Thursday, May 04, 2017

കരിയിലക്കാറ്റുപോലെയിലെ ബലാത്സംഗചിത്രീകരണം

മലയാളസിനിമയിൽ പണ്ടൊക്കെ ഒരു അവശ്യചേരുവയായിരുന്നു ബലാത്സംഗം. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു വില്ലനായിരിക്കും അക്രമി. പേടമാൻപോലുള്ള ഒരു പെണ്ണ് ഇരയും. പക്ഷേ, കണ്ണും വിടർത്തി സിനിമകാണാനിരിക്കുന്ന പുരുഷന്മാർക്കുമുഴുവൻ അറിയുന്ന ഒരു സംഗതിയുണ്ട്: കഥാസന്ദർഭം എന്തുതന്നെയായാലും തിരശ്ശീലയിൽ കാണുന്നത് സ്ത്രീശരീരം പ്രദർശിപ്പിക്കുന്നതിനുള്ള ഒരു വിദ്യമാത്രമാണ്. കുളിസീൻ പോലെ, നൃത്തരംഗം പോലെ. താരമൂല്യമുള്ള നായിക അത്രയെളുപ്പം ശരീരപ്രദർശനത്തിനു തയ്യാറാകില്ല എന്നുള്ളതുകൊണ്ട് നായകന്റെ സഹോദരിയോ കൂട്ടുകാരന്റെ പെങ്ങളോ ഒക്കെയായ ഒരു രണ്ടാംനിരനടിയായിരിക്കും ബലാത്സംഗം ചെയ്യപ്പെടുന്നത്. ബ്ലൗസ് വലിച്ചുകീറി അവളുടെ കറുത്ത അടിവസ്ത്രമുള്ള പുറം പ്രദർശിപ്പിക്കുക, കിടക്കയിൽ കിടന്ന് അവൾ “എന്നെ വിടൂ, എന്നെ വിടൂ” എന്ന് അലറുന്ന സമയത്തുതന്നെ സാരിയോ പാവാടയോ മുട്ടിനുമുകളിൽ ഉയർത്തുക ഇവയൊക്കെയാണ് കാഴ്ചക്കാർക്കുവേണ്ടി വില്ലൻ നൽകുന്ന സേവനങ്ങൾ. എല്ലാം കഴിയുമ്പോൾ, തലമുടി ചിതറിയിട്ട്, കറങ്ങുന്ന ഫാനിന്റെ നിഴലിനുകീഴെ കാൽമുട്ടിൽ തലകുനിച്ചുവെച്ച് ഇരിക്കുന്ന നടിയും പിന്നെ അമ്മയെ കാണുമ്പോൾ “ആ ദുഷ്ടൻ എന്നെ നശിപ്പിച്ചു” എന്നു പറഞ്ഞുള്ള കരച്ചിലും ഒക്കെ ഉണ്ടാകും.

ഈ പതിവുകളിൽനിന്ന് വ്യത്യസ്തമായ ഒരു ബലാത്സംഗരംഗം ആദ്യമായി കണ്ടത് ‘കരിയിലക്കാറ്റുപോലെ’യിലാണ് എന്നാണ് ഓർമ്മ. കോളേജ് അധ്യാപകനും സാഹിത്യകാരനുമായ നായകന്റെ (മമ്മൂട്ടി) വീട്ടിൽ സഹപ്രവർത്തകയായ അധ്യാപിക (ശ്രീപ്രിയ) കടന്നുചെല്ലുകയാണ്. കഴിഞ്ഞ ദിവസം നടന്ന വാക്കുതർക്കത്തിൽ അയാൾ ഉപയോഗിച്ച മോശമായ ഭാഷയ്ക്ക് പകരം ചോദിക്കാൻ, സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കിക്കൊടുക്കാൻ. അയാളുടെ കരണത്തടിച്ചിട്ട് നെഞ്ചുവിരിച്ച് സ്ഥലംവിടാനൊരുങ്ങുന്ന അവളെ അയാൾ മർദ്ദിച്ച്, മുറിയിലിട്ടടച്ച്, ബലാത്സംഗത്തിനിരയാക്കുകയാണ്. അതിനുമുമ്പ് ‘തേഡ് റേറ്റ് നാസ്റ്റി ഫ്രിജിഡ് ബിച്ച്’ എന്നും ‘ഒരു മരക്കഷണത്തോടു തോന്നുന്ന വികാരംപോലും നിന്റെ ശരീരത്തോട് തോന്നുന്നില്ല’ എന്നും പറഞ്ഞ് തേജോവധം ചെയ്യാനും മറക്കുന്നില്ല. “എന്റെ കരണത്തടിച്ചിട്ട് നീ ഇറങ്ങിപ്പോയാൽ ഒരു പെണ്ണിന്റെ കണ്ണിലും ഒരു ആണായിട്ടു നിന്ന് നോക്കാൻ പറ്റാതാവും.” എന്നതാണ് തന്റെ പ്രവൃത്തിക്ക് കാരണമായി അയാൾ പറയുന്നത്. ബലാത്സംഗം എന്നത് ഒരു ലൈംഗികപ്രവൃത്തിയല്ലെന്നും ഒരു അധികാരപ്രയോഗമാണെന്നും വ്യക്തമാക്കുന്ന, അതിന്റെ സകലക്രൂരതയും അനുഭവപ്പെടുത്തുന്ന, ഒരല്പം നഗ്നതപോലും പ്രദർശിപ്പിക്കാത്ത ആദ്യത്തെ ബലാത്സംഗരംഗമായിരുന്നു അത്. പുരുഷന്മാരായ രണ്ടു സഹപ്രവർത്തകർ തമ്മിലുള്ള പ്രശ്നമായിരുന്നെങ്കിൽ അത് ഒരു സംഘട്ടനത്തിലല്ലാതെ ലൈംഗികാതിക്രമത്തിൽ കലാശിക്കുമായിരുന്നില്ല എന്ന് ആലോചനാശേഷിയുള്ള കാഴ്ചക്കാർക്ക് വ്യക്തമാക്കുന്ന രംഗം.

