക്കയുടെ വർണ്ണവെറി മറനീക്കി പുറത്തുവന്നു. എങ്കിലും അവരോടുള്ള വിവേചനവും നീണ്ടുനിന്നില്ല. കറുത്തവൻ അപ്പോഴും പുറത്തായിരുന്നു.


1960ൽ കറുത്തവരുടെ സംഘടനകൾ പൗരാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയപ്പോൾ പ്രവർത്തനം നിലച്ചിരുന്ന കൂ ക്ലക്സ് ക്ലാൻ വീണ്ടും ജീവൻവെച്ച് വന്ന് ഭീകരകൃത്യങ്ങൾക്ക് നേതൃത്വം നൽകി.


ഒബാമയുടെ ഭരണം വർണവെറിയന്മാരെ ഒരുമിപ്പിച്ചു. വിവരംകെട്ട ഒരു കോമാളിയായി മാത്രം അത്രകാലം കരുതപ്പെട്ടുപോന്ന ട്രംപ് അവതരിപ്പിച്ച വെറുപ്പിൻ്റെ പ്രത്യയശാസ്ത്രത്തിനു പിന്നിൽ അവർ അണിനിരന്നു. “അമേരിക്ക മഹിമയിലേക്ക് മടങ്ങട്ടെ” എന്ന മുദ്രാവാക്യത്തിന് അവർ ഉദ്ദേശിച്ച അർത്ഥം “അമേരിക്ക വെണ്മയിലേക്ക് മടങ്ങട്ടെ” എന്നായിരുന്നു. അതുകൊണ്ടാണ് 

വെർജീനിയയിൽ പ്രകടനക്കാരെ കാർ ഇടിപ്പിച്ച് കൊന്ന വർണവെറിയന്മാരെ ‘ദേശസ്നേഹികൾ’ എന്ന് വിശേഷിപ്പിക്കാൻ ട്രംപിന് കഴിഞ്ഞതും. 


ജോർജ് ഫ്ലോയ്‌ഡിൻ്റെ കൊലപാതകത്തെത്തുടർന്ന് രാജ്യമാകെ നടന്ന പ്രതിഷേധങ്ങളിൽ ചിലതൊക്കെ അക്രമാസക്തമായപ്പോൾ അധികാരികളിൽ പലരും പറഞ്ഞ വാക്കുകൾ അക്രമം തെറ്റാണെന്നും അക്രമം കൊണ്ട് ഒന്നും നേടാനാവില്ലെന്നുമാണ്. എന്നാൽ, അക്രമം കൊണ്ട് സ്ഥാപിക്കപ്പെട്ട്, അക്രമംകൊണ്ട് പരിപോഷിപ്പിക്കപ്പെട്ട്, ലോകത്ത് അസംഖ്യം സ്ഥലങ്ങളിൽ അക്രമം അഴിച്ചുവിട്ട് പുലരുന്ന ഒരു ഭരണകൂടം അക്രമരാഹിത്യത്തെപ്പറ്റി പറയുമ്പോൾ ചിരിക്കതിരിക്കുന്നതെങ്ങനെ? ഫിലിപ്പീൻസിലും ക്യൂബയിലും വിയറ്റ്നാമിലും ഹിരോഷിമ-നാഗസാക്കികളിലും തെക്കേ അമേരിക്കയിലും പലസ്തീനിലും സിറിയയിലും ഇറാനിലും ഇറാക്കിലും അഫ്ഘാനിസ്താനിലും നടന്ന യുദ്ധങ്ങളിൽ തുടങ്ങി നമ്മുടെ കൊച്ചുകേരളത്തിലെ വിമോചനസമരത്തിൽവരെ പായുന്ന അടിവേരുകളുള്ള വിഷവൃക്ഷമാണ് സമാധാനത്തിൻ്റെ തണൽവിരിക്കാൻ ശ്രമിക്കുന്നത്.


ഏതു മനുഷ്യനെയും ഒരു ആശയത്തിൻ്റെയോ പ്രത്യയശാസ്ത്രത്തിൻ്റെയോ വിശ്വാസപ്രമാണത്തിൻ്റെയോ പ്രതിനിധിയായി കാണുന്നത് ശരിയായ സമീപനമല്ല. അതുകൊണ്ടുതന്നെ ജോർജ് ഫ്ലോയ്‌ഡിന് അടിമത്തത്തിൻ്റെ പ്രാതിനിധ്യമോ ഡെറിക് ഷോവിന് വർണവെറിയുടെ പ്രാതിനിധ്യമോ നൽകാനുള്ള ശ്രമമല്ല ഇവിടെ നടക്കുന്നത്. മറിച്ച്, ഒരു അരുംകൊലയുടെ രംഗം കാണുമ്പോൾ അതിനുപിന്നിൽ പ്രവർത്തിക്കുന്ന ചരിത്രസംഭവങ്ങളുടെ നീണ്ട പരമ്പരയെ ഓർമ്മിച്ചുപോകുന്നു എന്നുമാത്രം. കറുത്തവനെ ശ്വാസം മുട്ടിച്ചുകൊല്ലുന്ന വെളുത്ത പൊലീസിനെ കാണുമ്പോൾ ലോകത്തിൻ്റെ പൊലീസ് എന്ന അമേരിക്കയുടെ ഓമനപ്പേര് ഓർമ്മിച്ചുപോകുന്നു എന്നുമാത്രം. 


ചിത്രത്തിൽ ഇല്ലാത്ത ഒരാൾ


സ്വന്തം കണ്ണുകളെ മാതൃകയാക്കി, അവയുടെ വിപുലീകരണമായി മനുഷ്യൻ നിർമ്മിച്ച യന്ത്രമാണ് ക്യാമറ. ക്യാമറയ്ക്ക്, നമ്മുടെ കണ്ണുകളെപ്പോലെതന്നെ അതിൻ്റെ കാഴ്ചക്കാരനെ കാണുന്നതിനുള്ള ശേഷിയില്ല. ജോർജ് ഫ്ലോയ്‌ഡിൻ്റെ വീഡിയോയ്ക്കും ഇത് ബാധകമാണ്. ആ വീഡിയോയിൽ വീണ്ടും വീണ്ടും നോക്കുമ്പോൾ പക്ഷേ നമുക്കുമുമ്പിൽ നമ്മൾതന്നെ തെളിഞ്ഞുവരികയാണ്.


മൂവായിരത്തോളം വർഷമെങ്കിലും പഴക്കമുള്ള ഒരു വിവേചനസമ്പ്രദായത്തിനുള്ളിലാണ് നമ്മൾ ഇൻഡ്യക്കാർ ജീവിക്കുന്നത്. ജാതിവ്യവസ്ഥയെന്നും ചാതുർവർണ്യമെന്നും മറ്റും പേരുള്ള, പഴകി ദ്രവിച്ചിട്ടും ഇടിഞ്ഞുവീഴാത്ത ഒരു വൻകോട്ട. ഇവിടെ ഓരോ മനുഷ്യജീവിയും ജനിച്ചുവീഴുന്നതുതന്നെ അവർക്ക് കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള ഒരു അറയ്ക്കുള്ളിലാണ്. ആ അറയിൽനിന്ന് പുറത്തുകടക്കാനോ അത് തകർക്കാനോ ശ്രമിച്ചവർക്കെല്ലാം ക്രൂരമായ ശിക്ഷകൾ നേരിടേണ്ടിവന്നിട്ടുണ്ട്. അക്ഷരം പഠിക്കാൻ ശ്രമിച്ചവനും തപസ്സ് ചെയ്യാൻ ശ്രമിച്ചവനും അറിയാതെ വേദം കേട്ടുപോയവനുമെല്ലാം ആ കോട്ടയുടെ കിടങ്ങുകളിൽ എറിയപ്പെട്ടു. മൂന്ന് നൂറ്റാണ്ടുമാത്രം പഴക്കമുള്ള അമേരിക്കൻ അടിമവ്യവസ്ഥയും അരനൂറ്റാണ്ടുമാത്രം ജീവിച്ച ദക്ഷിണാഫ്രിക്കൻ വർണവിവേചനവുമൊക്കെ അതിനുമുമ്പിൽ എത്ര നിസ്സാരം, ദുർബലം! അമേരിക്കൻ അടിമത്തത്തിൻ്റെ ഏറ്റവും ശക്തമായ നാളുകളിൽപ്പോലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടായിരുന്നില്ല. തോട്ടമുടമകളുടെ അടുക്കളകളിൽ പാചകം ചെയ്തിരുന്നതും അവരുടെ കുട്ടികളെ ശുശ്രൂഷിച്ചിരുന്നതും കറുത്ത സ്ത്രീകളാണ്.


നമ്മുടെ ഇതിഹാസങ്ങളിൽ വിവാഹച്ചടങ്ങുകളിലും മറ്റും ധനധാന്യങ്ങൾക്കും പശുക്കൾക്കുമൊപ്പം ദാസന്മാരെയും ദാസികളെയും കൈമാറുന്നത് കാണുന്നു. നമ്മുടെ അവതാരപുരുഷന്മാർ കാട്ടിൽ വസിക്കുന്ന മനുഷ്യരെ രാക്ഷസന്മാരായി കണക്കാക്കി വേട്ടയാടുന്നത് വായിക്കുന്നു. 


കറുത്ത തൊലിയുള്ള മനുഷ്യൻ ഹാസ്യകഥാപാത്രമാണെന്ന് നമ്മുടെ സിനിമ നമ്മെ ഓർമ്മിപ്പിക്കുന്നു. ശ്രീനിവാസനും സലിം കുമാറും ‘ഒരു ലുക്കില്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ’ എന്ന് പറഞ്ഞ് നമ്മെ ചിരിപ്പിക്കുന്നു. കറുത്ത നായികമാരില്ലാത്ത നാട്ടിൽ വെളുത്ത വധുവിനുവേണ്ടി വിവാഹക്കമ്പോളത്തിൽ പിടിവലി നടക്കുന്നു.


ആയിരത്താണ്ടുകൾ നീണ്ട ഈ ചൂഷണത്തിന് നമ്മുടെ രാഷ്ട്രം മാപ്പു പറഞ്ഞിട്ടില്ല. ബ്രിട്ടീഷ് ആധിപത്യത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന ശശി തരൂരിനെപ്പോലുള്ളവർ പോലും ജാതിവ്യവസ്ഥയുടെ ഇരകളെപ്പറ്റി മിണ്ടുന്നില്ല. ഇന്നും അവസാനിച്ചിട്ടില്ലാത്ത പീഡനത്തിന് എന്ത് പശ്ചാത്താപവും പരിഹാരവും?


നമ്മുടെ രാജ്യത്തിൻ്റെ കോണുകളിൽ ഇന്നും കൗപീനം മാത്രമുടുത്ത മനുഷ്യർ പൊരിവെയിലത്ത് പണിയെടുക്കുന്നു. അന്യജാതിക്കാരിയെ പ്രണയിച്ച ചെറുപ്പക്കാരൻ അഭിമാനക്കൊലയ്ക്ക് ഇരയാകുന്നു. നമ്മുടെ അടുക്കളകളിൽ അയിത്തജാതിക്കാർ കയറുന്നില്ല. പുരോഹിതജാതിയിൽ പിറന്നവർ മാത്രം പുരോഹിതനാകുന്നു. കാട്ടിൽ വസിക്കുന്ന മനുഷ്യരെ ആട്ടിയിറക്കി അവരുടെ പിതൃഭൂമികളിൽ നമ്മൾ ഖനികൾ കുഴിക്കുന്നു, അവരുടെ നദികളിൽ അണകെട്ടി വൈദ്യുതി കറന്നെടുത്ത് നമ്മുടെ തീരാത്ത ദാഹം തീർക്കുന്നു. പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കാൻ സൈന്യത്തെ നിയോഗിക്കുന്നു.  മുക്കുവരുടെ ഗ്രാമങ്ങളിൽ അണുശക്തിനിലയങ്ങളും പാചകവാതകസംഭരണികളും തീർക്കുന്നു. അവർ പട്ടിണികിടന്ന് മരിക്കുന്നത് നമ്മൾ കാണുന്നില്ല, കരച്ചിൽ കേൾക്കുന്നില്ല, ബലാത്സംഗത്തിലും മർദ്ദനത്തിലും പിടയുന്നത് അറിയുന്നില്ല.


ഇൻഡ്യൻ മധ്യവർഗത്തിന് പൊലീസുമായുള്ള ബന്ധം ഊഷ്മളമാണ്. അവരെ ശല്യപ്പെടുത്താൻ പോകാത്തിടത്തോളം അവർ നമ്മളെ ഉപദ്രവിക്കില്ലെന്ന് നമുക്ക് ഉറപ്പുണ്ട്. തൊലിയുടെ നിറവും ഉടുപ്പിൻ്റെയും വാഹനത്തിൻ്റെയും മട്ടും ഭാഷയുടെ ക്ലാസും കണ്ടറിഞ്ഞ് പെരുമാറാൻ നൂറ്റാണ്ടുകളുടെ പരിശീലനം ചെയ്തിട്ടുള്ള കൂട്ടരാണവർ. ഇനി തൊലി കറുത്ത ഏതെങ്കിലും ഒരാളെ അവർ ഉപദ്രവിച്ചാലും അത് നമ്മുടെ വിഷയമല്ല. അതൊക്കെ സാധാരണസംഭവമല്ലേ? അതിന് തെരുവിലിറങ്ങിയൊക്കെ പ്രതിഷേധിക്കേണ്ടതുണ്ടോ? പോരെങ്കിൽ എണ്ണത്തിൽ ഏറെക്കൂടുതലുള്ള കറുത്തവരിൽനിന്ന് നമ്മളെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരുമാണവർ. ഐ എ എസ് കാരും മന്ത്രിമാരും മുതലാളിമാരും അപകടങ്ങളിൽ കുരുങ്ങുമ്പോൾ അവരുടെ മദ്യപരിശോധനനടത്താതിരിക്കാനും അവരുടെ സെക്യൂരിറ്റി ക്യാമറകൾ പ്രവർത്തിപ്പിക്കാതിരിക്കാനും പൊലീസിൻ്റെ സഹായം ലഭിക്കാറുണ്ട്.  ഹൈദരബാദ് ബലാത്സംഗക്കേസിലെ പ്രതികളെ വിചാരണകൂടാതെ ‘ഏറ്റുമുട്ടലിൽ’ കൊന്ന പൊലീസിനുവേണ്ടി തെരുവിൽ പടക്കം പൊട്ടിക്കുകയും അടിയന്തിരാവസ്ഥയിൽ സമയത്തിന് ഓടുന്ന ട്രെയിനുകളിലിരുന്ന് കൈയടിക്കുകയും ചെയ്തവരാണ് നാം. പത്രത്തിൽ ജോർജ് ഫ്ലോയ്‌ഡ് സംഭവം വായിച്ചുതീരുന്ന സമയംകൊണ്ട് ഇൻഡ്യയിലെ ലോക്കപ്പുകളിലും ജയിലുകളിലും തെരുവുകളിലുമായി എത്ര ജോർജ് ഫ്ലോയ്ഡുമാർ മരിച്ചുവീണുകഴിഞ്ഞിരിക്കും? 


പൊലീസുകാർക്കെതിരെ അന്വേഷണം നടത്താനും നടപടിയെടുക്കാനും രാഷ്ട്രീയക്കാർക്കും വലിയ താല്പര്യമില്ല. ഏത് പാർട്ടി അധികാരത്തിൽ വന്നാലും ആത്മവീര്യം എന്ന് പറയുന്ന പൊലീസിൻ്റെ വജ്രായുധത്തിൽ തൊട്ട് അവർ കളിക്കില്ല. ‘പൊലീസുകാരൻ്റെ ലാത്തിക്ക് പ്രത്യുത്പാദനശേഷിയുണ്ടായിരുന്നെങ്കിൽ ഞാൻ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന് പറഞ്ഞ സ്ത്രീ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ അതേ പൊലീസ് മറ്റു സ്ത്രീകളെ അതേ ബലാത്കാരത്തിനിരയാക്കും.


ഇത് എഴുതുന്നയാൾ ഒരു അമേരിക്കൻ മലയാളിയാണ്.  28 ലക്ഷം വരുന്ന അമേരിക്കൻ ഇൻഡ്യക്കാരിൽ ഒരാൾ. ചാതുർവർണ്യത്തിൻ്റെയും ഇടിവണ്ടികളുടെയും സംസ്കാരത്തിൽ വളർന്നതുകൊണ്ട് പ്രതിഷേധം സാമൂഹ്യമാധ്യമങ്ങളിൽ ഒതുക്കാനും തെരുവിലിറങ്ങി പ്രകടനം നടത്താതിരിക്കാനും കറുത്തവരുടെ കണ്ണീരുകാണുമ്പോൾ ഉള്ളലിയാതിരിക്കാനും അവരുടെ രോഷം കാണുമ്പോൾ കോപിക്കാനും പരിശീലനം സിദ്ധിച്ചവൻ. കുടിയേറ്റക്കാരനായതുകൊണ്ട് ആതിഥേയരെ മുഷിപ്പിക്കാതെയും നിയമവുമായി ഇടയാതെയും ജീവിക്കണമെന്ന് നിഷ്കർഷയുള്ളവൻ.


എന്നാൽ, എൻ്റെ കുട്ടികൾ അങ്ങനെയാവണമെന്നില്ല. അവരുടെ മുമ്പിൽ വെച്ച് ഒരാളെ മർദ്ദിച്ച് കൊല്ലുന്നതുകണ്ടാൽ അവർ മിണ്ടാതെ വഴിമാറി പോയില്ലെന്നുവരും. പൊലീസുകാരനോട് നിങ്ങൾ ചെയ്യുന്നത് ശരിയല്ല എന്നും അയാളെ വെറുതെ വിടൂ എന്നും അയാൾ ഒന്നും ചെയ്യുന്നില്ലല്ലോ അയാളെ എഴുന്നേൽപ്പിക്കൂ എന്നും പറഞ്ഞേക്കും. ഒന്നും മിണ്ടാൻ കഴിഞ്ഞില്ലെങ്കിൽ ഈ അതിക്രമം ലോകത്തിനു കാണിച്ചുകൊടുക്കാൻവേണ്ടി ഫോൺ ക്യാമറയെടുത്ത് അത് ചിത്രീകരിക്കാനെങ്കിലും അവർ ശ്രമിച്ചേക്കും. ഇത്തരം ഒരു സംഭവം വീഡിയോയിലാണ് കാണുന്നതെങ്കിൽ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മടിച്ചെന്നുവരില്ല.


കാരണം, അവർ അമേരിക്കക്കാരാണ്. ഡെറിക് ഷോവിനെപ്പോലെയോ തോട്ടമുടമകളെപ്പോലെയോ കൂ ക്ലക്സ് ക്ലാൻ കാരെയോ ട്രംപിനെയോ പോലുള്ള അമേരിക്കക്കാരല്ല. ജോർജ് ഫ്ലോയ്‌ഡ് വീഡിയോയിലെ കാണികളെപ്പോലെയുള്ള അമേരിക്കക്കാർ. യൂറോപ്യൻ ജ്ഞാനോദയത്തിൻ്റെയും മാഗ്നാകാർട്ടയുടെയും ലോകത്തിലെ ഒന്നാമത്തെ അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിമത്തനിരോധനത്തിൻ്റെയും സംസ്കാരം ഉൾക്കൊണ്ട് വളരുന്നവർ. മാർട്ടിൻ ലൂതർ കിങ്ങിൻ്റെ ആഹ്വാനമനുസരിച്ച് തെക്കൻ സംസ്ഥാനങ്ങളിലെ കറുത്തവർക്ക് വിദ്യാഭ്യാസം നൽകാൻ സ്വന്തം വിദ്യാഭ്യാസമുപേക്ഷിച്ച് പോയ വെള്ളക്കാരുടെ നാട്ടുകാർ. സ്ത്രീവിമോചനത്തിനും അവരുടെ വോട്ടവകാശത്തിനും വേണ്ടി, വിയറ്റ്നാം യുദ്ധത്തിനും ഗൾഫ് യുദ്ധങ്ങൾക്കുമെതിരെ, പരിസ്ഥിതിനാശത്തിനെതിരെ തെരുവിലിറങ്ങിയവരുടെ വീര്യമുൾക്കൊണ്ട് വളർന്നവർ. 


എന്നാൽ, അവരുടെ തൊലിനിറം കറുപ്പാണ്. പല കറുത്തവരുടെയും തൊലിയെക്കാൾ കറുപ്പ്. അവരുടെ പ്രതിഷേധം കാണുമ്പോൾ പൊലീസിന് ഒരുപക്ഷേ അടിമകളെ ഓർമ്മവന്നേക്കും. ചരിത്രം ഒരു വേതാളത്തെപ്പോലെ ആ പൊലീസുകാരനെ ആവേശിക്കുമ്പോൾ അയാൾ എന്തായിരിക്കും കാട്ടിക്കൂട്ടുക?


എങ്ങു മനുഷ്യനു ചങ്ങല കൈകളിൽ 

അങ്ങെൻ കൈയുകൾ നൊന്തിടുകയാണ്.

എങ്ങോ മർദനം അവിടെ പ്രഹരം 

വീഴുവതെന്റെ പുറത്താകുന്നു.

എങ്ങെഴുന്നേല്പാൻ പിടയും മാനുഷൻ

അവിടേ ജീവിച്ചീടുന്നു ഞാൻ!


  • എൻ. വി. കൃഷ്ണവാര്യർ, ആഫ്രിക്ക


 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

അമേരിക്കൻ ഉദയം ചെയ്‌ത കറുത്തവരുടെ ചരിതങ്ങൾ ..