‘കരിയിലക്കാറ്റുപോലെ’ ഇപ്പോൾ ഓർമ്മവരാനുള്ള കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എൻ. പി. സജീഷ് എഴുതിയ “ആണുങ്ങൾ അലറിത്തിമിർത്ത മലയാള സിനിമ” എന്ന ലേഖനമാണ്. മലയാളസിനിമയിലെ സ്ത്രീവിരുദ്ധതയുടെ സമഗ്രവും വിശദവുമായ ഒരു കണക്കെടുപ്പാണ് ഈ ലേഖനത്തിൽ. ഓൺലൈൻ മാധ്യമങ്ങളിൽ നടന്ന അപൂർവം ചില ശ്രമങ്ങളൊഴിച്ചാൽ വൈകിപ്പോയ, സാർത്ഥകമായ ഒരു കണക്കെടുപ്പ്.
എന്നാൽ, ടി. ദാമോദരൻ, ഐ. വി. ശശി, രൺജി പണിക്കർ, ഷാജി കൈലാസ്, രഞ്ജിത്ത് സിനിമകളിലെ സ്ത്രീവിരുദ്ധതയ്ക്കൊപ്പമാണ് ‘കരിയിലക്കാറ്റുപോലെ’യ്ക്കും ലേഖകൻ ഇടംകണ്ടെത്തിയിരിക്കുന്നത്. ലേഖനത്തിന്റെ തുടക്കത്തിൽ ചേർത്തിരിക്കുന്ന, നടൻ പൃഥ്വിരാജിന്റെ ഉദ്ധരണിയിൽ പറഞ്ഞ ഒരു പ്രധാനകാര്യം അദ്ദേഹം മറന്നുപോയതായി തോന്നുന്നു. സ്ത്രീവിരുദ്ധത ചിത്രീകരിക്കുന്ന സിനിമയും സ്ത്രീവിരുദ്ധതയെ ആഘോഷിക്കുന്ന സിനിമയും തമ്മിലുള്ള വ്യത്യാസമാണിത്. ‘കരിയിലക്കാറ്റുപോലെ’ ഒന്നാമത്തെ ജനുസ്സിൽ പെടുന്നു.

ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റ് ചലച്ചിത്രങ്ങളിൽ കാണുന്ന അലറുന്ന അതിമാനുഷനല്ല ‘കരിയിലക്കാറ്റുപോലെ’യിലെ ജയകൃഷ്ണൻ. തന്നോട് പ്രണയവുമായി ചുറ്റിക്കൂടുന്ന വിദ്യാർത്ഥിനികളെയും സഹപ്രവർത്തകളെയും ചൂഷണംചെയ്യാനും ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയാനും മടികാണിക്കാത്ത ഒരു മനുഷ്യനാണ് അയാളെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പിൽക്കാലജീവിതത്തിൽ താരപരിവേഷമുള്ള ഒരു സംവിധായകനായി വളർന്നുകഴിഞ്ഞിട്ടും, വിവാഹിതനായിട്ടും പരസ്യമായിത്തന്നെ നടികളുമായി ബന്ധംവെച്ചുപുലർത്താൻ മടികാണിക്കാത്തയാൾ. സ്വന്തം മേഖലയിൽ വിജയം കൈവരിച്ച കലാകാരനെന്ന നിലയിലുള്ള തന്റെ പദവികൊണ്ട് ഈ കറുത്ത മുഖങ്ങളെല്ലാം മറച്ചുപിടിച്ച് സമൂഹമധ്യത്തിൽ തിളങ്ങിനിൽക്കുന്നയാൾ.

മുൻകാലചിത്രങ്ങളിൽ ബലാത്സംഗത്തിനു വന്നുപോയിട്ടുള്ള വില്ലൻ നടന്മാരുടേതുപോലെയുള്ള പ്രതിച്ഛായയല്ല മമ്മൂട്ടിയുടേതെന്നും ഓർമ്മിക്കേണ്ടതുണ്ട്. പാപത്തിന്റെ വിഗ്രഹങ്ങളായി അവതരിച്ച ഉമ്മറിന്റെയും സണ്ണിയുടെയും ബാലൻ കെ. നായരുടെയും ജോസ് പ്രകാശിന്റെയും കഥാപാത്രങ്ങൾ ചെയ്യുന്നത് തന്നെ ചെയ്യാൻ മടിക്കാത്തവനാണ് സാഹിത്യവും സഹൃദയത്വവും അധ്യാപകജോലിയും മാന്യമായ വേഷവുമുള്ള ഈ ‘നായകനു’മെന്ന് കാഴ്ചക്കാർ മനസ്സിലാക്കുകയാണ്. മലയാളസിനിമയിൽ നായകപദവിയിൽ നിൽക്കുന്ന നടന്മാർക്ക് പെണ്ണുങ്ങളെ നിലയ്ക്കുനിർത്താൻ മൂർച്ചയേറിയ വാക്കുകളും ഒരു കരണത്തടിയും മാത്രമേ അതുവരെ വേണ്ടിവന്നിരുന്നുള്ളൂ. തന്റെ ആണത്തത്തിനു വെല്ലുവിളി നേരിടുമ്പോൾ ബലാത്സംഗം പോലുള്ള ഒരായുധം എടുത്തുപയോഗിക്കാൻ മടിക്കാത്ത ഒരു നായകനെ ആദ്യമായിട്ടാവണം മലയാളസിനിമ അന്ന് കാണുന്നത്. അതും അയാൾ ചെയ്യുന്നത് നീചമായ പ്രവൃത്തിയാണെന്നതിൽ ഒരു സംശയവും ബാക്കിവെക്കാത്ത ചിത്രീകരണത്തിലൂടെ. ശ്രീകൃഷ്ണനും ദുശ്ശാസനനും ഒരാളായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയായിരുന്നു കാണികൾ അന്നാദ്യമായി.

മുഴുവൻ കറുപ്പിലോ വെളുപ്പിലോ മാത്രം വരയ്ക്കപ്പെട്ടവരായിരുന്നില്ല പത്മരാജന്റെ കഥാപാത്രങ്ങൾ. അതുകൊണ്ട്, ജയകൃഷ്ണനെ പല നീചപ്രവൃത്തികൾ ചെയ്യുമ്പോഴും കാമുകിയോടും മകളോടും കൂറുപുലർത്തുന്ന ഒരു മനുഷ്യനായിട്ടാണ് കാണിച്ചിരിക്കുന്നത്. എന്നാൽ, അതുകൊണ്ടുമാത്രം അയാൾ ഒരു ആദർശനായകനാണെന്ന് തെറ്റിദ്ധരിക്കാൻ ആ സിനിമകണ്ട ഒരാൾക്കും കഴിയില്ല.

ആർട്ട് സിനിമയിലും കച്ചവടസിനിമയിലും പത്മരാജന് ഏറെ സമശീർഷരില്ലായിരുന്നു. മരണത്തിനുശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേണ്ടവണ്ണം മനസ്സിലാക്കപ്പെടുന്നില്ല എന്നു കാണുമ്പോൾ കാലത്തിന് എത്രയോ മുമ്പു സഞ്ചരിച്ച ഒരു ചലച്ചിത്രകാരനായിരുന്നു അദ്ദേഹം എന്ന് വീണ്ടും തെളിയിക്കപ്പെടുന്നുണ്ട്.

<< കണ്ടേഴുത്ത്

No comments: